ജനുവരി ആദ്യപകുതി പിന്നിടുംമുന്പേ ഇന്ത്യൻ ഇൻഡക്സുകൾക്ക് കാലിടറി. വിദേശത്തുനിന്നുള്ള പ്രതികൂല വാർത്തകൾ ഒരു വിഭാഗം നിക്ഷേപകരെ പിന്നോക്കം വലിച്ചപ്പോൾ വിദേശ ഓപ്പറേറ്റർമാർ ബാധ്യതകൾ വിറ്റുമാറാൻ മത്സരിച്ചു. രണ്ടാഴ്ചകളിലെ മുന്നേറ്റത്തിനുശേഷം മുൻനിര സൂചികകൾ മൂന്നു മാസത്തിനിടയിലെ ഏറ്റവും കനത്ത പ്രതിവാര തകർച്ചയിലാണ്.
ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ ശക്തമായ പിന്തുണ നൽകുമ്പോഴും യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച അനിശ്ചിതത്വം വിപണിയിൽ പിരിമുറുക്കം സൃഷ്ടിച്ചു. ഇന്ത്യൻ മാർക്കറ്റ് രണ്ടര ശതമാനം പ്രതിവാര തളർച്ചയിലാണ്. നിഫ്റ്റി സൂചിക 645 പോയിന്റും സെൻസെക്സ് 2185 പോയിന്റും ഇടിഞ്ഞു.
റഷ്യയുമായി ബന്ധപ്പെട്ട അമേരിക്ക വ്യാപാര നടപടികളെക്കുറിച്ചുള്ള ആശങ്കകൾ, വെനസ്വേല –യുഎസ് സംഘർഷം, റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച വിഷയങ്ങൾ തുടങ്ങിയവ വിദേശ നിക്ഷേപകരുടെ പണം പിൻവലിക്കലിന് ആക്കം കൂട്ടി.
മൂന്നാം പാദ ഫലങ്ങൾ ഉറ്റുനോക്കി
വിപണി ഉറ്റുനോക്കുന്നത് മൂന്നാം പാദ ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളെയാണ്. ഐടി കമ്പനികളുടെ സാമ്പത്തിക ഫലങ്ങൾ നിക്ഷേപകരിൽ സ്വാധീനം ചെലുത്തും. ആഗോള താരിഫുകൾ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് നടത്തിയ നീക്കങ്ങളുമായി ബന്ധപ്പെട്ട യുഎസ് സുപ്രീകോടതി വിധിയും ഈ വാരം വിപണിയുടെ ദിശ നിർണയിക്കും.
ബുൾ റാലിയെ താത്കാലികമായി പിടിച്ചുനിർത്തിയതിനാൽ ജനുവരി സീരീസ് സെറ്റിൽമെന്റ് വരെ ചാഞ്ചാട്ടം ശക്തമാകുമെന്നത് മെറ്റൽസ്, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിൽ ചാഞ്ചാട്ടമുളവാക്കാം.
വിപണിയുടെ സാങ്കേതിക വശങ്ങൾ ബുള്ളിഷ് മനോഭാവത്തിൽനിന്നു ദുർബലാവസ്ഥയിലേക്ക് താത്കാലികമായി തിരിയാം. പിന്നിട്ടവാരം നിഫ്റ്റി 750 പോയിന്റ് ചാഞ്ചാടി. ഉയർന്ന തലമായ 26,373 പോയിന്റിൽനിന്നും 25,683 തളർന്നതിനിടയിൽ 20 ആഴ്ചകളിലെ ശരാശരിയായ 25,579 പോയിന്റിലെ സപ്പോർട്ട് നഷ്ടപ്പെട്ടത് കൂടുതൽ ദുർബലമാക്കാം. കഴിഞ്ഞ ലക്കം സൂചിപ്പിച്ച രണ്ടാം സപ്പോർട്ടായ 25,722ലെ താങ്ങും വ്യാപാരാന്ത്യം നഷ്ടമായി, ക്ലോസിംഗിൽ സൂചിക 25,683 പോയിന്റിലാണ്.
നിഫ്റ്റി ഈയാഴ്ച
ഈ വാരം നിഫ്റ്റിയുടെ ആദ്യ താങ്ങ് 25,413 പോയിന്റിലാണ്, ഇത് നഷ്ടപ്പെട്ടാൽ സൂചിക 25,143 വരെ സാങ്കേതിക പരീക്ഷണങ്ങൾക്ക് മുതിരാം. അതേസമയം, തിരിച്ചുവരവിനു ശ്രമിച്ചാൽ 26,163ൽ ആദ്യ പ്രതിരോധം തല ഉയർത്തും. അത് മറികടന്നാൽ മുൻവാരം സൂചിപ്പിച്ച 26,642നെ കൈപിടിയിൽ ഒതുക്കാം.
നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ തുടങ്ങിയവ സെല്ലർമാർ അനുകൂലമായി. എംഎസിഡി ട്രെൻഡ് ലൈനിൽ കാലിടറിയത് കൂടി കണക്കിലെടുത്താൽ ഹ്രസ്വകാലയളവിൽ വിപണി തിരുത്തലിനു മുൻതൂക്കം നൽകാം.
നിഫ്റ്റി ജനുവരി ഫ്യൂച്ചേഴ്സിനു മുൻവാരം സൂചിപ്പിച്ച 26,050ലെ സപ്പോർട്ട് നഷ്ടപ്പെട്ടത് തിരുത്തൽ സാധ്യത ശക്തമാക്കാം. ജനുവരി ഫ്യൂച്ചേഴ്സ് രണ്ടര ശതമാനം ഇടിഞ്ഞ് 25,788ലേക്ക് താഴ്ന്നു. നിലവിലെ സാഹചര്യത്തിൽ 25,550 - 25,250ലേക്ക് ദൗർബലമാകാമെങ്കിലും ഈ സപ്പോർട്ട് കൈമോശം വന്നാൽ മാത്രം വിപണി ബിയറിഷാവും. തിരിച്ചുവരവ് നടത്തിയാൽ 26,500 - 26,750നെ ലക്ഷ്യമാക്കും. അതേസമയം, മാർക്കറ്റിലെ ഓപ്പൺ ഇന്ററസ്റ്റ് 139 ലക്ഷം കരാറുകളിൽനിന്ന് 169 ലക്ഷത്തിലേക്ക് കയറിയത് പുതിയ വിൽപ്പനക്കാരുടെ വരവാണു സൂചിപ്പിക്കുന്നത്.
വില്പനക്കാരുടെ നിയന്ത്രണം തകർക്കാൻ സെൻസെക്സ്
സെൻസെക്സിന് ശക്തമായ തിരിച്ചടി നേരിട്ടു. മുൻ വാരത്തിലെ 85,762ൽനിന്നും കൂടുതൽ മികവിന് അവസരം ലഭിക്കാതെ തുടക്കം മുതൽ വിൽപ്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. വാരാന്ത്യദിനം 83,408ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 83,576 പോയിന്റിലാണ്. ഈ വാരം 85,039 – 86,502ൽ പ്രതിരോധവും 82,760 – 81,944 പോയിന്റിൽ സപ്പോർട്ടുമുണ്ട്.
ആഭ്യന്തര ഫണ്ടുകൾ പിന്നിട്ട വാരം മൊത്തം 17,594.58 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശ ഓപ്പറേറ്റർമാർ എല്ലാ ദിവസവും വില്പനക്കാരായി നിലകൊണ്ട് 9209.90 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപയ്ക്ക് ഇടിവ്
വിനിമയവിപണിയിൽ രൂപയെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. ഡോളറിനു മുന്നിൽ രൂപ 90.19ൽനിന്ന് 89.81 വരെ കരുത്ത് നേടിയെങ്കിലും പിന്നീട് 90.28ലേക്ക് ദുർബലമായി, വാരാന്ത്യം രൂപ 90.21 ലാണ്.
ക്രൂഡ് ഓയിൽ,സ്വർണവില ഉയർന്നു
ക്രൂഡ് ഓയിൽ വില ഉയർന്ന തലത്തിൽ തുടരുകയാണ്. വെനസ്വേല – യുഎസ് സംഘർഷാവസ്ഥയ്ക്ക് ഇടയിൽ അവിടെനിന്നുള്ള എണ്ണ ഇന്ത്യക്ക് പ്രത്യേക പാക്കേജിൽ നൽകാമെന്ന അമേരിക്കൻ വെളിപ്പെടുത്തലുകളും പുറത്തുവന്നു.
ക്രൂഡ് വില 50 ദിവസങ്ങളിലെ ശരാശരിയായ 62 ഡോളറിനെ ചുറ്റിപ്പറ്റി നീങ്ങുന്നു. ഇതിനിടെ ഇറാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്താൽ എണ്ണവില ബാരലിനു 65.50 ഡോളറിലേക്കും തുടർന്ന് 69 ഡോളറിലേക്കും കത്തിക്കയറാം. സ്ഥിതിഗതികളിൽ അയവ് കണ്ടാൽ എണ്ണ 60 ഡോളറിലേക്ക് തിരുത്തലിനു ശ്രമിക്കും.
ന്യൂയോർക്കിൽ സ്വർണ വില വീണ്ടും മുന്നേറി. ട്രോയ് ഔൺസിന് 4331 ഡോളറിൽ നിന്നും 4514 വരെ ഉയർന്ന ശേഷം ക്ലോസിംഗിൽ 4509 ഡോളറിലാണ്. അമേരിക്കൻ സൈനിക നീക്കങ്ങൾ ഫണ്ടുകളെ സ്വർണത്തിലേക്ക് അടുപ്പിച്ചു. ഡിസംബർ 26നു രേഖപ്പെടുത്തിയ 4549 ഡോളറിലെ റിക്കാർഡ് മറികടക്കാൻ സാധ്യത.
Tags : Stock market comeback