ന്യൂഡൽഹി: നികുതിയിൽ ഇന്ത്യ വരുത്തിയ ഇളവിൽ ഒരു മാസം നീണ്ടുനിന്ന ഉത്സവ സീസണിൽ രാജ്യത്തുടനീളമുള്ള വിൽപ്പനയിൽ വൻ കുതിപ്പ്. ആറു ലക്ഷം കോടി രൂപയുടെ വില്പനയാണ് നടന്നത്.
കാറുകൾ മുതൽ അടുക്കള ഉപകരണങ്ങൾ വരെയുള്ള സാധനങ്ങളുടെ വാങ്ങലിലും വില്പനയിലും വൻ വർധനയാണുണ്ടായത്. സെപ്റ്റംബർ 22നും ഒക്ടോബർ 21നും ഇടയിലുള്ള കാലയളവിലെ (നവരാത്രി, ദീപാവലി തുടങ്ങിയ ഹിന്ദു ഉത്സവങ്ങൾ നടന്ന സമയം) ചെലവഴിക്കൽ കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 8.5 ശതമാനം വർധിച്ചതായി റീട്ടെയിൽ ഇന്റലിജൻസ് സംവിധാനമായ ബിസോമിന്റെ കണക്കുകൾ പറയുന്നതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇത് യുഎസ് ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവ കാരണം പ്രതിസന്ധിയിലായ സന്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകി.
ആഭരണങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ഫർണിഷിംഗ്, മധുരപലഹാരങ്ങൾ തുടങ്ങിയ ഇനങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ ദേശീയ പ്രസിഡന്റ് ബി.സി. ഭാർതിയ ഒരു പ്രസ്താവനയിൽ പറഞ്ഞു.
വിൽപ്പനയിലുണ്ടായ ഈ കുതിപ്പ് ആഭ്യന്തര ഉപഭോഗത്തിലെ ഒരു വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഏപ്രിലിൽ നേരിയ തോതിൽ തുടങ്ങിയ പുരോഗതി യുഎസ് തീരുവ കാരണം തടസപ്പെട്ടിരുന്നു. സെപ്റ്റംബർ 22 മുതൽ ഏകദേശം 400 ഇനങ്ങളുടെ ചരക്കുസേവന നികുതി കുറച്ചുകൊണ്ടാണ് ഇതിനു മറുപടി നൽകിയത്.
ഇന്ത്യയിലെ പ്രധാന കാർ നിർമാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവരുടെ പ്രതിമാസ വിൽപ്പനയിൽ കുതിച്ചുചാട്ടമുണ്ടായി. ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ആദ്യത്തെ പ്രധാന നികുതി ഇളവ് കാറുകളുടെ വിലയിൽ കുറവുണ്ടാക്കി.
നവരാത്രിക്കും ധന്തേരസിനും ഇടയിൽ ടാറ്റ മോട്ടോഴ്സ് ഒരു ലക്ഷത്തിലധികം കാറുകൾ ഡെലിവർ ചെയ്തു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുന്പോൾ, സ്വർണം ഉൾപ്പെടെ വിലയേറിയ സാധനങ്ങൾ വാങ്ങാൻ ഏറ്റവും മികച്ച ദിവസമായി കരുതുന്ന ധന്തേരസ് ദിനത്തിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ വിൽപ്പനയിൽ 20 ശതമാനം വർധനവ് രേഖപ്പെടുത്തി.
നല്ലൊരു മണ്‍സൂണ്‍ സീസണ് ഗ്രാമീണ വരുമാനം വർധിപ്പിച്ചതിനെത്തുടർന്ന് മഹീന്ദ്രയുടെ ട്രാക്ടർ വില്പനയിൽ 27 ശതമാനം വളർച്ചയാണുണ്ടായത്. മികച്ച വരുമാനവും നികുതിയിളവും മഹീന്ദ്രയുടെ കൂടുതൽ വിൽപ്പനകൾക്ക് ശക്തിപകർന്നു.
ബുക്കിംഗിലുണ്ടായ കുതിപ്പ് പ്രത്യേകിച്ച് ചെറു കാറുകൾക്കുള്ളവ കൈകാര്യം ചെയ്യുന്നതിനായി മാരുതിയുടെ പ്രൊഡക്ഷൻ ടീം അവധി ദിനമായ ഞായറാഴ്ചയും ജോലി ചെയ്തു.
കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, എസ്ബിഐ കാർഡ്സ് & പേമെന്റ് സർവീസസ് ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള ധനകാര്യ സേവന സ്ഥാപനങ്ങൾ വിവിധ വിഭാഗങ്ങളിലുമുള്ള ചെലവഴിക്കലിൽ ശക്തമായ വളർച്ച കൈവരിച്ചു.
നികുതി ഇളവിന്റെ ഗുണം പ്രഷർ കുക്കറുകൾ പോലുള്ള ഉത്പന്നങ്ങൾക്ക് ലഭിച്ചതിനാൽ ഉത്സവ ഷോപ്പിംഗ് സമയത്ത് അടുക്കള ഉപകരണങ്ങളുടെ വിഭാഗത്തിൽ വലിയ വിൽപ്പനയാണ് കണ്ടതെന്ന് ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ചീഫ് ഫിനാൽഷൽ ഓഫീസർ എ. കാളീശ്വരൻ പറഞ്ഞു.
നികുതി മാറ്റങ്ങൾ ചില ഇന്ത്യൻ ബിസിനസുകളുടെ വിതരണ ശൃംഖലയെ തടസപ്പെടുത്തുകയും കന്പനികളും വിതരണക്കാരും പഴയ നിരക്കുകളിൽ സാധനങ്ങൾ ഇറക്കാൻ തിടുക്കം കൂട്ടുകയും ചെയ്തതിനാൽ വിൽപ്പനയെ സ്വാധീനിച്ചു.
വില്പനയിലുണ്ടായ കുതിപ്പിനെ ജാഗ്രതയോടെ കാണണമെന്നാണ് നൊമുറ സാന്പത്തിക വിദഗ്ധ സൊണാൽ വർമയും ഒൗറോദീപ് നന്ദിയും ഒക്ടോബർ 27ലെ കുറിപ്പിൽ എഴുതിയത്. ഈ കുതിപ്പിനു കാരണം ഇതിൽ ചിലത് പതിവിലും കൂടുതലുള്ള അടക്കിവച്ച ആവശ്യമാകാമെന്ന് ഇവർ കുറിച്ചു. ശരിയായ ഒരു അളവുകോലിന് ഡിസംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലെ ഡാറ്റ ട്രെൻഡുകളും പരിഗണിക്കേണ്ടതുണ്ടെന്നും ഇവർ എഴുതി.
സാന്പത്തിക പ്രതിസന്ധികൾ അൽപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും, വരുമാന വളർച്ച മന്ദഗതിയിലാകുക, ദുർബലമായ തൊഴിൽ വിപണി, സന്പത്തിന്റെ പ്രഭാവം കുറയുക തുടങ്ങിയ ഘടകങ്ങൾ വാങ്ങൽ വികാരത്തെയും ഡിമാൻഡ് അവസ്ഥകളെയും സ്വാധീനിക്കുന്നുണ്ടെന്ന് ഒക്ടോബർ 29ലെ ബോഫ സെക്യൂരിറ്റീസ് റിപ്പോർട്ട് ചെയ്തു.
ഇങ്ങനെയൊക്കെയാണെങ്കിലും കന്പനികൾ ഇപ്പോഴും ആത്മവിശ്വാസത്തിലാണ്. സാധനങ്ങളുടെ വിൽപ്പനയിലുണ്ടായ കുതിപ്പ് ജനുവരിയിലും അതിനുശേഷവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : Festive shopping Tax