ആഭ്യന്തര വിപണിയിൽ കൊക്കോ മികവ് നിലനിർത്തിയത് ഉത്പാദകർക്ക് ആശ്വാസമായി. എന്നാൽ, രാജ്യാന്തര മാർക്കറ്റിൽ കൊക്കോ രൂക്ഷമായ വിലത്തകർച്ചയിൽ. കുതിപ്പിനു ശേഷം കുരുമുളകിൽ വീണ്ടും തിരുത്തൽ, എഴുന്നൂറ് രൂപയിലെ താങ്ങ് വാരാന്ത്യം മുളകിനു നഷ്ടമായി. ദക്ഷിണേന്ത്യൻ വിപണികളിൽ നാളികേരോത്പന്നങ്ങൾക്കു കാലിടറി. വാരാന്ത്യത്തിലെ മഴ റബർ ഉത്പാദകരിൽ പ്രതീക്ഷപകർന്നു.
ഹൈറേഞ്ചിലെയും മധ്യകേരളത്തിലെയും കൊക്കോ കർഷകർ വിളവെടുപ്പിന്റെ തിരക്കിലാണ്. ജനുവരിയെ അപേക്ഷിച്ച് ഈ മാസം ഒട്ടുമിക്ക ഭാഗങ്ങളിലും വിളവ് ഉയർന്നു. കാലാവസ്ഥ അനുകൂലമായാൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മികച്ച വിളവിന് അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണു കർഷകർ.
കഴിഞ്ഞ വർഷം അവസാനം അനുഭവപ്പെട്ട മഴയിൽ വിവിധ തോട്ടങ്ങളിലും വ്യാപകമായി കൊക്കോ പൂക്കൾ അടർന്നുവീണത് ജനുവരിയിൽ വിളവ് കുറയാൻ ഇടയാക്കിയിരുന്നു. മധ്യകേരളത്തിലെയും ഹൈറേഞ്ചിലും ഉത്പാദനം ഉയർന്നതിനൊപ്പം ചെറുകിട വിപണികളിൽ കഴിഞ്ഞവാരം വരവ് ഉയർന്നു. ചോക്ലേറ്റ് വ്യവസായികൾ കൊക്കോ പച്ചക്കായ കിലോ 100-130 രൂപയ്ക്കും കൊക്കോ പരിപ്പിന് 330 രൂപയ്ക്കും ശേഖരിക്കുന്നുണ്ട്.
ഇന്ത്യൻ വിപണിയിൽ കൊക്കോ ശക്തമായ നിലയിലെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഉത്പന്നം കനത്ത വിലത്തകർച്ചയെ അഭിമുഖീകരിക്കുന്നു. ടണ്ണിന് 4100 ഡോളറിൽനിന്നു കഴിഞ്ഞ വാരം ന്യൂയോർക്കിൽ കൊക്കേ വില 2898 ഡോളർ വരെ ഇടിഞ്ഞ ശേഷം 3050 ഡോളറിലാണ്. ഒരു വർഷത്തിനിടയിൽ രാജ്യാന്തര കൊക്കോ വില ഇടിഞ്ഞത് 72 ശതമാനം. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ നിരക്ക് 10,000 ഡോളറിനു മുകളിലായിരുന്നു.
കുരുമുളക് കയറ്റിറക്കം
ആഭ്യന്തര ഡിമാൻഡിൽ കുതിച്ചശേഷം കുരുമുളക് വിപണി സാങ്കേതിക തിരുത്തലിലേക്ക് പ്രവേശിച്ചു. വിളവെടുപ്പിനിടയിലെ ചരക്ക് ക്ഷാമത്തിൽ ഏതാനും ആഴ്ചകളിൽ മികവ് കാണിച്ച ഉത്പന്നം ശക്തമായ നിലയിൽ തന്നെയാണ്. അതേസമയം വ്യവസായികൾക്കു മുൻകൂർ ചരക്കു വിറ്റ പലർക്കും സംഭരണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ അന്തർസംസ്ഥാന വാങ്ങലുകാർ സംഘടിതരായി രംഗം വിട്ടതു മൂലം ഉത്പന്ന വില നിത്യേന 200 രൂപ വീതം ഇടിഞ്ഞു. വാങ്ങലുകാർ തിരിച്ചെത്തുന്നതോടെ വിപണി വീണ്ടും ചൂടുപിടിക്കുമെന്ന പ്രതീക്ഷയിലാണ് ഉത്പാദന മേഖല.
യുഎസും യുറോപ്യൻ രാജ്യങ്ങളും ഈസ്റ്റർ വേളയിലെ ഡിമാൻഡ് മുന്നിൽ കണ്ടുള്ള കുരുമുളക് സംഭരണം തുടരുന്നു. ആഗോള ലഭ്യത ചുരുങ്ങിയതിനാൽ നിരക്ക് ആകർഷകമാകാം. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 8050 ഡോളറാണ്. കൊച്ചിയിൽ അൺഗാർബിൾഡ് 70,800 രൂപയിൽ നിന്ന് 69,900 രൂപയായി.
ഏലം വരവ് കുറയുന്നു
ഏലം ഉത്പാദന മേഖലകളിലെ വരണ്ട കാലാവസ്ഥയ്ക്ക് ഇടയിൽ വാരാന്ത്യം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വേനൽ മഴ ലഭ്യമായത് തോട്ടം മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു. ഉയർന്ന താപനില മൂലം മാസാരംഭം മുതൽ തന്നെ പല ഭാഗങ്ങളിലും കർഷകർ തോട്ടങ്ങളിൽനിന്നും അല്പം പിൻമാറിയിരുന്നു. വാരാന്ത്യം നടന്ന രണ്ട് ലേലങ്ങളിലും വരവ് കുറവായിരുന്നു. ശരാശരി ഇനങ്ങൾ കിലോ 2394 രൂപയിലും മികച്ചയിനങ്ങൾ 2893 രൂപയിലുമാണ്.
നാളികേര സംഭരണത്തിൽ ഇടിവ്
കൊപ്ര വിറ്റുമാറാൻ തമിഴ്നാട്ടിലെ സ്റ്റോക്കിസ്റ്റുകൾ തിടുക്കം കാണിക്കുന്നതു കണ്ട് വ്യവസായികൾ ചരക്ക് സംഭരണം കുറച്ചു. കാങ്കയത്ത് കൊപ്രയ്ക്ക് ക്വിന്റലിന് 1400 രൂപ ഇടിഞ്ഞു, ഇതിന്റെ പ്രതിഫലനമെന്നോണം കൊച്ചിയിൽ എണ്ണ, കൊപ്ര വിലകളും താഴ്ന്നു. തമിഴ്നാട് വെളിച്ചെണ്ണയ്ക്ക് 350 രൂപ മാത്രം കുറച്ചപ്പോൾ മില്ലുകാർ കൊപ്ര വില 950 രൂപ ഇടിച്ചത് ഉത്പാദകർക്ക് കനത്ത തിരിച്ചടിയായി.
വ്യവസായികൾ കൊപ്ര വില കൃത്രിമമായി ഇടിക്കാൻ ശ്രമിക്കുന്നതായി നാളികേര ഉത്പാദകർ. തമിഴ്നാട്ടിൽ കൊപ്ര വില ക്വിന്റലിന് 16,000 രൂപയായി ഇടിഞ്ഞു. ഒട്ടുമിക്ക ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു, പച്ചത്തേങ്ങ ലഭ്യത മാസാവസാനം വർധിക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ വില 29,000 രൂപയിലും കൊപ്ര 17,500ലുമാണ്.
റബറിൽ പ്രതീക്ഷ
ചൈന ന്യൂ ഇയർ ആഘോഷങ്ങളിൽ അമർന്നതിനാൽ റെഡി മാർക്കറ്റിൽ ഷീറ്റിന് ആവശ്യക്കാർ കുറവായിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം അവധി വ്യാപാര കേന്ദ്രങ്ങളിലും ഇടപാടുകളുടെ വ്യപ്തി ചുരുങ്ങി. ബാങ്കോക്കിൽ ഷീറ്റ് വില 21,465 രൂപയിൽ നിന്ന് 21,700 വരെ കയറിയ വിവരം കൊച്ചിയിൽ നാലാം ഗ്രേഡ് റബറിനെ 21,300 രൂപയിൽ നിന്നു 21,600 രൂപ വരെ ഉയർത്തി. അഞ്ചാം ഗ്രേഡ് 21,300 രൂപയിലും ലാറ്റക്സ് 14,000 രൂപയിലും ഒട്ടുപാൽ 14,700 രൂപയിലുമാണ് വാരാന്ത്യം. ഉയർന്ന പകൽ താപനിലയ്ക്ക് ഇടയിൽ ശനിയാഴ്ച പല ഭാഗങ്ങളിലും ശക്തമായ മഴ ലഭ്യമായത് തോട്ടം മേഖലയ്ക്ക് ആശ്വാസം പകരും. തുടർ മഴ ലഭ്യമായാൽ സ്ഥിതിഗതികളിൽ മാറ്റം പ്രതീക്ഷിക്കാം.
Tags : Cocoa prices ease pepper prices