കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ ജയറാം. രാവിലെ പതിനൊന്നാടെയാണ് ജയറാം ഇഡി ഓഫീസിലേക്ക് എത്തിയത്. കേസില്‍ ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ. അയ്യപ്പന്‍ ആരെയും വെറുതെ വിടില്ലെന്നും ജയറാം ഇഡി ഓഫീസിലേക്ക് പ്രവേശിക്കവെ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശബരിമലയില്‍ ഇത്തരമൊരു അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് നൂറു ശതമാനം വെളിച്ചത്തു കൊണ്ടുവരണം. അതിനകത്ത് ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥനാണ്. ആ മലയാളികളുടെ കൂട്ടത്തില്‍ പെട്ട ഒരാള്‍ തന്നെയാണ് താനുമെന്നും ജയറാം കൂട്ടിച്ചേർത്തു.
"കഴിഞ്ഞ പത്തുമുപ്പത്തിയെട്ട് വര്‍ഷക്കാലം കേരളത്തിന് അകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ പലതരത്തിലുള്ള പൂജ, ആനയെ നടക്കിരുത്തല്‍, ആനക്കൊട്ടില്‍ സമര്‍പ്പണം അങ്ങനെയുള്ള പൂജാ കാര്യങ്ങളിലേക്ക് ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. ഞാന്‍ കഴിവതും പോകാറുമുണ്ട്. അത്തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട ആള്‍ക്കാരും എന്നെ പൂജയ്ക്ക് വിളിക്കുന്നത്. ഇതിന്‍റെയൊക്കെ പിന്നില്‍ കള്ളത്തരങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ബഹുമാനപ്പെട്ട കോടതിയും ആളുകളും ഇതിന് പിന്നിലുണ്ട്.
എന്നില്‍ നിന്നും എന്തെങ്കിലും ഉപകാരപ്രദമായ ഒന്നുരണ്ടു കാര്യങ്ങള്‍ കിട്ടുകയാണെങ്കില്‍ അത് നല്ലതല്ലേ. സത്യം വെളിച്ചത്തു കൊണ്ടുവരാന്‍, അതു ചോദിച്ചറിയാനാണ് എന്നെ വിളിച്ചത്. എല്ലാം നന്നായി പര്യവസാനിക്കട്ടെ. ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ. അല്ലെങ്കില്‍ അയ്യപ്പന്‍ അവരെ വെറുതെ വിടുമോ. അമ്പതു വര്‍ഷത്തിന് മുകളിലായി ശബരിമലയ്ക്ക് പോകുന്ന ഒരു ഭക്തനാണ് ഞാന്‍' - ജയറാം പറഞ്ഞു.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമാണ് ജയറാമിന്‍റെ ചോദ്യം ചെയ്യല്‍. ദ്വാരപാലക പാളികള്‍ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയതില്‍ സാമ്പത്തിക ഇടപാടുണ്ടോ എന്നും ഇഡി പരിശോധിക്കും. കേസില്‍ എസ്ഐടി നേരത്തെ ജയറാമിന്‍റെ മൊഴി എടുത്തിരുന്നു.
Tags : Jayaram ED Questioning Sabarimala Gold Theft Case