ന്യൂഡൽഹി: പാശ്ചാത്യ ഉപരോധങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യൻ റിഫൈനറികൾ ബദൽ മാർഗങ്ങളിലേക്കു തിരിയുന്നതിനാൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ഡിസംബറിൽ കുറഞ്ഞേക്കും.
ഇത് മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് വ്യാപാര, ശുദ്ധീകരണ വൃത്തങ്ങൾ അറിയിച്ചു. നവംബറിൽ ഇന്ത്യയുടെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അഞ്ചു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തും.
ഈ ഉയർന്ന നിലയിൽനിന്നാണ് ഡിസംബറിൽ കുറവു ണ്ടാകുക. ഉപരോധം ഏർപ്പെടുത്തിയ റഷ്യൻ എണ്ണ ഉത്പാദകരുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ യുഎസ് നിശ്ചയിച്ച സമയപരിധിക്കു മുന്പായി എണ്ണ ശുദ്ധീകരണശാലകൾ എണ്ണ സംഭരിക്കാൻ തിരക്കു കൂട്ടിയതിനെത്തുടർന്നാണ് നവംബറിൽ ഇറക്കുമതി ഉയരാൻ ഇടയാക്കിയത്.
യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, യുഎസ്എ എന്നിവർ റഷ്യക്കു മേലുള്ള ഉപരോധം കടുപ്പിച്ചിരിക്കുകയാണ്. യുഎസിന്റെ ഏറ്റവും പുതിയ നടപടി റഷ്യയിലെ പ്രമുഖ എണ്ണ ഉത്പാദകരായ റോസ്നെഫ്റ്റ്, ലുകോയിൽ എന്നിവരെ ലക്ഷ്യമിട്ടാണ്.
റഷ്യൻ എണ്ണയുടെ വാങ്ങലുകാർക്ക് ഈ രണ്ടു സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ നവംബർ 21 വരെ സമയം നൽകിയിരുന്നു.
യൂറോപ്യൻ യൂണിയൻ ജനുവരി 21 വരെ ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
ബിൽ ഓഫ് ലേയ്ഡിംഗ് തീയതി (ചരക്കു കയറ്റുമതി ബിൽ) ഈ സമയപരിധി കഴിഞ്ഞ് 60 ദിവസത്തിനുള്ളിൽ റഷ്യൻ അസംസ്കൃത എണ്ണ കൈകാര്യം ചെയ്ത ശുദ്ധീകരണശാലകളിൽനിന്നുള്ള ഇന്ധനം സ്വീകരിക്കുന്നത് യൂറോപ്യൻ യൂണിയൻ നിർത്തും.
ബാങ്കുകളുടെ സൂക്ഷ്മപരിശോധന
ഏറ്റവും പുതിയ യുഎസ് ഉപരോധങ്ങൾക്കു പിന്നാലെ ബാങ്കുകൾ നടത്തുന്ന സൂക്ഷ്മപരിശോധന ഇന്ത്യൻ സർക്കാർ എണ്ണ ശുദ്ധീകരണ ശാലകളെ അങ്ങേയറ്റം ജാഗ്രതയുള്ളവരാക്കിയെന്ന് ഒരു ശുദ്ധീകരണശാല ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ സാഹചര്യത്തിൽ ഡിസംബറിൽ ഇന്ത്യക്ക് പ്രതിദിനം 6,00,000 മുതൽ 6,50,000 വരെ ബാരൽ റഷ്യൻ എണ്ണ ലഭിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ, നയാര എനർജി എന്നിവയുടെ ഇറക്കുമതികളും റിലയൻസ് ഇൻഡസ്ട്രീസ് നവംബറിൽ കയറ്റിവിട്ട ചരക്കുകളുടെ വിതരണവും ഉൾപ്പെടുന്നു.
ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഈ മാസം പ്രതിദിനം 1.855 മില്യൺ ബാരലായി ഉയരാൻ സാധ്യതയുണ്ട്. ഇത് ഒക്ടോബറിൽ 1.48 മില്യൺ ബാരലായിരുന്നുവെന്ന് കെപ്ലറുടെ താത്കാലിക കണക്കുകൾ പറയുന്നത്. വ്യാപാരവൃത്തങ്ങളിൽനിന്നുള്ള കണക്കുകൾ പ്രകാരം ഒക്ടോബറിൽ 1.65 മില്യണ് ബാരൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തു. സെപ്റ്റംബറിനെ അപേക്ഷിച്ച് ഇത് രണ്ടു ശതമാനം കൂടുതലാണെന്നാണ് കണക്കുകൾ.
നവംബറിൽ റഷ്യൻ വിതരണം ഉയർന്ന നിരക്കിലാകാനാണ് സാധ്യത. യുഎസ് ഉപരോധങ്ങളുടെ സമയപരിധിക്കുമുന്പേ സ്റ്റോക്കുകൾ നിറയ്ക്കാൻ പല ശുദ്ധീകരണശാലകളും ശ്രമിച്ചു. കൂടാതെ 2026 മുതൽ യൂറോപ്യൻ യൂണിയൻ വിപണിക്കായ റഷ്യൻഇതര എണ്ണ ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമിക്കണമെന്ന നിയമവും മൂലമാണിത്.
റഷ്യൻ എണ്ണ വാങ്ങൽ നിർത്തി
മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, എച്ച്പിസിഎൽ-മിത്തൽ എനർജി ലിമിറ്റഡ് എന്നിവ ഉൾപ്പെടെ മിക്ക ശുദ്ധീകരണശാലകളും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നിവ ഉപരോധമേർപ്പെടുത്താത്ത സ്ഥാപനങ്ങളിൽനിന്ന് മാത്രമേ എണ്ണ വാങ്ങുകയുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്.
റോസ്നെഫ്റ്റിന് ഭാഗികമായി ഉടമസ്ഥതാവകാശമുള്ള നയാര എനർജി ബ്രിട്ടീഷ്, യൂറോപ്യൻ യൂണിയൻ ഉപരോധങ്ങളെത്തുടർന്ന് മറ്റ് വിതരണക്കാർ പിന്മാറിയതിനെത്തുടർന്ന് റഷ്യൻ എണ്ണ മാത്രമാണ് സംസ്കരിക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഒക്ടോബർ 22 വരെ മുൻകൂട്ടി കരാർ ചെയ്ത റഷ്യൻ എണ്ണ കയറ്റിവിട്ടതായി അറിയിച്ചു. നവംബർ 20ന് ശേഷം എത്തുന്ന ഏതൊരു ചരക്കും ആഭ്യന്തര വിപണിയിലേക്ക് ആവശ്യമായ ഇന്ധനങ്ങൾ ഉൽപ്പാദിപ്പിക്കാൻ സജ്ജീകരിച്ചിരിക്കുന്ന തങ്ങളുടെ ശുദ്ധീകരണശാലയിൽ സംസ്കരിക്കുമെന്നും അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധീകരണ സമുച്ചയത്തിന്റെ നടത്തിപ്പുകാരായ റിലയൻസിന് രണ്ട് ശുദ്ധീകരണശാലകളുണ്ട്. ഒന്ന് കയറ്റുമതി വിപണികൾക്ക് മാത്രമുള്ളതാണ്.
Tags : Russian oil prices Russian oil prices reduced Russian oil Oil Imported