പയ്യന്നൂര്‍: എൽഡിഎഫ് സ്ഥാനാർഥിയായ ശേഷം ജയിലിലായ വി.കെ. നിഷാദിന് 341 വോട്ടുകളുടെ ഭൂരിപക്ഷം. പട്രോളിംഗ് നടത്തുന്നതിനിടയില്‍ എസ്ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് പയ്യന്നൂർ നഗരസഭ മട്ടമ്മലിൽ മത്സരിച്ച നിഷാദ് ശിക്ഷിക്കപ്പെട്ടത്.
ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും നിലവിലെ പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായ നിഷാദ് പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡായ മൊട്ടമ്മലില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനിടയിലായിരുന്നു വിധിയുണ്ടായത്. ഇതേത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന നിഷാദിന് വേണ്ടിയുള്ള ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് ശിക്ഷാവിധി വന്നിട്ടില്ലാത്തതിനാല്‍ നിഷാദിന് മത്സരിക്കാന്‍ തടസമുണ്ടായിരുന്നില്ല. ഫലപ്രഖ്യാപനം വന്നപ്പോള്‍ 536 വോട്ടുകളാണ് നിഷാദിന് ലഭിച്ചത്.
കഴിഞ്ഞമാസം 25 നായിരുന്നു നിഷാദിനെതിരേ കോടതിയുടെ വിധിയുണ്ടായത്. 10 വര്‍ഷത്തെ കഠിനതടവും രണ്ടര ലക്ഷം രൂപയുമാണ് ശിക്ഷിച്ചത്. കൂടെയുണ്ടായിരുന്ന ടി.സി.വി. നന്ദകുമാറിനെയും കോടതി ശിക്ഷിച്ചിരുന്നു. ഈ മാസം എട്ടിന് നല്‍കിയിരുന്ന ജാമ്യാപേക്ഷ മാറ്റിവയ്ക്കുകയും കഴിഞ്ഞ ദിവസം കോടതി പരിഗണിക്കുകയുമുണ്ടായി. എന്നാല്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ജനുവരി ഒന്‍പതിലേക്ക് കേസ് മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കുമോയെന്നറിയാന്‍ അതുവരെ കാത്തിരിക്കണം.
Tags : Candidate in jail UDF LDF NDA Kerala local body election V.K. Nishad