തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടത് കടുത്ത ഭരണവിരുദ്ധ വികാരം. ഇടതുപക്ഷം പ്രതീക്ഷിച്ചതുപോലെയല്ല, അതിതീവ്ര വികാരം തന്നെയാണത്. പഞ്ചായത്തിരാജ്, നഗരപാലിക നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ത്രിതല തദ്ദേശ സ്ഥാപനങ്ങൾ നിലവിൽ വന്നതിനു ശേഷം ഇതു വരെ ആറു തെരഞ്ഞെടുപ്പുകൾ നടന്നു. അതിൽ 2010 ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ് യുഡിഎഫിന് മുൻതൂക്കം നേടാനായത്. മറ്റ് അഞ്ചു തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനു തന്നെയായിരുന്നു മുൻതൂക്കം. അതുകൊണ്ടുതന്നെ ഇത്തവണത്തെ യുഡിഎഫ് വിജയം അതിശയകരമാണ്. ഒരു പക്ഷേ യുഡിഎഫ് നേതാക്കൾ പ്രതീക്ഷിച്ചതിനേക്കാൾ ഉജ്വലം.
ഭരണവിരുദ്ധതയ്ക്കു തടയിടാൻ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഇടതു സർക്കാർ സാമൂഹിക ക്ഷേമപെൻഷൻ 2,000 രൂപയായി ഉയർത്തുന്നതുൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിച്ചു. പക്ഷേ ജനരോഷം തണുപ്പിക്കാൻ ഇതൊന്നും മതിയായില്ല. തെരഞ്ഞെടുപ്പുകാലത്ത് കത്തിക്കയറി നിന്ന ശബരിമല സ്വർണപ്പാളി മോഷണ വിവാദത്തിൽനിന്നു ജനശ്രദ്ധ തിരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേയുള്ള കേസ് പരമാവധി വാർത്തകളിൽ നിറയ്ക്കാനും ശ്രമിച്ചു. അതും വേണ്ടത്ര ഫലിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്. ജനം മുന്നേ തീരുമാനിച്ചുറപ്പിച്ചതുപോലെ വോട്ട് ചെയ്തു.
ആത്മവിശ്വാസമുയർന്ന് യുഡിഎഫ്
യുഡിഎഫിന് ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമായിരുന്നു. ഇതിൽ തോറ്റാൽ അഞ്ചു മാസത്തിനകം നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയറ്റു പോകുമായിരുന്നു. അങ്ങനെ ഒരു സാഹചര്യം വന്നാൽ പാർട്ടിയുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലാകുമായിരുന്നു. ഒരു പക്ഷേ എൽഡിഎഫിനു തുടർഭരണവും ഉറപ്പിക്കാൻ സാധിക്കുമായിരുന്നു.
വ്യക്തമായ ആസൂത്രണത്തോടെയാണ് ഇത്തവണ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്ഥാനാർഥികളെ നിശ്ചയിച്ചത് താഴേത്തട്ടിൽ നിന്നാണ്. അതുകൊണ്ടു തന്നെ വിമതന്മാരുടെ എണ്ണം വളരെ കുറവായിരുന്നു. ഗ്രൂപ്പ് പരിഗണനകളില്ലാതെ മികവു നോക്കി സ്ഥാനാർഥികളെ നിശ്ചയിക്കാൻ സാധിച്ചു. സാന്പത്തിക പരിമിതികൾക്കിടയിലും താരതമ്യേന ഭേദപ്പെട്ട നിലയിൽ പ്രചാരണം നടത്താനും യുഡിഎഫിനും കോണ്‍ഗ്രസിനും സാധിച്ചു. കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രങ്ങളൊക്കെ തിരിച്ചുപിടിക്കാൻ സാധിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളൊക്കെ യുഡിഎഫിന് വൻപിന്തുണയാണു നൽകിയത്. മുസ്ലിംലീഗിന്റെ മേഖലകളിൽ അവർ തദ്ദേശ സ്ഥാപനങ്ങൾ തൂത്തുവാരി കരുത്തു കാട്ടി.
രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ചേലക്കര ഒഴികെയുള്ള എല്ലായിടത്തും യുഡിഎഫ് തകർപ്പൻ ജയം നേടിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസിലെ യുവനേതാക്കളെ മുന്നിൽ നിർത്തിയായിരുന്നു ആ വിജയമെല്ലാം നേടിയത്.
ആ യുവനേതാക്കളിൽ പ്രധാനി ആരോപണവിധേയനായി കോണ്‍ഗ്രസിനെ രാഷ്ട്രീയ പ്രതിസന്ധിയിൽ നിർത്തിയപ്പോൾ നടന്ന തെരഞ്ഞെടുപ്പിലും വിജയം കൈപ്പിടിയിലാക്കാനായത് യുഡിഎഫിന് വർധിത ആത്മവിശ്വാസം നൽകും. കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും കെ. സുധാകരനും കെ. മുരളീധരനും യുവനേതാക്കളുമെല്ലാമടങ്ങുന്ന ടീമായിരുന്നു കോണ്‍ഗ്രസിനുവേണ്ടി തെരഞ്ഞെടുപ്പു പ്രചാരണം നയിച്ചത്.
ഘടകകക്ഷി നേതാക്കൾ അവരുടെ മേഖലകളിൽ നേതൃത്വത്തിൽ നിന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൽ മതിമറന്ന് നേതാക്കൾ തമ്മിലടി തുടങ്ങിയാൽ ഇപ്പോൾ പിന്തുണച്ച ജനം കൈയൊഴിയാൻ മടിക്കില്ലെന്ന ചരിത്രം കോണ്‍ഗ്രസ് നേതാക്കൾ ഓർമിച്ചാൽ അവർക്കു കൊള്ളാം. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കഷ്ടിച്ചു ജയിച്ചുകയറുകയായിരുന്നു എന്നത് അവർ ഓർത്തിരിക്കേണ്ട ചരിത്രമാണ്.
ഇടതിനെ ജനം കൈവിട്ടു
ലോക്സഭാ തെരഞ്ഞെടുപ്പുകൾ മാറ്റിനിർത്തിയാൽ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ എൽഡിഎഫ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. വികസനത്തെക്കുറിച്ചു വലിയ പ്രചാരണം നടത്തിയിട്ടും ക്ഷേമപ്രഖ്യാപനങ്ങൾ ഏറെ നടത്തിയിട്ടും 2,000 രൂപ ക്ഷേമപെൻഷൻ 60 ലക്ഷം പേരുടെ കൈകളിലെത്തിച്ചിട്ടും ജനം അവരെ കൈവിട്ടു. പ്രശ്നം ഗുരുതരമാണെന്നു വ്യക്തം.
ഭരണവിരുദ്ധത മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും ശക്തമാണ്. അടുത്ത അഞ്ചു മാസത്തിനകം ജനപിന്തുണ തിരിച്ചുപിടിക്കണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. ശബരിമല പോലെയുള്ള പ്രശ്നങ്ങൾ ഉടനടി കെട്ടടങ്ങുമെന്നു പ്രതീക്ഷിക്കാനാകില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ സിപിഎം ന്യൂനപക്ഷ പ്രേമം അവസാനിപ്പിച്ച് ഭൂരിപക്ഷ സമുദായങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. അയ്യപ്പസംഗമം പോലെയുള്ള നീക്കങ്ങൾ ഗുണം ചെയ്യുമെന്നു തോന്നിച്ചെങ്കിലും ശബരിമല സ്വർണപ്പാളി മോഷണം പുറത്തുവന്നതോടെ കാര്യങ്ങൾ പാളി. ഫലത്തിൽ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായങ്ങളും എതിരായ സ്ഥിതി.
കോർപറേഷൻ പിടിച്ച തിളക്കത്തിൽ ബിജെപി
തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചെടുത്തത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. കേരളത്തിൽ വലിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ നിർണായകമായ ചുവടുവയ്പായാണ് ബിജെപി തലസ്ഥാന കോർപറേഷൻ ഭരണത്തെ കാണുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിലേക്കു കടന്നുകയറാൻ നടത്തിയ നീക്കങ്ങൾ കാര്യമായി ഫലപ്രാപ്തിയിലെത്തിയില്ലെന്നു വേണം മനസിലാക്കാൻ. തിരുവനന്തപുരത്തെ വിജയം ഒഴിച്ചുനിർത്തിയാൽ സംസ്ഥാന വ്യാപകമായി തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയൊരു കുതിച്ചുചാട്ടം നടത്താൻ ബിജെപിക്കു സാധിച്ചിട്ടില്ല.
Tags : LDF UDF NDA Kerala local body election