മാഡ്രിഡ്: ചരിത്രമുറങ്ങുന്ന സ്പെയിനിന്റെ തലപ്പത്തേക്ക് 150 വർഷത്തിനു ശേഷം ആദ്യമായി ഒരു വനിതയെത്തുന്നു. അതും ഒരു ജെൻസി രാജകുമാരി. ഫിലിപ്പ് ആറാമൻ രാജാവിന്റെയും ലെറ്റീഷ്യ രാജ്ഞിയുടെയും മകളായ 20 കാരി ലെയണോർ രാജകുമാരിയാണ് രാജ്യത്തിന്റെ രാജ്ഞിയാകാനൊരുങ്ങുന്നത്. അടുത്ത കിരീടാവകാശി എന്നനിലയിൽ ഇക്കാലങ്ങളിൽ കഠിനമായ സൈനികപരിശീലനം, ഉന്നത ആഗോളവിദ്യാഭ്യാസം തുടങ്ങിയ മുന്നൊരുക്കങ്ങൾ നടത്തുകയായിരുന്നു ലെയണോർ. 1700കൾ മുതൽ ആരംഭിച്ച ബർബൺ രാജവംശത്തിന്റെ ചരിത്രത്തിൽ പ്രധാന സംഭവമായിരിക്കും ലെയണോറുടെ സ്ഥാനാരോഹണം.
ചരിത്രം തിരുത്താൻ
ഏകദേശം ഒന്നര നൂറ്റാണ്ടായി ഒരു രാജ്ഞി ഒറ്റയ്ക്കു സ്പെയിൻ ഭരിച്ചിട്ടില്ല. ആ ചരിത്രമാണ് ലെയണോർ തിരുത്താൻ പോകുന്നത്. സ്ഥാനാരോഹണം സംബന്ധിച്ച് കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. 57കാരനായ ഫിലിപ്പ് ആറാമൻ രാജാവ് സ്ഥാനത്യാഗം ചെയ്യുമ്പോഴോ അദ്ദേഹത്തിന്റെ കാലശേഷമോ ലെയണോർ രാജ്ഞിയാകും. അതുവരെ ഔപചാരിക തയാറെടുപ്പ് തുടരും. ലെയണോർ സിംഹാസനമേറ്റെടുത്താൽ ഒരു രാജാവിനൊപ്പമല്ലാതെ സ്വന്തമായി ഭരിക്കുന്ന ആദ്യത്തെ വനിതയാകും. ആധുനിക സ്പാനിഷ് രാജവാഴ്ചയിൽ അതു ചരിത്രമായി മാറുകയും ചെയ്യും. ഇസബെല്ല -രണ്ട് രാജ്ഞിക്കുശേഷം ആദ്യമായി രാജ്യത്തിന്റെ തലപ്പത്തെത്തുന്ന വനിതയായിരിക്കും അസ്തൂറിയസിലെ രാജകുമാരി എന്നറിയപ്പെടുന്ന ലെയണോർ.
നേടിയത് അതിതീവ്ര പരിശീലനം
സ്പാനിഷ് നിയമപ്രകാരം അടുത്തതായി സിംഹാസനത്തിലേറേണ്ടയാൾ നിർബന്ധമായും സൈനികപരിശീലനം നേടണം. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെയെല്ലാം പരിശീലനം ഭാവി രാജ്ഞിക്ക് ആവശ്യമാണ്. വിദ്യാഭ്യാസത്തിനു ശേഷം ലെയണോർ സമുദ്രയാത്രകൾ നടത്തിയും വ്യോമസേനാവിമാനങ്ങൾ ഒറ്റയ്ക്കു പറത്തിയുമെല്ലാം സൈനിക പരിശീലനം നേടി.
2023 ഓഗസ്റ്റിലാണ് ലെയണോർ കരസേനയിൽ സൈനികപരിശീലനം ആരംഭിക്കുന്നത്. സരഗോസയിൽ വച്ചായിരുന്നു ഇത്. ഇതിനുശേഷം 2024ൽ ലെയണോർ ഗലീഷ്യയിൽ നാവിക പരിശീലനത്തിനായി പോയി. പരിശീലനത്തിനിടെ സ്പെയിനിന്റെ പ്രശസ്തമായ പരിശീലനക്കപ്പലായ ജുവാൻ സെബാസ്റ്റ്യൻ ഡി എൽക്കാനോയിൽ 17,000 മൈലുകൾ താണ്ടി അറ്റ്ലാന്റിക് സമുദ്രം കടന്ന് തെക്കേ അമേരിക്കയിൽ ചുറ്റി സഞ്ചരിച്ച് ന്യൂയോർക്ക് വരെ 140 ദിവസത്തെ സാഹസിക യാത്ര നടത്തി. യാത്രയ്ക്കിടെ ക്രൂ അംഗമായും ജോലി ചെയ്തു.

യുദ്ധക്കപ്പലിലും
കഴിഞ്ഞ വർഷം ജൂലൈയിൽ കാഡിസിലേക്ക് മടങ്ങുന്നതിനുമുമ്പ് ലെയണോർ യുദ്ധക്കപ്പലായ ബ്ലാസ് ഡി ലെസോയിലും സേവനമനുഷ്ഠിച്ചു. 2024ൽ സാരഗൊസയിൽ 560 കേഡറ്റുകൾക്കൊപ്പം ആർമി ബൂട്ട് ക്യാന്പിൽ പങ്കെടുത്തു. രാജകുമാരിയെന്ന യാതൊരുവിധ പരിഗണനയും ലഭിക്കാതെയായിരുന്നു തീവ്രപരിശീലനം. പരിശീലനക്കപ്പലായ ജുവാൻ സെബാസ്റ്റ്യൻ ദെ എൽകാനോയിൽ യാത്ര ചെയ്തു. യുദ്ധക്കപ്പലിലും പരിശീലനം നേടിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ലെയണോർ വീണ്ടും ചരിത്രം സൃഷ്ടിച്ചു. പിലാറ്റസ് പിസി-21 വിമാനത്തിൽ തനിച്ചു വിമാനം പറത്തിയായിരുന്നു ഈ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന സ്പാനിഷ് രാജകുടുംബത്തിലെ ആദ്യ വനിതാ അംഗമാണ് ലെയണോർ. നിലവിൽ മുർസിയയിലെ സാൻ ജാവിയർ എയർ ആൻഡ് സ്പേസ് അക്കാദമിയിൽ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ് ലെയണോർ.
ആറിലേറെ ഭാഷകളിൽ പ്രാവീണ്യം
സ്പെയിനിലെ ആഡംബര സ്കൂളുകളായ മാഡ്രിഡിലെ സാന്റാ മരിയ ഡി ലോസ് റൊസാലെസ് സ്കൂളിലാണ് രാജകുമാരി വിദ്യാഭ്യാസം നേടിയത്. കോളജ് വിദ്യാഭ്യാസം വെയിൽസിലെ യുഡബ്ല്യുസി അറ്റ്ലാന്റിക് കോളജിലായിരുന്നു. ആഗോള നേതാക്കളെയും രാജകുടുംബാംഗങ്ങളെയും സൃഷ്ടിച്ചതിന് പേരുകേട്ട ഉന്നത അന്താരാഷ്ട്ര സ്ഥാപനമാണിത്. നയതന്ത്രം, ആഗോള കാര്യങ്ങൾ, ഭരണഘടനാതത്വങ്ങൾ എന്നിവയാണു കോളജിൽ പഠിച്ചത്.
മാതൃഭാഷയായ സ്പാനിഷിനു പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, മാൻഡറിൻ, കാറ്റലൻ തുടങ്ങി നിരവധി ഭാഷകളിൽ ലെയണോർ പ്രാവീണ്യം നേടിക്കഴിഞ്ഞു.
2004ലാണ് ഫിലിപ്പ് ആറാമൻ രാജാവ് പത്രപ്രവർത്തകയായിരുന്ന ലെറ്റീഷ്യയെ വിവാഹം ചെയ്യുന്നത്. ദമ്പതികളുടെ മൂത്തമകളായി 2005 ഒക്ടോബർ 31ന് സ്പെയിനിലെ മാഡ്രിഡിലാണ് ലെയണോർ രാജകുമാരി ജനിച്ചത്. ലെയണോറിന്റെ ഇളയ സഹോദരി ഇൻഫാന്റ സോഫിയ 2007ലാണ് ജനിച്ചത്.

ചരിത്രം തിരുത്തപ്പെടുന്നു
വിവാദങ്ങൾക്കിടെ ജുവാൻ കാർലോസ് ഒന്നാമൻ രാജാവ് സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്ന് മകനായ ഫിലിപ്പ് ആറാമൻ 2014ലാണ് രാജാവായത്. 1700കൾ മുതൽ ആരംഭിച്ച ബർബൺ രാജവംശത്തിന്റെ ചരിത്രത്തിൽ രാജ്ഞിമാർക്ക് ഒരു കാര്യത്തിലും വലിയ പങ്കില്ലായിരുന്നു. രാജാക്കന്മാരുടെ ഭാര്യമാരാകാൻ മാത്രം വിധിക്കപ്പെട്ടവർ. എന്നാൽ, ലെയണോർ രാജകുമാരിയുടെ വരവോടെ ചരിത്രം തിരുത്തപ്പെടുകയാണ്. രാജ്യത്തിന്റെ നിയമവാഴ്ചയിലേക്ക് ലിംഗസമത്വത്തിന്റെയും പുതുമയുടെയും അധ്യായങ്ങൾ രചിച്ചുകൊണ്ടാണ് ലെയണോറിന്റെ കടന്നുവരവ്.ജുവാൻ കാർലോസ് രാജാവിന്റെ കാലത്ത് 1975കളിൽ ആരംഭിച്ച രാജവാഴ്ചയിലെ ജനാധിപത്യവത്കരണമാണ് ഇപ്പോൾ പുതിയ തലത്തിലേക്ക് എത്താൻ പോകുന്നത്.
സ്പാനിഷ് പിന്തുടർച്ചാവകാശ യുദ്ധത്തിൽ ഹാബ്സ്ബർഗുകളെ പരാജയപ്പെടുത്തിയതിനുശേഷം 1700കളുടെ തുടക്കം മുതൽ ബർബൺ രാജവംശമാണ് സ്പെയിൻ ഭരിച്ചത്. പതിറ്റാണ്ടുകളോളം നീണ്ടുനിന്ന ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ സ്വേച്ഛാധിപത്യകാലത്ത് രാജവാഴ്ച പിന്നീട് നീക്കം ചെയ്യപ്പെട്ടു. ഫ്രാങ്കോയുടെ മരണശേഷം 1975ൽ രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടു. ജുവാൻ കാർലോസ് ഒന്നാമൻ രാജാവ് സിംഹാസനം ഏറ്റെടുത്തു. രാജ്യത്തെ ജനാധിപത്യത്തിലേക്കു നയിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. 2014ൽ ജുവാൻ കാർലോസ് സ്ഥാനത്യാഗം ചെയ്തതോടെ അദ്ദേഹത്തിന്റെ മകൻ രാജാവ് ഫിലിപ്പ് ആറാമൻ രാജാവായി.
Tags : Spain youngest princess Leonor Spain's future queen preparing military training