മുംബൈ: സോഫ്റ്റ്വേർ രംഗത്ത് പ്രമുഖരായ ഇൻഫോസിസ് പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്കുള്ള എൻട്രി ലെവൽ ശന്പളം കുത്തനെ വർധിപ്പിച്ചതിനു പിന്നാലെ ഇന്ത്യൻ ഐടി കന്പനികളുടെ ഓഹരികൾ ഇടിഞ്ഞു.
നിഫ്റ്റി ഐടി സൂചിക ഏകദേശം ഒരു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. തുടർച്ചയായ മൂന്നാമത്തെ വ്യാപാരദിനത്തിലാണ് ഐടി സൂചിക താഴുന്നത്. പ്രമുഖ ഐടി ഓഹരികൾ 2 ശതമാനത്തിനും 4 ശതമാനത്തിനും ഇടയിൽ ഇടിഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങൾ ശക്തമാക്കുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യയിൽ കഴിവുള്ള പ്രതിഭകളെ ആകർഷിക്കുന്നതിനുമായി കന്പനി നിയമനങ്ങൾ വിപുലീകരിച്ചിരിക്കുകയാണ്.
ഇൻഫോസിസ് എൻട്രി ലെവൽ ശന്പളം ഉയർത്തിയതിനു പുറമെ സ്പെഷലൈസ്ഡ് ടെക്നോളജി റോളുകൾക്ക് പ്രതിവർഷം 21 ലക്ഷം രൂപ വരെ ശന്പള പാക്കേജ് വാഗ്ദാനം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു.
മറ്റ് സമാന ഐടി കന്പനികളിലെ സ്പെഷലൈസ്ഡ് തസതികകളുമായി താരതമ്യം ചെയ്യുന്പോൾപോലും ഏറ്റവും ഉയർന്ന എൻട്രി ലെവൽ ശന്പളമായി ഇതു മാറുന്നു.
സ്പെഷൽ സാങ്കേതികവിദ്യ തസ്തികകളിലേക്ക് പ്രതിഭകളെ കണ്ടെത്തുന്നതിനായി 2025ൽ ബിരുദം പൂർത്തിയാക്കുന്ന എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് ബിരുദധാരികൾക്കായി ഇൻഫോസിസ് ഓഫ് കാന്പസ് റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിക്കുന്നു. പ്രതിവർഷം ഏഴു ലക്ഷം മുതൽ 21 ലക്ഷം രൂപ വരെയുള്ള ശന്പള പാക്കേജാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇൻഫോസിസിന്റെ പ്രാരംഭ ശന്പളം വർധിപ്പിക്കാൻ എടുത്ത തീരുമാനം ഐടി മേഖലയിലെ ചെലവ് നിയന്ത്രണത്തെയും ലാഭം നിലനിർത്തുന്നതിനെയും കുറിച്ചുള്ള ചർച്ചകൾക്കു വഴിയൊരുക്കിയിരിക്കുകയാണ്.
ഐടി സേവനമേഖലയിലെ ആകെ ചെലവിന്റെ വലിയൊരു ഭാഗം ഇപ്പോൾതന്നെ ജീവനക്കാരുടെ ശന്പളത്തിനായാണ്. അതിനാൽ താഴത്തെ തട്ടിലുള്ള ശന്പളത്തിൽ വരുത്തുന്ന ഏതൊരു വർധനയും സ്ഥാപനത്തിലുടനീളം വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.
സമാനമായ വേതന വർധനവ് വ്യവസായത്തിലുടനീളം കൂടുതൽ വിശാലമായി സ്വീകരിച്ചാൽ അത് പ്രവർത്തന മാർജിനുകൾ കുറയ്ക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
ടാറ്റ കണ്സൾട്ടൻസി സർവീസസ്, വിപ്രോ, എച്ച്സിഎൽടെക്, ടെക് മഹീന്ദ്ര എന്നിവയുൾപ്പെടെയുള്ള വൻകിട ഓഹരികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തിയത്. ഇത് വൈദഗ്ധ്യമുള്ള പ്രതിഭകൾക്കായുള്ള മത്സരം രൂക്ഷമാകുകയും ജീവനക്കാരുടെ ചെലവ് മേഖലയിലാകെ വർധിക്കുകയും ചെയ്യുമെന്ന ആശങ്കയെ പ്രതിഫലിപ്പിക്കുന്നു.
Tags : Infosys salaries hike IT shares fall Nifty