മുംബൈ: വ്യാപാരവാരത്തിന്റെ അവസാനദിനമായ ഇന്നലെ ഓഹരിവിപണികൾ കൂപ്പുകുത്തി. ദുർബലമായ ആഗോള സൂചനകളെയും ഐടി മേഖലയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് മൂലമുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയും കാരണം ഐടി ഓഹരികളിലുണ്ടായ കനത്ത വില്പനകളെയും തുടർന്ന് സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം താഴ്ന്നു.
സെൻസെക്സ് 1048.16 പോയിന്റ് (1.25%) താഴ്ന്ന് 82,627ലും നിഫ്റ്റി 336.10 പോയിന്റ് (1.30%) നഷ്ടത്തിൽ 25,471.10ലും വ്യാപാരം പൂർത്തിയാക്കി.
16 പ്രധാന മേഖല സൂചികകളും നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി മെറ്റൽ മൂന്നു ശതമാനത്തിലധികം താഴ്ന്നു. ഹിൻഡാൽകോയുടെ പാദവാർഷിക ലാഭത്തിലുണ്ടായ ഇടിവാണ് മെറ്റൽ സൂചികകളെ ബാധിച്ചത്. ഹിൻഡാൽകോയുടെ 2026 സാന്പത്തികവർഷം മൂന്നാം പാദത്തിൽ അറ്റാദായം 45 ശതമാനം കുറഞ്ഞ് 2049 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 3735 കോടി രൂപയായിരുന്നു. ഹിൻഡാൽകോയുടെ യുഎസിലുള്ള ഉപകന്പനിയായ നോവലിസിന്റെ ഒസ് വെഗോയിലുള്ള പ്ലാന്റിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലും നവംബറിലുമുണ്ടായ രണ്ടു വലിയ തീപിടിത്തത്തെത്തുടർന്നുണ്ടായ നഷ്ടങ്ങളാണ് കന്പനിലുടെ ലാഭത്തിൽ വലിയ ഇടിവുണ്ടാക്കിയത്. ഈ തീപിടിത്തങ്ങൾ ഉത്പാദനത്തെ ബാധിച്ചു. ഇത് ഏകദേശം 2610 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവച്ചു. പ്ലാന്റിലെ തകരാർ മൂലം അടുത്ത കുറച്ച് കാലയളവിൽ കന്പനിയുടെ പണമൊഴുക്കിൽ 1.3 ബില്യണ്‍ മുതൽ 1.6 ബില്യണ്‍ ഡോളർ വരെ കുറവുണ്ടാകുമെന്ന് ഹിൻഡാൽകോ അറിയിച്ചു. ഹിൻഡാൽകോ ഓഹരി ഇന്നലെ ആറു ശതമാനത്തിലധികമാണ് താഴ്ന്നത്.
ഐടി (1.44%), എഫ്എംസിജി (1.90%), റിയൽറ്റി (2.23%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (1.29%), ഓയിൽ ആൻഡ് ഗ്യാസ് (1.88%), പ്രൈവറ്റ് ബാങ്ക് (1.02%), ഫിനാൻഷൽ സർവീസസ് (1.18%) എന്നിങ്ങനെയായിരുന്നു താഴ്ച.
ഇടിവിനു കാരണങ്ങൾ
ഐടിയിലുണ്ടായ വില്പന: ഐടി സൂചികകൾ തുടർച്ചയായ മൂന്നാം സെഷനിലും ഇടിഞ്ഞു. ഐടി അധിഷ്ഠിത ഓട്ടോമേഷൻ മേഖലയിലെ തൊഴിൽ കേന്ദ്രീകൃതമായ ബിനിനസ് മോഡലിനെ ബാധിക്കുമെന്ന ഭീതി നിക്ഷേപകരിലുണ്ടായി. ഇത് കൂടുതൽ വിറ്റഴിക്കലിന് നിക്ഷേപകരെ പ്രേരിപ്പിച്ചു. വ്യാഴാഴ്ച 5.5 ശതമാനമാണ് ഐടി ഓഹരികൾ താഴ്ന്നത്.
ഐടി സൂചിക ഈ ആഴ്ച 11.4 ശതമാനത്തോളം താഴ്ന്നു. 2026ൽ ഇതുവരെ 16.6 ശതമാനം നഷ്ടമാണ് സൂചിക രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വർഷം മുഴുവൻ ഉണ്ടായ 12.6 ശതമാനം ഇടിവിനേക്കാൾ കൂടുതലാണ്.
ദുർബലമായ ആഗോള സൂചനകൾ: ഏഷ്യൻ വിപണിയിൽ ഹോങ്കോംഗിന്റെ ഹാങ്സെങ്, ജപ്പാന്റെ നിക്കീ, ഷാങ്ഹായ് എസ്എസ്ഇ കോംപോസിറ്റ് എന്നിവ താഴ്ന്നാണ് വ്യാപാരം പൂർത്തിയാക്കിയത്.
പണപ്പെരുപ്പ കണക്കുകൾ പുറത്തുവരുന്നതിനു മുന്നോടിയായി യുഎസിലെ നാസ്ദാക് കോംപോസിറ്റ് വ്യാഴാഴ്ച രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. ജനുവരിയിലെ തൊഴിൽ കണക്കുകൾ പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. ഇത് ഉടൻതന്നെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചു. എസ് ആൻഡ് പി, ഡൗ ജോണ്‍സ് ഇൻഡസ്ട്രിയൽ ആവറേജ് എന്നിവയും ഇടിഞ്ഞു.
ചാഞ്ചാട്ട സൂചിക ഉയർന്നു: ഇന്ത്യൻ വിപണിയിൽ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് 13 ശതമാനത്തിനു മുകളിൽ ഉയർന്ന് 13.29ലെത്തി.
Tags : AI global IT sector markets plunge markets Sensex Nifty