മുംബൈ: മെറ്റൽ കന്പനികളുടെ ഓഹരികളിൽ വാങ്ങൽ താത്പര്യം ഉയർന്നതോടെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ മെറ്റൽ ഓഹരികളുടെ സൂചികയായ നിഫ്റ്റി മെറ്റൽ ഇൻഡക്സ് ഇന്നലെ 2.70% (306 പോയിന്റ്) നേട്ടത്തിൽ 11,661.40 നിലവാരത്തിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സൂചികയിൽ 11 ശതമാനം വർധനയുണ്ടായിട്ടുണ്ട്.
സൂചികയിലെ പ്രധാന കന്പനികളായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് 6.18 ശതമാനവും വേദാന്ത ലിമിറ്റഡ് 6.05 ശതമാനവും നാഷണൽ അലുമിനിയം കന്പനി ലിമിറ്റഡ് 4.52 ശതമാനവും നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുത്താൻ ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 50യുടെ 10.74 ശതമാനം വർധനയെ അപേക്ഷിച്ച് നിഫ്റ്റി മെറ്റൽ സൂചിക 41 ശതമാനം ഉയർന്നിട്ടുണ്ട്.
ഹിന്ദുസ്ഥാൻ സിങ്ക്, ടാറ്റ സ്റ്റീൽ, നാഷണൽ അലുമിനിയം കന്പനി, സെയിൽ, ജിൻഡാൽ സ്റ്റീൽ, എൻഎംഡിസി, ഹിൻഡാൽകോ, എപിഎൽ അപ്പോളോ ട്യൂബ്സ് എന്നീ ഓഹരികളും ഉയർച്ച രേഖപ്പെടുത്തി.
തുടർച്ചയായ ഇടിവ്
ഇന്ത്യയുടെ പ്രധാന ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. നിഫ്റ്റി 25,700 പോയിന്റിനു താഴേക്കു പോയി. സെൻസെക്സ് 245 പോയിന്റ് (0.29%) താഴ്ന്ന് 83,383ലും നിഫ്റ്റി 67 പോയിന്റ് (0.26%) നഷ്ടത്തിൽ 25,666ലും ക്ലോസ് ചെയ്തു.
Tags : Nifty Metals record high