ലൂധിയാനയിലെ വിജനമായ ഒരു റോഡിൽ അരങ്ങേറിയ നാടകീയമായ രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഓസ്ട്രേലിയയിൽ നിന്ന് അടുത്തിടെ പഞ്ചാബിൽ തിരിച്ചെത്തിയ ഹർജിന്ദ് കൗർ എന്ന പ്രവാസി വനിതയാണ് ധീരമായ തന്റെ ഇടപെടലിലൂടെ സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത്.
തന്റെ അമ്മയ്ക്കും അമ്മായിക്കുമൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന ഹർജിന്ദിനെ രണ്ട് ബൈക്ക് യാത്രക്കാർ പിന്തുടരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പലതവണ വഴി കൊടുത്തിട്ടും മറികടന്നു പോകാതെ ഈ സംഘം കാറിനെ പിന്തുടരുന്നത് കണ്ടപ്പോൾ തന്നെ എന്തോ അപകടം വരാനിരിക്കുന്നു എന്ന് അവർക്ക് മനസിലായി.
യാത്രയ്ക്കിടെ അപ്രതീക്ഷിതമായി അക്രമികൾ കാറിന്റെ മുൻവശത്തെ ഗ്ലാസിലേക്ക് മുട്ടകൾ എറിഞ്ഞു. ഡ്രൈവറുടെ കാഴ്ച മറച്ച് വണ്ടി നിർത്താനായിരുന്നു ഇവരുടെ പദ്ധതി.
ഇതോടെ കാറിനുള്ളിലുണ്ടായിരുന്ന മുതിർന്ന സ്ത്രീകൾ പരിഭ്രാന്തരാകുകയും പുറത്തിറങ്ങരുതെന്ന് ഹർജിന്ദിനോട് നിലവിളിച്ചു പറയുകയും ചെയ്തു. എന്നാൽ പതറിപ്പോകുന്നതിന് പകരം അസാമാന്യമായ ധൈര്യമാണ് ഹർജിന്ദ് പുറത്തെടുത്തത്.
തന്റെ പക്കലുണ്ടായിരുന്ന വാളുമായി കാറിൽ നിന്നിറങ്ങിയ അവർ അക്രമികൾക്ക് നേരെ പാഞ്ഞടുത്തു. വാൾ വീശിക്കൊണ്ട് തന്നെ നേരിടാൻ വെല്ലുവിളിച്ച യുവതിയുടെ രൗദ്രഭാവം കണ്ട അക്രമികൾ അക്ഷരാർഥത്തിൽ ഭയന്നുപോയി.
ഒട്ടും പ്രതീക്ഷിക്കാത്ത ഈ തിരിച്ചടിയിൽ പകച്ചുപോയ കവർച്ചാ സംഘം ഉടൻ തന്നെ ബൈക്ക് തിരിച്ച് അവിടെനിന്ന് രക്ഷപെടുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഹർജിന്ദിന്റെ അമ്മായി മൊബൈലിൽ പകർത്തിയിരുന്നു.
വീഡിയോ വൈറലായതോടെ അവർ തിരഞ്ഞെടുത്ത ലക്ഷ്യം തെറ്റിപ്പോയി എന്ന ഹർജിന്ദിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.
സാധാരണക്കാരായ സ്ത്രീകളെ ലക്ഷ്യം വെക്കുന്ന ക്രിമിനലുകൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ സംഭവമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ലുധിയാന പൊലീസ് ഉടൻ തന്നെ നടപടിയെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നിലവിൽ ഇവർക്കെതിരെ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പ്രതികൂല സാഹചര്യത്തിലും ഭയത്തിന് കീഴടങ്ങാതെ ആയുധമേന്തി പോരാടിയ ഹർജിന്ദിനെ ഒരു യഥാർഥ പോരാളിയായാണ് ജനങ്ങൾ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
Tags : ViralVideo RealLifeHero TrendingNews IncredibleIndia BraveryAward