ഒഡീഷയിലെ കേന്ദ്രപാര ജില്ലയിൽ പ്രകൃതിയുടെ വന്യതയ്ക്കിടയിൽ അരങ്ങേറിയ ഒരു അപൂർവ പ്രതിരോധത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ലോകമെങ്ങും ചർച്ചയാവുകയാണ്.
മഹാനദിയുടെ കൈവഴിയായ ഖരിനാസി നദീതീരത്ത് വെള്ളം കുടിക്കാനെത്തിയ കുരങ്ങൻമാരുടെ സംഘത്തിലെ ഒരാളെ അപ്രതീക്ഷിതമായി എത്തിയ മുതല ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
നിമിഷനേരം കൊണ്ട് ഇരയെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴയ്ക്കാൻ മുതല ശ്രമിച്ചെങ്കിലും, ഭയന്നോടുന്നതിന് പകരം അസാമാന്യമായ ഐക്യത്തോടെ തിരിച്ചടിക്കാൻ തീരുമാനിക്കുകയായിരുന്നു ആ വാനരക്കൂട്ടം.
തങ്ങളുടെ കൂട്ടുകാരന്റെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ നിമിഷം, ഒട്ടും ഭയക്കാതെ മുപ്പതിലധികം വരുന്ന കുരങ്ങൻമാർ ഒന്നിച്ച് നദിയിലേക്ക് എടുത്തുചാടി.
ചതുപ്പും മുതലകളുടെ സാന്നിധ്യവും നിറഞ്ഞ അപകടകരമായ ആ വെള്ളത്തിലേക്ക് സ്വന്തം ജീവൻ പണയപ്പെടുത്തി അവർ നീന്തിച്ചെന്നു. മുതലയെ ചുറ്റും വരിഞ്ഞും ബഹളം വെച്ചും ആക്രമിച്ചും വാനരപ്പട സൃഷ്ടിച്ച അപ്രതീക്ഷിത പ്രതിരോധം മുതലക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഒടുവിൽ വാനരസംഘത്തിന്റെ കരുത്തിനു മുന്നിൽ പതറിപ്പോയ മുതല തന്റെ ഇരയെ ഉപേക്ഷിച്ച് വെള്ളത്തിനടിയിലേക്ക് പിൻവാങ്ങി. ഭയത്തെ അതിജീവിച്ചുള്ള ഈ കൂട്ടായ പോരാട്ടം വന്യജീവി ലോകത്ത് തന്നെ അത്യപൂർവമായ ഒന്നാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
അപകടത്തിൽപ്പെട്ട സുഹൃത്തിനെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ച ശേഷം മാത്രമാണ് ആ സംഘം അവിടെ നിന്നും മാറിയത്.
മനുഷ്യർക്കിടയിൽ പോലും ഐക്യദാർഢ്യം കുറഞ്ഞുവരുന്ന ഈ കാലത്ത്, വന്യമൃഗങ്ങൾക്കിടയിലെ ഈ നിസ്വാർഥമായ സ്നേഹവും അച്ചടക്കത്തോടെയുള്ള രക്ഷാപ്രവർത്തനവും വലിയൊരു പാഠമാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
പ്രകൃതിയിലെ ഏറ്റവും കരുത്തരായ വേട്ടക്കാരെ പോലും സ്നേഹവും ഒത്തൊരുമയും കൊണ്ട് പരാജയപ്പെടുത്താമെന്ന് തെളിയിക്കുന്നതാണ് ഒഡീഷയിൽ നിന്നുള്ള ഈ ഹൃദയസ്പർശിയായ കാഴ്ച.
Tags : Wildlife Nature IncredibleNature AnimalRescue Survival