യുഎസ് പരമോന്നത കോടതി ട്രംപിന്റെ തീരുവകൾ റദ്ദാക്കിയ വിധി ആഗോള ഓഹരിവിപണികളിൽ ബുൾ തരംഗത്തിനു വഴിയൊരുക്കാം. ഒരാഴ്ച നീണ്ട ലൂണാർ ന്യൂ ഇയർ ആഘോഷങ്ങൾക്കു ശേഷം ഇന്ന് ഇടപാടുകൾ പുനരാരംഭിക്കുന്ന ചൈനീസ് മാർക്കറ്റിൽ വെടിക്കെട്ടിനുള്ള സാധ്യതകളെ ഉറ്റുനോക്കുകയാണു രാജ്യാന്തര ഫണ്ടുകൾ.
അതേസമയം, ഇറാൻ‐യുഎസ് സംഘർഷങ്ങൾ നിക്ഷേപകരെ ഓഹരികളിൽനിന്നും പിന്നാക്കം വലിക്കാനുള്ള സാധ്യതകൾ നേട്ടമാക്കാനുള്ള ശ്രമത്തിലാണ് സ്വർണം, ക്രൂഡ് ഓയിൽ വിപണികൾ. ബോംബെ സെൻസെക്സ് 188 പോയിന്റും നിഫ്റ്റി സൂചിക 100 പോയിന്റും പ്രതിവാര മികവിലാണ്.
എഐ ഭീഷണിയിൽ ഐടി ഇൻഡക്സ് വീണ്ടും ആടിയുലഞ്ഞു. എഐ സംബന്ധിച്ച ആശങ്കകൾക്കിടയിൽ, ഐടി സൂചിക രണ്ട് ശതമാനം ഇടിഞ്ഞു, തുടർച്ചയായ അഞ്ചാം വാരമാണു സൂചികയ്ക്ക് തിരിച്ചടി നേരിടുന്നത്.
ആറു മാസത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടിവിനെയാണു സൂചിക അഭിമുഖീകരിക്കുന്നത്. ഈ വർഷം സൂചിക ഇതിനകം പതിനാലു ശതമാനം താഴ്ന്നു.
നിഫ്റ്റി സൂചിക പിന്നിട്ട വാരത്തിലെ 25,471ൽനിന്നും വാരമധ്യം മികച്ച പ്രകടനം കാഴ്ചവച്ച് 25,855 പോയിന്റ് വരെ മുന്നേറി. ഈ അവസരത്തിൽ മുൻനിര ഓഹരികളിൽ അലയടിച്ച വില്പനതരംഗത്തിൽ നിഫ്റ്റി 25,380ലേക്ക് ഇടിഞ്ഞെങ്കിലും വാരാവസാനം സൂചിക 25,571 പോയിന്റിലാണ്. ഈവാരം വിപണിയുടെ ആദ്യ താങ്ങ് 25,350 പോയിന്റിലാണ്. ഈ താങ്ങ് നിലനിർത്താനായാൽ 25,823 - 26,075 ലേക്കും തുടർന്ന് 26,548 പോയിന്റിലേക്കും മുന്നേറാൻ ശ്രമിക്കാം. അതേസമയം, താഴ്ന്ന തലങ്ങളിലേക്കു പരീക്ഷണങ്ങൾക്കു വീണ്ടും ശ്രമിച്ചാൽ നിഫ്റ്റിക്ക് 25,350 - 26,129 പോയിന്റിൽ സപ്പോർട്ട് കണ്ടെത്താനാകും. വിപണിയുടെ 50 ദിവസങ്ങളിലെ ശരാശരി കണക്കിലെടുത്താൽ 25,700ൽ താഴ്ന്ന് സഞ്ചരിക്കുന്നത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ഫെബ്രുവരി 26,068ൽനിന്നും 25,584ലേക്ക് താഴ്ന്നു. അതേസമയം, മാർച്ച് സീരീസ് 25,743ൽനിന്നും തളർച്ചയിലാണ് ഇടപാടുകൾ പുനരാരംഭിച്ചതെങ്കിലും പിന്നീട് കരുത്ത് വീണ്ടെടുത്ത് 26,000ലേക്ക് ഉയർന്നു. ഇതിനിടയിൽ വില്പന സമ്മർദം രൂപപ്പെട്ടതു ചാഞ്ചാട്ടത്തിന് ഇടയാക്കി. വിപണിക്കു വ്യക്തമായ ഒരു ദിശ കണ്ടെത്താൻ വീണ്ടും 26,000 കടക്കേണ്ടത്
അനിവാര്യമാണ്. അതിനായാൽ 26,250-26,500ലേക്ക് മാർച്ച് സീരീസ് മുന്നേറാം. കരാറിൽ പുതിയ നിക്ഷേപകരുടെ സാന്നിധ്യം തെളിയുന്നു. ഓപ്പൺ ഇന്ററസ്റ്റ് 16.1 ലക്ഷം കരാറുകളിൽനിന്ന് 56.1 ലക്ഷത്തിലേക്ക് ഉയർന്നത് ബുൾ ഓപ്പറേറ്റർമാരുടെ കടന്നുവരവിനെ സൂചിപ്പിക്കുന്നു.
സെൻസെക്സ് 82,626ൽനിന്നുള്ള കുതിപ്പിൽ 83,841ലേക്ക് കയറിയ സന്ദർഭത്തിൽ ബ്ലൂചിപ്പ് ഓഹരികളിലെ വില്പനസമ്മർദത്തിൽ സൂചിക 82,226 വരെ ഇടിഞ്ഞു. എന്നാൽ, വാരാന്ത്യ ദിനത്തിലെ തിരിച്ചുവരവിൽ വിപണി 83,095ലേക്ക് മുന്നേറിയെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ ബോംബെ സെൻസെക്സ് 82,814 ലാണ്. ഈവാരം സെൻസെക്സിന് 83,694ൽ ആദ്യ പ്രതിരോധമുണ്ട്, ഇത് മറികടന്നാൽ 84,575നെ കൈപിടിയിൽ ഒതുക്കാം. അതേസമയം, ഉയർന്ന റേഞ്ചിൽ വില്പനക്കാർ വിപണിയിൽ പിടിമുറുക്കിയാൽ സൂചികയ്ക്ക് 82,079 – 81,345 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഓപ്പറേറ്റർമാർ ഓഹരി വില്പനയ്ക്ക് ഉത്സാഹിച്ചതിനിടയിലും രണ്ട് ദിവസം അവർ വാങ്ങലുകാരായി മാറി. 2149.55 കോടി രൂപയുടെ വാങ്ങലും 2787.23 കോടി രൂപയുടെ വില്പനയും അവർ നടത്തി. അതേസമയം, ആഭ്യന്തര ഫണ്ടുകൾ തൊട്ട് മുൻവാരത്തിലെന്ന പോലെ ഒരു ദിവസം 596.28 കോടിയുടെ വില്പനയും മറ്റ് ദിവസങ്ങളിൽ നിക്ഷേപകരുടെ മേലങ്കിയിൽ 4931.51 കോടി രൂപയുടെ ഓഹരി വാങ്ങലും നടത്തി.
ഫോറെക്സ് മാർക്കറ്റിൽ രൂപ ചാഞ്ചാടി. ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 90.65ൽനിന്നും 91.14ലേക്ക് ദുർബലമായെങ്കിലും വ്യാപാരാന്ത്യം വിനിമയ നിരക്ക് 90.68ലാണ്.
ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിന് 5042 ഡോളറിൽ നിന്നു വാരമധ്യം 4854ലേക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചുവരവിൽ 5108 ഡോളർ വരെ മുന്നേറി.
Tags : Stock market rallying US Supreme