വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ വ്യാഴാഴ്ച അമേരിക്കൻ പ്രസിഡന്റ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. വെനസ്വലേൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുവന്ന് ജയിലിലടച്ച പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച.
മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും മരിയ നേതൃത്വം നല്കുന്ന പ്രതിപക്ഷത്തെ വെനസ്വേലൻ ഭരണം ഏല്പിക്കാൻ ട്രംപ് തയാറായില്ല. 2024ലെ വെനസ്വേലൻ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമാണു ജയിച്ചതെന്നാണ് അമേരിക്കയും പാശ്ചാത്യശക്തികളും വിലയിരുത്തുന്നത്.
മഡുറോയ്ക്കെതിരായ നടപടിയിൽ ട്രംപിനു നേരിട്ടു നന്ദി അറിയിക്കണമെന്നും തനിക്കു ലഭിച്ച സമാധാന നൊബേൽ പുരസ്കാരം ട്രംപിനു സമ്മാനിക്കണമെന്നും മരിയ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. സമാധാന നൊബേൽ കൈമാറുന്നതു വലിയ ബഹുമതിയാണെന്നാണു ട്രംപ് പ്രതികരിച്ചത്. അതേസമയം, പുരസ്കാരം കൈമാറാനാകില്ലെന്നാണു നൊബേൽ കമ്മിറ്റി വ്യക്തമാക്കിയത്.
മരിയയ്ക്ക് വെനസ്വേല ഭരിക്കാനുള്ള കഴിവും ജനപിന്തുണയും ഇല്ലെന്നാണ് ട്രംപ് നേരത്തേ പറഞ്ഞിട്ടുള്ളത്. എന്നാൽ, വെനസ്വേലൻ ഭരണം പ്രതിപക്ഷത്തിനു കൈമാറണം എന്നാണു മരിയ ആവശ്യപ്പെട്ടത്.
ട്രംപിന്റെ പിന്തുണയോടെ വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിൽ വിശ്വാസമില്ലെന്നും മരിയ വ്യക്തമാക്കിയിരുന്നു.
Tags : Trump Maria meeting maria machado maduro