ധാക്ക: മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ, 17 വർഷമായി പ്രവാസത്തിൽ കഴിയുന്ന മൂത്ത മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നു.
ക്രിസ്മസ് ദിനത്തിൽ അദ്ദേഹം രാജ്യത്തു കാലുകുത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് (ബിഎൻപി) അദ്ദേഹം നേരിട്ടു നേതൃത്വം നല്കും. താരിഖ് ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് പ്രവചനം.
മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മൂന്നുവട്ടം പ്രധാനമന്ത്രിയായ ഖാലിദ സിയയുടെയും മകനായ താരിഖിന് ‘കീരിടാവകാശി’ എന്നു വിളിപ്പേരുണ്ട്. താരിഖ് 2000ൽ ബിഎൻപി നേതൃനിരയിലെത്തിയതാണ്. ഷേഖ് ഹസീന ഭരണകൂടത്തിന്റെ കാലത്ത് അദ്ദേഹത്തിന് 18 മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു.
2008ൽ ജയിൽമോചിതനായപ്പോൾ കുടുംബത്തൊടൊപ്പം ലണ്ടനിലേക്കു കുടിയേറിയതാണ്. അമ്മ ഖാലിദ സിയയെ ഹസീന ഭരണകൂടം ജയിലിൽ അടച്ചപ്പോൾ താരിഖ് ലണ്ടനിലിരുന്ന് ബിഎൻപിയെ നയിച്ചു. ഖാലിദ സിയയ്ക്കു രോഗം മൂർച്ഛിച്ചപ്പോൾ താറിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, പലവിധ കാരണങ്ങളാൽ മടക്കം നീണ്ടു.
വിദ്യാർഥിപ്രക്ഷോഭത്തിൽ ഇന്ത്യയിലേക്കു പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയില്ല. അതിനാൽ ബിഎൻപിക്കു വൻ വിജയമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന താരിഖ് റഹ്മാൻ, ഇന്ത്യയോ പാക്കിസ്ഥാനോ അല്ല ‘ബംഗ്ലാദേശാണ് ആദ്യം’ എന്ന ചിന്താഗതിക്കാരനാണ്.
Tags : Khaleda's son Tariq Rahman Bangladesh BNP