ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ രാജ്യത്തിന്റെ തദ്ദേശീയ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യുപിഐയെ (യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ്) പ്രകീർത്തിച്ചു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍.
140 കോടി ജനങ്ങൾക്കു ഡിജിറ്റൽ വ്യക്തിത്വം നൽകുന്ന സംവിധാനത്തിലൂടെ മറ്റൊരു രാജ്യത്തിനും സാധിക്കാത്തത് ഇന്ത്യക്കു നിർമിക്കാൻ കഴിഞ്ഞുവെന്നും മാക്രോണ്‍ പ്രശംസിച്ചു.
ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് പേമെന്റ് ഇൻഫ്രാസ്ട്രക്ചറിനു കീഴിൽ പ്രതിമാസം 2000 കോടി പണമിടപാടുകൾ നടത്താൻ കഴിയുന്ന സംവിധാനവും 50 കോടി ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡുകൾ പുറപ്പെടുവിച്ച ആരോഗ്യ പ്ലാറ്റ്ഫോമും വികസിപ്പിക്കാൻ കഴിഞ്ഞുവെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് മാക്രോണ്‍ പറഞ്ഞു.
പത്തു വർഷം മുന്‍പ് ഒരു വഴിയോര കച്ചവടക്കാരന് മുംബൈയിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലായിരുന്നുവെന്നും പക്ഷേ ഇന്ന് അയാൾക്കു രാജ്യത്തെവിടെനിന്നു വേണമെങ്കിലും ഓണ്‍ലൈനായി പണമിടപാടുകൾ സ്വീകരിക്കാൻ കഴിയുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
അടുത്ത തവണത്തെ ജി7 ഉച്ചകോടിക്ക് ഫ്രാൻസ് ആതിഥേയത്വം വഹിക്കാനിരിക്കേ എഐ ദുരുപയോഗത്തിൽനിന്നു കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഫ്രാൻസിന്റെ ജി7 മുൻഗണനയെന്നും 15 വയസിൽ താഴെയുള്ള കുട്ടികളുടെ സമൂഹമാധ്യമ നിരോധനത്തിന് ഫ്രാൻസ് തയാറെടുക്കുകയാണെന്നും മാക്രോണ്‍ വ്യക്തമാക്കി.
52-ാമത് ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച മാക്രോൺ, കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിൽ ഇടപെടൽ നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.
Tags : UPI system French President Emmanuel Macron AI Summit