ദാവോസ്: ലോകമെന്പാടുമുള്ള ഭരണകൂടങ്ങളിലും രാഷ്ട്രീയ തീരുമാനങ്ങളിലും ശതകോടീശ്വരൻമാർ അസാധാരണമായ സ്വാധീനം ചെലുത്തുന്നതായി രാജ്യാന്തര സന്നദ്ധ സംഘടനയായ ഒക്സ്ഫാം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാന്പത്തിക ഫോറത്തിനു മുന്നോടിയായി പുറത്തിറക്കിയ ഈ റിപ്പോർട്ടിൽ, ഒരു സാധാരണക്കാരനെ അപേക്ഷിച്ച് ശതകോടീശ്വരൻമാർ രാഷ്ട്രീയ പദവികളിൽ എത്താനുള്ള സാധ്യത നാലായിരം മടങ്ങ് കൂടുതലാണെന്ന ഞെട്ടിക്കുന്ന വിവരമാണുള്ളത്.
2025ൽ ആഗോളതലത്തിൽ അതിസന്പന്നരുടെ ആകെ സന്പത്ത് 1883 ട്രില്യൺ ഡോളറിലെത്തി (ഏകദേശം 1660 ലക്ഷം കോടി രൂപ) റിക്കാർഡ് സൃഷ്ടിച്ചിരിക്കുകയാണ്.
2020ന് ശേഷമുള്ള കണക്കെടുത്താൽ സന്പത്തിൽ 81 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ദരിദ്രരായ 410 കോടി ജനങ്ങളുടെ പക്കലുള്ള ആകെ സന്പത്തിനു തുല്യമാണ് ഏറ്റവും മുൻനിരയിലുള്ള 12 ശതകോടീശ്വരൻമാരുടെ കൈവശമുള്ള സ്വത്തെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സന്പന്നരുടെ താത്പര്യങ്ങൾക്കായി നിയമങ്ങളും നികുതി വ്യവസ്ഥകളും മാറ്റിയെഴുതുന്ന സന്പന്നരുടെ ഭരണത്തിനെതിരേ റിപ്പോർട്ട് കടുത്ത മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിർമിത ബുദ്ധി മേഖലയിലുണ്ടായ കുതിച്ചുചാട്ടവും സന്പന്നർക്ക് അനുകൂലമായ പുതിയ നികുതി നയങ്ങളുമാണ് ഈ സാന്പത്തിക അസമത്വം വർധിപ്പിക്കാൻ പ്രധാന കാരണമായത്. അതിസന്പന്നരുടെ കഴിഞ്ഞവർഷത്തെ ആസ്തി വർധന മാത്രം ഉപയോഗിച്ച് ലോകത്തെ കടുത്ത ദാരിദ്ര്യം ഇരുപത്തിയാറ് തവണ തുടച്ചുനീക്കാൻ സാധിക്കുമെന്ന് ഒക്സ്ഫാം എക്സിക്യൂട്ടീവ് ഡയറക്ടർ അമിതാഭ് ബെഹാർ പറഞ്ഞു.
അതിസന്പന്നർക്ക് പ്രത്യേക നികുതി ഏർപ്പെടുത്തണമെന്നും രാഷ്ട്രീയത്തിൽ പണത്തിന്റെ സ്വാധീനം കുറയ്ക്കാൻ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നും ഒക്സ്ഫാം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
Tags : world hands super rich Billionaires Oxfam