ടെഹ്റാൻ: ജനകീയ പ്രക്ഷോഭത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ടുവെന്നും അമേരിക്കയാണ് ഇതിനുത്തരവാദിയെന്നും ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്. പ്രക്ഷോഭത്തിൽ ആയിരങ്ങൾ മരിച്ചുവെന്ന് ഖമനയ് പരസ്യമായി അംഗീകരിക്കുന്നത് ഇതാദ്യമാണ്.
അമേരിക്കയുമായും ഇസ്രയേലുമായും ബന്ധമുള്ളവരാണ് അനേകായിരങ്ങളെ കൊന്നൊടുക്കിയതെന്ന് ശനിയാഴ്ച ഖമനയ് പറഞ്ഞതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മനുഷ്യത്വമില്ലാതെ, കാടൻ രീതിയിലാണു ചിലരെ കൊന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ക്രിമിനൽ കുറ്റവാളിയായിട്ടാണ് ഇറാൻ പരിഗണിക്കുന്നതെന്നും ഖമനയ് കൂട്ടിച്ചേർത്തു.
ഇറാനിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ഡിസംബർ അവസാനം ടെഹ്റാനിലെ വ്യാപാരികൾ ആരംഭിച്ച പ്രകടനം രാജ്യമൊട്ടാകെ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഇറേനിയൻ ജനത പ്രക്ഷോഭം തുടരണമെന്ന് ട്രംപ് ഇതിനിടെ പറയുകയുണ്ടായി.
5,000 പേരെങ്കിലും മരിച്ചു
ടെഹ്റാൻ: ജനകീയ പ്രക്ഷോഭത്തിൽ കുറഞ്ഞത് 5,000 പേർ മരിച്ചതായി ഇറേനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ 500 പേർ ഇറേനിയൻ സുരക്ഷാ ഭടന്മാരാണ്.
കുർദ് വിമതർക്കു സ്വാധീനമുള്ള വടക്കുപടിഞ്ഞാറൻ ഇറാനിലാണു സംഘർഷങ്ങളും മരണസംഖ്യയും കൂടുതലുണ്ടായത്. പ്രക്ഷോഭത്തിനിടെ ആയുധം ധരിച്ച കലാപകാരികൾ നിരപരാധികളെ കൊന്നൊടുക്കുകയായിരുന്നു. കലാപകാരികൾക്ക് ആയുധം നല്കിയത് ഇസ്രയേലാണ്. മരണസംഖ്യ ഇനിയും ഉയരും- പേര് വെളിപ്പെടുത്താത്ത ഇറേനിയൻ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പ്രക്ഷോഭത്തിൽ 3,308 പേർ മരിച്ചതായി സ്ഥിരീകരിച്ചുവെന്നാണ് ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്. മരണവുമായി ബന്ധപ്പെട്ട് മറ്റൊരു 4,382 കേസുകൾ പരിശോധിച്ചുവരികയാണ്.ഇറേനിയൻ സർക്കാർ 24,000 പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിച്ചിട്ടുണ്ട്.