ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിക്കെതിരേ ഇറാനിൽ പടരുന്ന പ്രക്ഷോഭത്തിൽ 10 പേർ കൊല്ലപ്പെട്ടു. വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ച പ്രക്ഷോഭത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിനിടെ പ്രക്ഷോഭം അടിച്ചമർത്താൻ ആഹ്വാനം ചെയ്ത് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് രംഗത്തെത്തി.
ഇതോടെ പ്രക്ഷോഭം അടിച്ചമർത്താൻ സർക്കാർ സൈന്യത്തിനു നിർദേശം നൽകാൻ സാധ്യതയുണ്ട്. കലാപകാരികളെ അടിച്ചമർത്തണമെന്നാണ് ഖമനയ് ആഹ്വാനം ചെയ്തത്.
ടെഹ്റാനിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ഖമനയ്യുടെ പ്രതികരണം. ഉദ്യോഗസ്ഥർ പ്രതിഷേധക്കാരുമായി സംസാരിക്കണം. എന്നാൽ, കലാപകാരികളുമായി സംസാരിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. കലാപകാരികളെ നിലയ്ക്കു നിർത്താൻ കഴിയണം. ഇസ്രയേലും അമേരിക്കയും പോലുള്ള വിദേശ ശക്തികളാണു പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകുന്നത്.
രാജ്യത്തിന്റെ ശത്രുക്കളുടെ പ്രേരണയിൽ ഒരു കൂട്ടമാളുകൾ വ്യാപാരികളുടെയും കടയുടമകളുടെയും പിന്നിൽനിന്ന് ഇസ്ലാമിനും ഇറാനുമെതിരായി മുദ്രാവാക്യം വിളിക്കുകയാണെന്ന് ഖമനെയ് കുറ്റപ്പെടുത്തി. പ്രക്ഷോഭകരെ കൊലപ്പെടുത്തിയാൽ അമേരിക്ക ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനോട് ഇറാൻ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്.
മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനികർക്കു നേരേ ആക്രമണം നടത്തുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. ടെഹ്റാന്റെ ദീർഘകാല സുഹൃത്തായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക കസ്റ്റഡിയിലെടുത്തതും നിലവിലെ സാഹചര്യത്തെ കൂടുതൽ പിരിമുറുക്കത്തിലേക്ക് എത്തിച്ചിട്ടുണ്ട്.
ഇന്നലെ രണ്ട് പേർകൂടി കൊല്ലപ്പെട്ടതോടെ പ്രക്ഷോഭം ശക്തമായി. ഖ്വോമിലും ഹർസനിലുമാണ് സംഘർഷമുണ്ടായത്. ഇറാനിലെ 31 പ്രവിശ്യകളിൽ 22 എണ്ണത്തിലും പ്രതിഷേധങ്ങൾ അരങ്ങേറി.
പ്രസിഡന്റ് മസൂദ് പെസഷ്കിയോൺന്റെ കീഴിലുള്ള ഇറാൻ സർക്കാർ പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ ആലോചിച്ചുവരികയാണ്.
Tags : Iran protests Khamenei US Iran donald trump Tehran economic crisis