കാണുന്നവർക്ക് പെട്ടെന്ന് "സാക്ഷാൽ മഹാത്മാഗാന്ധി തന്നെയാണോ ഇത്' എന്ന് തോന്നിപ്പോകുന്ന ഒരാളുടെ വീഡിയോ ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഗാന്ധിജിയുടെ രൂപത്തോട് അസാമാന്യ സാദൃശ്യമുള്ള ഒരു വയോധികൻ അതിവേഗത്തിൽ കിക്ക് ബോക്സിംഗ് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇന്റർനെറ്റിനെ അമ്പരപ്പിച്ചത്.
മെലിഞ്ഞയ ശരീരം, വട്ടക്കണ്ണട, കഷണ്ടി തല എന്നിങ്ങനെ ഗാന്ധിജിയുടെ എല്ലാ ലക്ഷണങ്ങളുമുള്ള ഈ "ആധുനിക ഗാന്ധി' ബോക്സിംഗ് റിംഗിൽ കാഴ്ച്ചവെക്കുന്ന മെയ്വഴക്കമാണ് ആളുകളെ വീഡിയോയിലേക്ക് ആകർഷിച്ചത്.
എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങളിൽ അദ്ദേഹം വിയർപ്പിൽ കുളിച്ച്, തികഞ്ഞ ഏകാഗ്രതയോടെ തന്റെ നീക്കങ്ങൾ പരിശീലിക്കുന്നത് വ്യക്തമാണ്. ഈ വീഡിയോ കണ്ട് കൗതുകം പൂണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിരവധി രസകരമായ കന്റുകളുമായി രംഗത്തെത്തി.
അഹിംസ എന്ന സിദ്ധാന്തം ഇന്ത്യയെ സ്വതന്ത്രമാക്കാൻ പ്രയോഗിച്ച ഗാന്ധിജിക്ക് പകരം, ഒരുപക്ഷേ കായികബലം കൊണ്ടായിരുന്നോ ബ്രിട്ടീഷുകാരെ അദ്ദേഹം നേരിടേണ്ടിയിരുന്നത് എന്ന രീതിയിലുള്ള തമാശകളാണ് പലരും പങ്കുവെച്ചത്.
"മോഹൻദാസ് പരാക്രമചന്ദ് ഗാന്ധി' എന്നും, "അഹിംസ പരാജയപ്പെട്ടിരുന്നെങ്കിൽ ഗാന്ധിജിയുടെ പ്ലാൻ ബി ഇതാകുമായിരുന്നു' എന്നുമൊക്കെയുള്ള കമന്റുകൾ വൈറലായി.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതിന്റെ രഹസ്യം ഇപ്പോഴാണ് പിടികിട്ടിയതെന്ന് ചിലർ കുറിച്ചപ്പോൾ, ഗാന്ധിജിയുടെ ഈ രൂപത്തെ "റിവേഴ്സ് ഗാന്ധി കിക്ക്' എന്നാണ് മറ്റൊരാൾ വിശേഷിപ്പിച്ചത്.
എന്നാൽ ഈ കൗതുകത്തിന് പിന്നിലെ യഥാർഥ വ്യക്തിയെ തിരഞ്ഞവർ ചെന്നെത്തിയത് ഗാന്ധിജിയിലല്ല, മറിച്ച് ഇന്ത്യൻ സൈന്യത്തിലെ ഒരു കരുത്തനായ പോരാളിയിലാണ്.
ലെഫ്റ്റനന്റ് കേണൽ (റിട്ടയേർഡ്) രാജീവ് ഡി.എസ് ചൗഹാൻ എന്ന 61-കാരനാണ് വീഡിയോയിലെ ഈ വിസ്മയ താരം. കേവലം രൂപസാദൃശ്യം മാത്രമല്ല, രാജീവ് ചൗഹാന്റെ ജീവിതവും അങ്ങേയറ്റം പ്രചോദനകരമാണ്.
മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷവും തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാറില്ല.
1.32 ലക്ഷത്തിലധികം ആളുകൾ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന അദ്ദേഹം, കിക്ക് ബോക്സിംഗിന് പുറമെ ബോഡി ബിൽഡിംഗ്, നഞ്ചക്ക് പരിശീലനം, കരാട്ടെ തുടങ്ങിയവയിലും വിദഗ്ധനാണ്.
കരാട്ടെയിൽ മഞ്ഞ ബെൽറ്റ് ഉടമ കൂടിയായ ചൗഹാൻ, പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ വീഡിയോയിലൂടെയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
Tags : ViralVideo TrendingNow InternetSensation GandhiLookalike AmazingHuman