കൊളംബോ: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ 123 പേർ മരിച്ചു. 130 പേരെ കാണാതാവുകയും ചെയ്തതായി ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. 20 വർഷത്തിനിടയിലെ വലിയ വെള്ളപ്പൊക്കമാണ് ശ്രീലങ്ക നേരിടുന്നത്.
ദിത്വാ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയിൽ വീടുകൾ തകർന്നതിനെ തുടർന്ന് ഏകദേശം 44,000 പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ശ്രീലങ്കൻ സർക്കാർ രാജ്യത്തുടനീളം സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. സൈനിക ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് ഒറ്റപ്പെട്ടുപോയ താമസക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ശ്രീലങ്കൻ തീരത്തിനു സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായാണ് ദിത്വാ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് - പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ട്.
Tags : Cyclone Ditwah killed Sri Lanka