മുംബൈ: 2025-26 സാന്പത്തിക വർഷത്തിലെ മൂന്നാംപാദ ഫലങ്ങൾ പുറത്തുവിട്ട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. വരുമാനത്തിൽ 10 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഓയിൽ ടു കെമിക്കൽസ്, ജിയോ വിഭാഗങ്ങൾ വളർച്ചയ്ക്ക് കരുത്തേകിയെന്ന് കന്പനി വ്യക്തമാക്കി. 2,93,829 കോടി രൂപയുടെ ഏകീകൃത വരുമാനമാണ് കന്പനി നേടിയത്. നികുതിക്ക് ശേഷമുള്ള ഏകീകൃത അറ്റാദായം 22,290 കോടി രൂപയും.
മൂന്നാം പാദത്തിൽ റിലയൻസ് നടത്തിയ 33,826 കോടി രൂപയുടെ മൂലധനച്ചെലവ്, തങ്ങളുടെ 41,303 കോടി രൂപയുടെ കാഷ് പ്രോഫിറ്റിലൂടെ തന്നെ കണ്ടെത്താൻ സാധിച്ചു. സെപ്റ്റംബർ പാദത്തിൽ 118,545 കോടി രൂപയായിരുന്ന അറ്റകടം ഡിസംബർ അവസാനത്തോടെ 117,102 കോടി രൂപയായി കുറഞ്ഞു.
കുതിപ്പേകി ജിയോ, റീട്ടെയിൽ
മൂലധന നിക്ഷേപങ്ങളെ വരുമാനമാക്കി മാറ്റുന്നതിൽ ജിയോ പ്ലാറ്റ്ഫോംസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 5ജി സേവനങ്ങളുടെ വ്യാപനവും വർധിച്ചുവരുന്ന വരിക്കാരുടെ എണ്ണവും ജിയോയുടെ ലാഭക്ഷമത വർധിപ്പിച്ചു.
ഡിജിറ്റൽ സേവനങ്ങളിൽ നിന്നുള്ള വരുമാനം 12.7% വളർച്ചയോടെ 43,683 കോടി രൂപയിലെത്തി. മൂന്നാം പാദത്തിൽ മാത്രം 8.9 ദശലക്ഷം പുതിയ വരിക്കാരെ ജിയോ സ്വന്തമാക്കി. ഇതോടെ ട്രൂ 5ജി ഉപയോഗിക്കുന്നവരുടെ എണ്ണം 25.3 കോടിയായി. ജിയോ എയർഫൈബർ വരിക്കാരുടെ എണ്ണം 1.15 കോടി പിന്നിട്ടു.
റിലയൻസ് റീട്ടെയിലിന്റെ വരുമാനത്തിൽ 8.1% വളർച്ചയുമായി 97,605 കോടി രൂപയിലെത്തി.
Tags : Reliance Profit Reliance Industries Ltd Jio