മുംബൈ: ഇന്ത്യയിൽ വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ എലി ലില്ലിയുടെ അമിത വണ്ണത്തിനുള്ള മരുന്നായ മൗൻജാരോ ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മരുന്നായി. കഴിഞ്ഞ മാസം 100 കോടി രൂപയുടെ വില്പനയാണ് മൗൻജാരോ നേടിയതെന്ന് ഫാർമറാക്ക് എന്ന റിസർച്ച് സ്ഥാപനം റിപ്പോർട്ട് ചെയ്തു.
മൗൻജാരോ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ (ജിഎസ്കെ)ന്റെ ആന്റിബയോട്ടിക് മരുന്നായ ഓഗ്മെന്റിന്റെ വിറ്റുവരവിനെ മറികടന്നു. 80 കോടി രൂപയുടെ വിറ്റുവരവാണ് ഓഗ്മെന്റിൻ നേടിയത്. ഒക്ടോബറിൽ എണ്ണത്തിൽ ഓഗ്മെന്റിന്റെ വിൽപ്പന മൗൻജാരോയെക്കാൾ മുകളിലാണ്. എന്നാൽ, മരുന്നിന്റെ വിലയാണ് മൗൻജാരോയെ വിൽപ്പന മൂല്യത്തിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.
ഈ വർഷം മാർച്ചിലാണ് മൗൻജാരോ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മന്ദഗതിയിലാക്കാനും സഹായിക്കുന്ന മൗൻജാരോയ്ക്ക് ഇന്ത്യൻ വിപണിയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിൽപ്പന ഇരട്ടിയായി വർധിച്ചു.
എലി ലില്ലിയുടെ എതിരാളികളായ നോവോ നോർഡിസ്ക് അമിത വണ്ണത്തിനുള്ള മരുന്നായ വെഗോവി ജൂണിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ, മൗൻജാരോയുടെ വില്പന മൂല്യത്തെ മറികടക്കാൻ വെഗോവിക്കായില്ല. ഒക്ടോബർ വരെ മൗൻജാരോ 333 കോടി രൂപയുടെ വരുമാനം നേടി.
ഒക്ടോബറിൽ വെഗോവിയേക്കാൾ 10 മടങ്ങ് കൂടുതലായിരുന്നു മൗൻജാരോയുടെ ഇന്ത്യൻ ഉപഭോഗം.ലില്ലി കഴിഞ്ഞ മാസം 2,62,000 മൗൻജാരോ യൂണിറ്റുകൾ വിറ്റപ്പോൾ വെഗോവി 26,000 യൂണിറ്റുകളും വിറ്റു.
ഈ രണ്ടു മരുന്നുകളും ജിഎൽപി-1 റിസപ്റ്റർ അഗോണിസ്റ്റ് എന്ന വിഭാഗത്തിൽപ്പെടുന്നു. വിശപ്പ് നിയന്ത്രിക്കുന്ന ഇവ തലച്ചോറിലെ വിശപ്പിനെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളിൽ പ്രവർത്തിച്ച്, ആളുകൾക്ക് വയർ നിറഞ്ഞതായി തോന്നിക്കും. ദഹനം മന്ദഗതിയിലാക്കുന്നു. പ്രമേഹ ചികിത്സയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്പോൾ മാത്രം ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കാൻ ഈ മരുന്നുകൾ പാൻക്രിയാസിനെ സഹായിക്കുന്നു.
ജീവിതശൈലീ രോഗങ്ങൾ ഉയർന്നുവരുന്ന ഇന്ത്യയിൽ അമിത ഭാരം കുറയ്ക്കാനുള്ള ചികിത്സകൾക്ക് ഏറിവരുന്ന ആവശ്യകതയുടെ പ്രതിഫലനമാണ്് ഈ മരുന്നുകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത.
മൗൻജാരോയെ മറ്റൊരു ബ്രാൻഡ് നാമത്തിൽ വിൽക്കുന്നതിനായി കഴിഞ്ഞ മാസം ഇന്ത്യൻ മരുന്ന് നിർമാതാക്കളായ സിപ്ലയുമായി ലില്ലി ഒരു കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു.
Tags : Maungjro best-selling medicine Medicine