ന്യൂഡൽഹി: ഒക്ടോബറിൽ മൊത്തം ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണം കഴിഞ്ഞ വർഷത്തെക്കാൾ 4.6 ശതമാനം വർധിച്ച് 1.96 ലക്ഷം കോടി രൂപയായി. നിരക്ക് കുറച്ചിട്ടും ഉത്സവസീസണിലെ ഉയർന്ന വാങ്ങലുകളാണ് ജിഎസ്ടി അടവ് ഉയരാൻ ഇടയാക്കിയത്.
സെപ്റ്റംബർ 22 മുതലാണ് അടുക്കളയിലെ അവശ്യവസ്തുക്കൾ മുതൽ ഇലക്ട്രോണിക്സ്, വാഹനങ്ങൾ വരെയുള്ള 375 ഇനങ്ങളുടെ ജിഎസ്ടി നിരക്കുകളുടെ കുറവ് പ്രാബല്യത്തിൽ വന്നത്. 2024 ഒക്ടോബറിൽ 1.87 ലക്ഷം കോടി രൂപയുടെ ജിഎസ്ടിയാണ് പിരിച്ചെടുത്തത്. ഈ വർഷം ഓഗസ്റ്റിലും സെപ്റ്റംബറിലും ജിഎസ്ടി ശേഖരണത്തിൽ കുറവുണ്ടായി. യഥാക്രമം 1.86 ലക്ഷം കോടി രൂപയുടെയും 1.89 ലക്ഷം കോടി രൂപയുടെയും ശേഖരണമാണ് നടന്നത്.
ഒക്ടോബറിലെ 4.6 ശതമാനം വാർഷിക വളർച്ചാ നിരക്ക് മുൻ മാസങ്ങളിൽ രേഖപ്പെടുത്തിയ ശരാശരി ഒന്പത് ശതമാനം വളർച്ചാ നിരക്കിനേക്കാൾ കുറവാണ്.
പ്രാദേശിക വിൽപ്പനയുടെ സൂചനയായ മൊത്ത ആഭ്യന്തര വരുമാനം ഒക്ടോബറിൽ രണ്ട് ശതമാനം വർധിച്ച് 1.45 ലക്ഷം കോടി രൂപയായി, അതേസമയം ഇറക്കുമതിയിൽനിന്നുള്ള നികുതി ഏകദേശം 13 ശതമാനം വളർച്ചയോട്െ 50,884 കോടി രൂപയായി.
ജിഎസ്ടി റീഫണ്ടുകൾ വാർഷികാടിസ്ഥാനത്തിൽ 39.6 ശതമാനം വർധിച്ച് 26,934 കോടി രൂപയായി. 2025 ഒക്ടോബറിൽ അറ്റ ജിഎസ്ടി വരുമാനം 0.2 ശതമാനം വളർച്ച രേഖപ്പെടുത്തി 1.69 ലക്ഷം കോടി രൂപയായി.