മുംബൈ: ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരേ രൂപയുടെ മൂല്യം 90 കടന്നു. ഡോളറിനെതിരേ എക്കാലത്തെയും താഴ്ന്ന നിരക്കായ 90.15ലാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്.
വിദേശ ഫണ്ടുകളുടെ ഒഴുക്ക്, ഉയർന്ന അസംസ്കൃത എണ്ണ വില, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ മൂല്യം ഇടിക്കുന്നത്. തകർച്ച തടയാൻ ആർബിഐയുടെ ദൃശ്യമായ ഇടപെടൽ ഇല്ലാത്തത് രൂപയുടെ മേൽ കൂടുതൽ സമ്മർദം ചെലുത്തിയെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 89.96 എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഏറ്റവും കുറഞ്ഞ മൂല്യമായ 90.30ലെത്തി. അവസാനം തലേന്നത്തെ നിലവാരത്തേക്കാൾ 19 പൈസ താഴ്്ന്ന് എക്കാലത്തെയും താഴ്ന്ന നിരക്കായ 90.15ൽ വ്യാപാരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച 43 പൈസ നഷ്ടത്തിൽ 89.96ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
അസംസ്കൃത എണ്ണ വില ബാരലിന് 63 ഡോളറിനു മുകളിലാണ്. ഡോളർ സൂചിക 99.16 എന്ന ഉയർന്ന നിലവാരത്തിലാണ്.
ഓഹരിവിപണിയും നഷ്ടത്തിൽ
ഇന്ത്യൻഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും തകർച്ചയിൽ. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടർച്ചയായ വില്പനയും രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയിലെത്തിയതും സൂചികകളിൽ പ്രതിഫലിച്ചു.
സെൻസെക്സ് 31.46 പോയിന്റ് ഇടിഞ്ഞ് 85,107ലെത്തി. നിഫ്റ്റി 46 പോയിന്റ് നഷ്ടത്തോടെ 25,986ൽ ക്ലോസ് ചെയ്തു. പ്രധാന സൂചികകളേക്കാൾ കനത്ത തിരിച്ചടി നേരിട്ടത് വിശാല സൂചികകളിലാണ്. നിഫ്റ്റി മിഡ്കാപ് സൂചിക 0.98 ശതമാനവും സ്മോൾകാപ് സൂചിക 0.71 ശതമാനവും ഇടിവിലാണ്.
നിഫ്റ്റി മേഖലാ സൂചികകളിൽ പൊതുമേഖല ബാങ്ക് ഓഹരികൾ 3.07 ശതമാനത്തിലെത്തി ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഓട്ടോ (1.20%), മെറ്റൽ (0.49%), എഫ്എംസിജി (0.80%), റിയൽറ്റി (0.75%), കണ്സ്യൂമർ ഡ്യൂറബിൾസ് (1.57%), ഓയിൽ ആൻഡ് ഗ്യാസ് (0.62%), ഹെൽത്ത്കെയർ (0.32) എന്നിവ താഴ്ന്നു.
ഐടി (0.76%), പ്രൈവറ്റ് ബാങ്ക് (0.57%) സൂചികകൾ നേട്ടത്തിലെത്തി.
Tags : dollar rupee value Sensex Nifty Crude Oil