സിഡ്നി: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനു കൂക്കിവിളി.
ഭീകരാക്രമണം നടന്ന് ഒരാഴ്ച പൂർത്തിയായ ഇന്നലെ ബോണ്ടി ബീച്ചിൽ നടന്ന പരിപാടിയിലായിരുന്നു സംഭവം. പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളെ പരിചയപ്പെടുത്തുന്ന വേളയിൽ ആൽബനീസിന്റെ പേരു വിളിച്ചുപറഞ്ഞപ്പോഴും കൂക്കിവിളികൾ ഉയർന്നു.
14ാം തീയതി ഞായറാഴ്ച ബീച്ചിൽ യഹൂദരുടെ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യൻ പൗരനായ സാജിദ് അക്രവും ഓസ്ട്രേലിയൻ പൗരനായ മകൻ നവീദ് ആക്രവും നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്. സാജിദിനെ പോലീസ് വധിച്ചു.നവീദിനെ വെടിവച്ചുവീഴ്ത്തി അറസ്റ്റ് ചെയ്തു.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ യഹൂദവിരുദ്ധ വികാരം വർധിക്കുന്നതു തടയാൻ ആൽബനീസ് നടപടികളെടുത്തില്ലെന്ന വിമർശനം ശക്തമാണ്.
ഇന്നലത്തെ അനുസ്മരണത്തിൽ പതിനായിരങ്ങളാണു പങ്കെടുത്തത്. ഒരു മിനിറ്റ് മൗനാചരണത്തിൽ ഓസ്ട്രേലിയയിലെ ടവി, റേഡിയോ ചാനലുകളും പങ്കാളികളായി.
Tags : Bondi Beach Commemoration Anthony Albanese terrorist attack Australia