ഉത്തർപ്രദേശിലെ സാംഭാൽ ജില്ലയിൽ നിന്നും പുറത്തുവന്ന ഹൃദയസ്പർശിയായ ഒരു സംഭവം ഡിജിറ്റൽ യുഗത്തിൽ സാധാരണക്കാരുടെ ശബ്ദത്തിന് എത്രത്തോളം കരുത്തുണ്ടെന്ന് വിളിച്ചോതുന്നതാണ്.
തങ്ങളുടെ വീടിന് മുകളിലൂടെ കടന്നുപോകുന്ന അതീവ അപകടകാരികളായ ഹൈവോൾട്ടേജ് വൈദ്യുതി ലൈനുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് കൊച്ചുപെൺകുട്ടികൾ നടത്തിയ സമാധാനപരമായ പോരാട്ടമാണ് ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി ഈ കുടുംബം അധികൃതരുടെ വാതിലുകൾ മുട്ടുന്നുണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. ഈ ലൈനുകൾ പ്രവർത്തനരഹിതമാണെങ്കിലും ഏതുനിമിഷവും വീടിന് മുകളിലേക്ക് പതിക്കുമെന്ന ഭീതിയിലായിരുന്നു അവർ കഴിഞ്ഞിരുന്നത്.
സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ വീട് വികസിപ്പിക്കാനോ മുകളിൽ അധിക നിലകൾ പണിയാനോ സാധിക്കാതെ കുടുംബം വലിയ പ്രതിസന്ധി നേരിട്ടു.
ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നുള്ള അവഗണന തുടർന്നപ്പോഴാണ് ഒടുവിൽ സോഷ്യൽ മീഡിയയെ ആയുധമാക്കാൻ പെൺകുട്ടികൾ തീരുമാനിച്ചത്.
സാംഭാൽ ജില്ലാ മജിസ്ട്രേറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് തങ്ങളുടെ പ്രയാസങ്ങൾ വളരെ വ്യക്തമായും വിനയത്തോടെയും അവതരിപ്പിച്ച പെൺകുട്ടികളുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്.
കുട്ടികളുടെ ആത്മവിശ്വാസവും നിഷ്കളങ്കമായ അഭ്യർഥനയും കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ അത് ഏറ്റെടുക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ടാഗ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
ജനവികാരം ശക്തമായതോടെ ജില്ലാ ഭരണകൂടം ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ടു. വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കകം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും വർഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയും ചെയ്തു.
അപകട ഭീഷണി ഉയർത്തിയിരുന്ന വയറുകൾ പൂർണമായും നീക്കം ചെയ്തതോടെ വലിയൊരു ആശങ്കയ്ക്കാണ് അറുതിയായത്. തങ്ങളുടെ ആവശ്യം അംഗീകരിച്ച ഭരണകൂടത്തിന് നന്ദി പറഞ്ഞുകൊണ്ട് പെൺകുട്ടികൾ പിന്നീട് പങ്കുവെച്ച വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സാധാരണക്കാരുടെ പരാതികൾ അധികാരികൾ അവഗണിക്കുമ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എങ്ങനെ ഒരു തിരുത്തൽ ശക്തിയായി മാറുന്നു എന്നതിന്റെ ഉത്തമ ദാഹരണമാണിന്ന് ഈ പെൺകുട്ടികൾ.
Tags : Sambhal UttarPradesh ViralNews SocialMediaPower GoodGovernance