മുംബൈ: ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന വിപണിയായ പെറ്റ് കെയർ രംഗത്തേക്ക് ചുവടുവച്ച് റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധസ്ഥാപനമായ റിലയൻസ് കണ്‍സ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് പെറ്റ് ഫുഡ് രംഗത്തുള്ള സാധ്യതകൾ തിരിച്ചറിഞ്ഞാണ് റിലയൻസ് വാഗീസ് എന്ന ബ്രാൻഡുമായി എത്തുന്നു. വില കുറച്ച് വിപണി പിടിക്കുന്ന പതിവുനീക്കവുമായാണ് റിലയൻസ് വീണ്ടുമെത്തുന്നത്. ഉയർന്ന ഗുണമേന്മയുള്ളതും ശാസ്ത്രീയമായി രൂപപ്പെടുത്തിയതുമായ പോഷകാഹാര സന്പൂർണമായ വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയെന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം.
നെസ്ലെ, മാർസ്, ഗോദറെജ് കണ്‍സ്യൂമർ പ്രൊഡക്ട്സ്, ഇമാമി എന്നീ വന്പന്മാർ നിറഞ്ഞ പെറ്റ് കെയർ വിപണിയിൽ 20 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് റിലയൻസ് വാഗീസ് അവതരിപ്പിക്കുന്നത്.
കന്പകോളയിൽ ചെയ്ത തന്ത്രം തന്നെയാണ് റിലയൻസ് പെറ്റ് ഫുഡ് വിപണിയിലും അവതരിപ്പിക്കുന്നത്. കന്പകോള റീലോഞ്ച് ചെയ്തപ്പോഴും എതിരാളികളേക്കാൾ വലിയ വിലക്കുറവിലാണ് റിലയൻസ് കോള വിപണിയിലെത്തിച്ചത്. പെപ്സിയും കൊക്കകോളയും അടക്കിവാഴുന്ന കോളവിപണിയിൽ തങ്ങളുടേതായ സാന്നിധ്യം ഉറപ്പിക്കാൻ ഇതുവഴി കന്പനിക്ക് സാധിച്ചിരുന്നു.
വാഗീസ് പോർട്ട്ഫോളിയോയിൽ ഒൗഷധസസ്യങ്ങൾ, മസ്തിഷ്ക വികാസത്തിനായുള്ള ഡിഎച്ച്എ, അവശ്യ വിറ്റാമിനുകൾ, മൊത്തത്തിലുള്ള ആരോഗ്യവും ഉൗർജവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതും എളുപ്പത്തിൽ ദഹിക്കുന്ന തുമായ ചേരുവകൾ എന്നിവയാൽ സന്പന്നമായ ഉത്പന്നങ്ങൾ ഉൾപ്പെടുന്നു.
കൂടുതൽ ആളുകളിലേക്ക് എത്താൻ സാധിക്കുന്ന വിലയിലാണ് നിശ്ചയിച്ചിരിക്കുന്നത്. കിലോയ്ക്ക് 199 രൂപയിലാണ് വാഗീസ് ശ്രേണിയുടെ വില ആരംഭിക്കുന്നത്. ഉത്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് വളർത്തുമൃഗങ്ങളുടെ ഉടമകൾക്കു സാധിക്കുന്നതിനായി 100 ഗ്രാമിന്റെ പാക്കറ്റ് 20 രൂപയ്ക്കും വിപണിയിലെത്തിക്കുന്നുണ്ട്. പ്രീമിയം ഉത്പന്നമായ വാഗീസ് പ്രോ 249 രൂപ മുതലാണ് ആരംഭിക്കുന്നത്.
ഇന്ത്യയിലെ പെറ്റ് ഫുഡ് വിപണി
ഇന്ത്യയിലെ വളർത്തുമൃഗങ്ങളുടെ പരിചരണവിപണി അതിവേഗം വികസിക്കുന്ന വേളയിലാണ് വാഗീസ് റിലയൻസ് പുറത്തിറക്കുന്നത്. അരുമ വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നവരുടെ എണ്ണം വർധിക്കുന്നതും വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും കൂടുതൽ പ്രധാന്യം നൽകുന്നതുമാണ് ഈ വിപണിയുടെ വളർച്ചയ്ക്കു കാരണം.
പെറ്റ് കെയർ മാർക്കറ്റ് കോവിഡിനുശേഷം വലിയതോതിൽ വളർന്നിട്ടുണ്ട്. 3.5 ബില്യണ്‍ ഡോളർ വരുന്നതാണ് നിലവിൽ ഈ വിപണി. 2028ഓടെ 7-7.5 ബില്യണ്‍ ഡോളറിലേക്ക് വിപണി വളരുമെന്നാണ് കരുതുന്നത്. അരുമ വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.
2019ൽ ഇന്ത്യൻ വീടുകളിലുണ്ടായിരുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 2.6 കോടിയായിരുന്നെങ്കിൽ 2024ൽ അവയുടെ എണ്ണം 3.2 കോടിയായിട്ടുണ്ടെന്നാണ് കണക്ക്.
Tags : pet care food Reliance Reliance Consumer Products Ltd