മുംബൈ: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ അമേരിക്കയിൽനിന്നുള്ള ഉയർന്നശേഷിയുള്ള വാഹനങ്ങളുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുമെങ്കിലും ഇന്ത്യൻ കാർ വിപണിയിൽ ഇതുണ്ടാക്കുന്ന സ്വാധീനം കുറവായിരിക്കും. ഉയർന്ന എൻജിൻ ശേഷിയുള്ള യുഎസ് വാഹനങ്ങൾക്ക് ഇന്ത്യയിലേക്കുള്ള വിപണി പ്രവേശനം വലിയൊരു അവസരമാകും.
എന്നാൽ, ഘടനാപരമായ വെല്ലുവിളികളും നിയന്ത്രണങ്ങളും കാരണം പരിമിതമായ വാഹനങ്ങൾക്കു മാത്രമേ ഇവിടേക്കു പ്രവേശനം സാധ്യമാകൂ. യുഎസിൽ നിർമിക്കുന്ന മിക്ക കാറുകളും ഇന്ത്യൻ ഡ്രൈവിംഗ് നിയമത്തിന് അനുയോജ്യമല്ല എന്നതാണ് പ്രധാന കാരണം. ഇന്ത്യയിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് (വലതുവശത്ത് ഡ്രൈവിംഗ് സീറ്റുള്ള) വാഹനങ്ങൾ നിർബന്ധമാണ്.
നിർദിഷ്ട കരാർ പ്രകാരം തുടക്കത്തിൽ ഇന്ത്യ 2500 സിസിക്കു മുകളിലുള്ള ഡീസൽ കാറുകളുടെയും 3000 സിസിക്ക് മുകളിലുള്ള പെട്രോൾ കാറുകളുടെയും ഇറക്കുമതി തീരുവ 50 ശതമാനമായി കുറയ്ക്കും. നിലവിലുള്ള 110 ശതമാനത്തിൽനിന്നാണ് ഇറക്കുമതി തീരുവ കുറയ്ക്കുന്നത്. പിന്നീട് പത്ത് വർഷത്തെ കാലയളവിൽ ഇത് 30 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
ലെഫ്റ്റ് ഹാൻഡ് vs റൈറ്റ് ഹാൻഡ് ഡ്രൈവ്
യുഎസ് ഇടതുവശത്ത് ഡ്രൈവിംഗ് (എൽഎച്ച്ഡി) സീറ്റുള്ള വാഹനങ്ങളാണ് നിർമിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വലതുവശത്ത് സ്റ്റിയറിംഗ് ഉള്ള വാഹനങ്ങളും. എൽഎച്ച്ഡിയിൽനിന്ന് ആർഎച്ച്ഡിയിലേക്കു മാറ്റുന്നത് വലിയ ചെലവേറിയതും സങ്കീർണവുമായ പ്രക്രിയയാണ്. വൻതോതിൽ വിൽപ്പന ഉറപ്പില്ലെങ്കിൽ വാഹനനിർമാതാക്കൾ സാധാരണയായി ഇത്തരം മാറ്റങ്ങൾ വരുത്താൻ തയാറാകില്ല.
ഫോർഡ് മസ്താംഗ് മാത്രം
അമേരിക്കൻ വാഹനനിർമാതാക്കളിൽ 3000 സിസിക്കു മുകളിൽ ശേഷിയുള്ള വലതുവശത്ത് ഡ്രൈവിംഗ് സീറ്റുള്ള പെട്രോൾ മോഡൽ ലഭ്യമായ ഏക ബ്രാൻഡ് ഫോർഡ് ആണ്. ഫോർഡിന്റെ പ്രശസ്തമായ മസ്താംഗ് മാത്രമാണ് കന്പനി നേരിട്ട് ഫാക്ടറിയിൽനിന്ന് തന്നെ ആർഎച്ച്ഡി കോണ്ഫിഗറേഷനിൽ നിർമിക്കുന്ന ഏക അമേരിക്കൻ മോഡൽ.
2016ൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട മസ്താംഗ് വി8 എൻജിൻ കരുത്തും ആഗോള പ്രശസ്തിയും കാരണം വാഹനപ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു. ഉയർന്ന വിലയും കുറഞ്ഞ ആവശ്യകതയും മാറിക്കൊണ്ടിരിക്കുന്ന എമിഷൻ നിയമങ്ങളും കാരണം ഈ വാഹനം അഞ്ചുവർഷത്തിനുള്ളിൽ നിർത്തലാക്കി.
2021ൽ ഫോർഡ് ഇന്ത്യയിൽനിന്ന് പിന്മാറിയെങ്കിലും പുതിയ വ്യാപാരച്ചട്ടക്കൂടിൻ കീഴിൽ തിരിച്ചുവരാൻ സാധ്യതയുള്ള ഒരേയൊരു ബ്രാൻഡ് മസ്താംഗ് മാത്രമാണ്. ഫോർഡിന്റെ മറ്റ് മോഡലുകളുടെ എൻജിൻ ശേഷി കുറയ്ക്കുകയോ പൂർണമായും ഇലക്ട്രിക് കരുത്തിലേക്കു മാറ്റുകയോ ചെയ്തിട്ടുണ്ട്.
ജീപ്പ്: ഇന്ത്യയിലെ ശക്തമായ യുഎസ് ബ്രാൻഡ്
ഫോർഡിന്റെ പിൻവാങ്ങലിനുശേഷം നിലവിൽ ഇന്ത്യയിൽ സജീവമായുള്ള ഏറ്റവും വലിയ യുഎസ് ഓട്ടോമൊബൈൽ ബ്രാൻഡ് ജീപ്പ് ആണ്.
സ്റ്റെല്ലാന്റിസിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് പൂനയിലെ പ്ലാന്റിൽ റാംഗ് ളർ, ഗ്രാൻഡ് ചെറോക്കീ, കോംപസ് എന്നിവ പ്രാദേശികമായി നിർമിക്കുന്നു. ചില ജീപ്പ് മോഡലുകൾക്ക് 15 ശതമാനം കുറഞ്ഞ ഇറക്കുമതി തീരുവയുടെ പ്രയോജനം ലഭിക്കുന്നു. പ്രാദേശിക അസംബ്ലിക്കു മുന്പ് അവ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ് കിറ്റുകളായി ഇന്ത്യയിലേക്കു കൊണ്ടുവരുന്നു.
ഒഹായോയിലെ ജീപ്പിന്റെ ടോളിഡോ അസംബ്ലി കോംപ്ലക്സിൽ ആർഎച്ച്ഡി ജീപ്പ് വാഗണീർ നിർമിക്കുന്നുണ്ട്. എന്നാൽ, ഇവ 3000 സിസിക്കു താഴെയായതിനാൽ തീരുവ കുറയ്ക്കൽ പരിധിക്കു പുറത്താണ്. ഈ ബ്രാൻഡ് നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല.
ജനറൽ മോട്ടോഴ്സും കാഡിലാക്കും
മറ്റൊരു യുഎസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന് ഇന്ത്യയിൽ അത്ര മികച്ചൊരു ചരിത്രമല്ല ഉള്ളത്. ഷെവർലേ, ഒപ്പെൽ എന്നീ ബ്രാൻഡുകളിലൂടെ ഇന്ത്യയിൽ പ്രവർത്തിച്ച ജിഎം 2017ൽ ഇന്ത്യൻ വിപണി പൂർണമായി വിട്ടു.
ജിഎം അടുത്തിടെ കാഡിലാക് ലിറിക് എന്ന ഇലക്ട്രിക് എസ്യുവി ബ്രാൻഡ് നിർമിക്കാൻ ആരംഭിച്ചു. എന്നാൽ, പുതിയ തീരുവ ഘടനയ്ക്കു കീഴിൽ ഇളവുകൾക്ക് അർഹമായ രീതിയിലുള്ള ഇലക്ട്രിക് ഇതര ആർഎച്ച്ഡി കാഡിലാക് സെഡാനോ എസ്യുവികളോ കന്പനി നിർമിക്കുന്നില്ല.
ജിഎമ്മിന്റെ പക്കൽ വ്യാപാരക്കരാറിന്റെ ആനുകൂല്യം ലഭിക്കുന്ന ഇന്ത്യക്ക് അനുയോജ്യമായ വാഹനങ്ങൾ നിലവിലില്ല.
ഇറക്കുമതി തീരുവയിൽ പ്രകടമായ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ആർഎച്ച്ഡി നിയമങ്ങൾ, എൻജിൻ ശേഷി പരിധികൾ, വലിയ പെട്രോൾ-ഡീസൽ എൻജിനുകളുടെ കുറഞ്ഞുവരുന്ന ലഭ്യത എന്നിവ കാരണം ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വഴി ഇന്ത്യൻ വിപണിയിൽ അമേരിക്കൻ കാറുകളുടെ ഒരു പ്രവാഹം ഉണ്ടാകാൻ സാധ്യതയില്ല.
Tags : US cars India - Us trade deal Indian Car Market Jeep General Motors Cadillac