വാഷിംഗ്ടൺ ഡിസി: ഗാസയുടെ ഇടക്കാലഭരണത്തിന്റെ മേൽനോട്ടച്ചുമതലയ്ക്ക് ഉദ്ദേശിച്ചുള്ള ‘സമാധാന ബോർഡ്’ അംഗങ്ങളെ അമേരിക്കയിലെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചുതുടങ്ങി. പ്രസിഡന്റ് ട്രംപാണ് സമിതിയുടെ ചെയർമാൻ.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ശതകോടീശ്വരൻ മാർക്ക് റോവൻ, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ട്രംപിന്റെ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരാണ് അംഗങ്ങൾ. മുൻ യുഎൻ പശ്ചിമേഷ്യാ പ്രതിനിധി നിക്കോളായ് മ്ലാദനോവ് ഗാസയുടെ ഉന്നത പ്രതിനിധിയായി പ്രവർത്തിക്കും. സമിതിയിൽ പലസ്തീൻകാർ ഇല്ല. സമിതി അംഗങ്ങളുടെ ചുമതലകൾ വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. വരുന്ന ആഴ്ചകളിൽ കൂടുതൽ അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.
പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പ്രകാരമാണ് സമാധാന ബോർഡ് രൂപീകരിക്കുന്നത്. യുഎൻ രക്ഷാസമിതി ഒക്ടോബറിൽ ബോർഡിന് അംഗീകാരം നല്കിയിരുന്നു. ഗാസ ഭരണത്തിനുള്ള 15 അംഗ വിദഗ്ധ സമിതിയുടെ മേൽനോട്ടച്ചുമതലയാണ് ബോർഡിന്റെ പ്രധാന ഉത്തരവാദിത്വം. പലസ്തീൻ അഥോറിറ്റിയിലെ മുൻ മന്ത്രിയും സിവിൽ എൻജിനിയറുമായ ഡോ. അലി ഷാത്ത് നേതൃത്വം നല്കുന്ന വിദഗ്ധ സമിതി അടുത്തിടെയാണ് ചുമതലയേറ്റത്.
സമാധാന ബോർഡിന് പുറമേ 11 അംഗ ഗാസ എക്സിക്യൂട്ടീവ് ബോർഡും വൈറ്റ് ഹൗസ് ഇന്നലെ പ്രഖ്യാപിച്ചു. തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ, യുഎഇ മന്ത്രി റീം അൽ ഹാഷിമി, ഇസ്രേലി ശതകോടീശ്വരൻ യാക്കിർ ഗാബേ തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ. ഗാസ ഉന്നത പ്രതിനിധി നിക്കോളാസ് മ്ലാദനോവിനും ഗാസ വിദഗ്ധ സമിതിക്കും വേണ്ട സഹായം നല്കാനാണ് എക്സിക്യൂട്ടീവ് ബോർഡ്.
ഗാസയുടെ പുനരുദ്ധാരണം, ഹമാസ് അടക്കമുള്ള ഭീകര സംഘടനകളുടെ നിരായുധീകരണം തുടങ്ങിയ കാര്യങ്ങളാണ് ഈ സമിതികളെല്ലാം ചേർന്നു നിർവഹിക്കേണ്ടത്.
Tags : Gaza peace board Palestinians Trump