റാഞ്ചി: പരിസ്ഥിതി സൗഹാർദപരമായ സുസ്ഥിര വ്യവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി, സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ ജാർഖണ്ഡ് സർക്കാർ ടാറ്റാ സ്റ്റീലുമായി 11,000 കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഗ്രീൻ സ്റ്റീൽ (ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാതെ നിർമിക്കുന്ന ഉരുക്ക് ) സാങ്കേതിക വിദ്യകൾക്കായി 11,000 കോടിയുടെ നിക്ഷേപം നടത്താനാണ് പദ്ധതി.
കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും സംസ്ഥാനത്ത് നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതുവഴി കഴിയും.
ജർമനി, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽനിന്നുള്ള ആധുനിക ഗ്രീൻ സ്റ്റീൽ സാങ്കേതികവിദ്യകൾ നടപ്പാക്കാൻ ഈ സഹകരണം സഹായിക്കും.
മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് സർക്കാർ പ്രതിനിധികളും ടാറ്റ സ്റ്റീൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടി.വി. നരേന്ദ്രനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
ഹിസാർന, ഇസി മെൽറ്റ് എന്നീ ഇരുമ്പ് നിർമാണ സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ ഏകദേശം 7,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. ഹിസാർന സാങ്കേതികവിദ്യ നെതർലാൻഡിൽ വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷം 2030 ആകുമ്പോൾ ജംഷഡ്‌പൂരിൽ പ്രതിവർഷം ഒരു ദശലക്ഷം ടൺ ഉത്പാദന ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കാൻ ടാറ്റ സ്റ്റീൽ പദ്ധതിയിടുന്നു. കൂടാതെ, ആധുനിക കോംബി മില്ലിനായി 1,500 കോടി രൂപയും ടിൻപ്ലേറ്റ് നിർമാണ സൗകര്യങ്ങൾ വിപുലീകരിക്കാനായി 2,600 കോടി രൂപയും നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്തെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നവീകരിക്കാനും മുഖ്യമന്ത്രി സോറൻ ടാറ്റ സ്റ്റീലിന്‍റെ സഹായം തേടി. കമ്പനിയുടെ സിഎസ്ആർ പദ്ധതികളുടെ ഭാഗമായി ഇതിനു പിന്തുണ നൽകാമെന്നു ടാറ്റ സ്റ്റീൽ സമ്മതിച്ചു.
Tags : Green Steel Tata Steel Jharkhand government MoU business