അങ്കാറ: സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള നാറ്റോയുടെ കൂട്ടായ പ്രതിരോധ സുരക്ഷാ കരാറിൽ പങ്കാളിയാകാൻ തുർക്കി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. നാറ്റോ ആർട്ടിക്കിൾ 5 കരാർ പ്രകാരം, സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിനു നേരെയുള്ള ആക്രമണം മുഴുവൻ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ആദ്യഘട്ടത്തിൽ റിയാദും ഇസ്‌ലാമാബാദും തമ്മിലുണ്ടാക്കിയ ഈ കരാറിൽ ഇപ്പോൾ അങ്കാറയും ചേർന്നു.
ഈ പുതിയ കരാറിൽ ഓരോ രാജ്യങ്ങൾക്കുമായി പ്രത്യേക ചുമതലകളുണ്ടാകുമെന്ന് അങ്കാറ ആസ്ഥാനമായുള്ള TEPAVലെ സ്ട്രാറ്റജിസ്റ്റ് നിഹാത് അലി ഓസ്കാൻ പറഞ്ഞു.
സാമ്പത്തിക സഹായം
സൗദി അറേബ്യ സാമ്പത്തിക സഹായം നൽകും. പാകിസ്ഥാൻ അവരുടെ അണ്വായുധശേഷിയും ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയും മനുഷ്യവിഭവശേഷിയും നൽകും. തുർക്കി അവരുടെ സൈനിക വൈദഗ്ധ്യവും ആഭ്യന്തര പ്രതിരോധ വ്യവസായവും സഖ്യത്തിനു ലഭ്യമാക്കും.
മൂന്നു രാജ്യങ്ങളും ഇതിനകംതന്നെ ഏകോപനം ശക്തമാക്കിയിട്ടുണ്ട്. ഈ ആഴ്ച ആദ്യം അങ്കാറയിൽ വച്ച് ഈ മൂന്നു രാജ്യങ്ങളും തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ സംയുക്ത നാവിക യോഗം ചേർന്നിരുന്നുവെന്നു തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പാകിസ്ഥാനുമായുള്ള തുർക്കിയുടെ പ്രതിരോധ ബന്ധം വളരെ ശക്തമാണ്. അങ്കാറ പാകിസ്ഥാൻ നാവികസേനയ്ക്കായി കോർവെറ്റ് യുദ്ധക്കപ്പലുകൾ നിർമിക്കുന്നുണ്ട്. കൂടാതെ പാകിസ്ഥാന്‍റെ ഡസൻ കണക്കിന് എഫ്-16 പോർവിമാനങ്ങൾ ആധുനികവത്കരിക്കുകയും ചെയ്തിട്ടുണ്ട്. റിയാദിനും ഇസ്‌ലാമാബാദിനും തുർക്കി തങ്ങളുടെ ഡ്രോൺ സാങ്കേതികവിദ്യ കൈമാറുന്നുണ്ട്.
തുർക്കി പിന്തുണ
അഞ്ചാം തലമുറ വിമാനയുദ്ധ, കാൻ പദ്ധതിയിൽ പങ്കാളികളാകാൻ തുർക്കി പാകിസ്ഥാനെ ക്ഷണിച്ചതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നാലു ദിവസത്തെ സൈനിക സംഘർഷം അവസാനിച്ചതിനു പിന്നാലെയാണ് മൂന്നു രാജ്യങ്ങളും തമ്മിൽ പ്രതിരോധ ചർച്ചകൾ നടക്കുന്നത്. 2025 മേയ് മാസത്തിൽ ഇന്ത്യയിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ യുദ്ധസമയത്ത്, പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിൽ തുർക്കി സജീവമായ പങ്ക് വഹിച്ചിരുന്നു. എന്തായാലും പുതിയ നീക്കങ്ങൾ ഇന്ത്യ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
Tags : Islamic NATO Saudi-Pakistan mutual defence pact NATO-style alliance Turkey pakistan