രാജ്യത്തെ പുകയില ഉപഭോക്താക്കളെയും വിപണിയെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന വമ്പിച്ച നികുതി പരിഷ്കാരത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പാർലമെന്റ് പാസാക്കിയ സെൻട്രൽ എക്സൈസ് (ഭേദഗതി) ബിൽ 2025 പ്രകാരം സിഗരറ്റ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ വില വർധിക്കും.
നിലവിൽ 18 രൂപയ്ക്ക് ലഭിക്കുന്ന ഒരു സിഗരറ്റിന് നാല് മടങ്ങ് വർധനവോടെ 72 രൂപ വരെയാകാൻ സാധ്യതയുണ്ടെന്നാണ് ധനകാര്യ മന്ത്രാലയത്തിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ യുവാക്കളെയും വിദ്യാർഥികളെയും പുകയിലയുടെ മാരകമായ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ഈ കടുത്ത നടപടി സഹായിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. പുതിയ നിയമനിർമ്മാണം നിലവിൽ വരുന്നതോടെ സിഗരറ്റുകൾക്ക് മേലുള്ള എക്സൈസ് ഡ്യൂട്ടിയിൽ വലിയ മാറ്റമുണ്ടാകും.
മുൻപ് 1,000 സിഗരറ്റ് സ്റ്റിക് അടങ്ങിയ പാക്കറ്റുകൾക്ക് അവയുടെ നീളം അനുസരിച്ച് 200 രൂപ മുതൽ 735 രൂപ വരെയായിരുന്നു നികുതിയെങ്കിൽ, ഇനി മുതൽ ഇത് 2,700 രൂപ മുതൽ 11,000 രൂപ വരെയായി കുത്തനെ ഉയരും.
സിഗരറ്റിന് പുറമെ ഹുക്ക, ച്യൂയിംഗ് ടുബാക്കോ അഥവാ പുകയില മിശ്രിതങ്ങൾ എന്നിവയ്ക്കും നികുതി വർധന ബാധകമാണ്. പുകയില മിശ്രിതങ്ങളുടെ നികുതി 60 ശതമാനത്തിൽ നിന്ന് 325 ശതമാനമായും, ച്യൂയിംഗ് ടുബാക്കോയുടേത് 25 ശതമാനത്തിൽ നിന്ന് 100 ശതമാനമായും ഉയരുമെന്ന് ബില്ലിൽ പറയുന്നു.
ഈ വാർത്ത പുറത്തുവന്നതോടെ വലിയ ചർച്ചകളാണ് പൊതുമധ്യത്തിൽ നടക്കുന്നത്. പുകവലിക്കാരായ പലരും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം.
വില വർധിക്കുന്നത് പുകവലി ശീലം പാടെ ഉപേക്ഷിക്കാൻ തങ്ങളെ പ്രേരിപ്പിക്കുമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ഇതിനെ പരിഹാസത്തോടെ കാണുന്നവരും കുറവല്ല.
വായുമലിനീകരണം രൂക്ഷമായ ഡൽഹി പോലുള്ള നഗരങ്ങളിൽ ജീവിക്കുന്നവർക്ക് സിഗരറ്റിലെ പുകയേക്കാൾ മാരകമായ വായു സൗജന്യമായി ലഭിക്കുന്നുണ്ടെന്ന രീതിയിലുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
സിഗരറ്റ് വില വർധിക്കുന്നത് ഇ-സിഗരറ്റുകളുടെയും വേപ്പിന്റെയും ഉപയോഗം വർധിപ്പിക്കാൻ ഇടയാക്കുമെന്ന് ഒരു വിഭാഗം ആശങ്കപ്പെടുന്നു. വില കൂടുമ്പോൾ വിപണിയിൽ വ്യാജ സിഗരറ്റുകളുടെയും അനധികൃത കടത്തുകളുടെയും എണ്ണം വർധിക്കുമെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധർ നൽകുന്നുണ്ട്.
നിയന്ത്രണങ്ങളില്ലാത്ത ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെ കൂടുതൽ അപകടത്തിലാക്കുമെന്ന വാദവും ശക്തമാണ്. പുകയില ഉൽപ്പന്നങ്ങൾക്കും മദ്യത്തിനും നികുതി കൂട്ടുന്നതിന് പകരം പൂർണമായ നിരോധനമാണ് വേണ്ടതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ഏതായാലും പുകയില വിരുദ്ധ പോരാട്ടത്തിൽ ഈ പുതിയ നിയമം ഒരു നിർണായക നാഴികക്കല്ലായി മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Tags : CigarettePriceHike IndiaNews TobaccoTax HealthIndia Budget2025