കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം മണല്‍ത്താഴം ഉള്ളാട്ടുതൊടി ദീപക് ഹൗസില്‍ ദീപക് (42) ജീവനൊടുക്കിയ സംഭവത്തില്‍ വടകര സ്വദേശിനി ഷിംജിത മുസ്തഫ (35) മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദീപക്കിന്‍റെ അമ്മ കന്യക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ ദീപക്കിന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
മുൻ ജനപ്രതിനിധി
അതേസമയം, ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക്കിന്‍റെ പിതാവ് ചോയി പറഞ്ഞു. ഓള്‍ കേരള മെന്‍സ് അസോസിയേഷനു വേണ്ടി രാഹുല്‍ ഈശ്വറും മറ്റു സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ദീപക്കിനെതിരേ വീഡിയോ പ്രചരിപ്പിച്ച ഷിംജിത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറും പൊതുപ്രവര്‍ത്തകയുമാണ്. മലപ്പുറം അരീക്കോട് കഴിഞ്ഞ തവണ യുഡിഎഫ് ജനപ്രതിനിധിയായിരുന്നു. സ്വന്തം വീടായ വടകര ചേറോടാണ് കുറച്ചു കാലമായി ഇവര്‍ താമസിക്കുന്നത്. നേരത്തെ വിദേശത്തു പോയിട്ടുള്ള യുവതി അവിടെനിന്നു നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് ശ്രദ്ധിക്കപ്പെട്ടത്.
വീഡിയോ പിൻവലിച്ചു
ദീപക്കിന്‍റെ മരണത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ, ഷിംജിത ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി പിന്‍വലിഞ്ഞു. അക്കൗണ്ടുകളില്‍നിന്നു വീഡിയോ പിന്‍വലിച്ചുവെങ്കിലും ഇതു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷിംജിതക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ആക്രമണം രൂക്ഷമായതോടെ, ദീപക്കിന്‍റെ മരണ ശേഷവും തന്‍റെ നടപടിയെ ന്യായീകരിച്ചു ഷിംജിത ഞായറാഴ്ച പങ്കുവച്ച വീഡിയോയും അക്കൗണ്ടില്‍നിന്ന് അപ്രത്യക്ഷമായി. യുവതി വീഡിയോ പ്രചരിപ്പിച്ചതു മൂലമുള്ള അപമാനവും മാനസിക സംഘർഷവുമാണ് ദീപക് ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.
കുടുംബത്തിന്‍റെ ആശ്രയം
കണ്ണൂര്‍ പയ്യന്നൂരില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദീപക് ദുരുദ്ദേശ്യത്തോടെ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന ആരോപണത്തോടെയാണ് ഷിംജിത കഴിഞ്ഞ ദിവസം വീഡിയോ പ്രചരിപ്പിച്ചത്. കോഴിക്കോടെ ഒരു വസ്ത്രശാലയില്‍ മാനേജരായിരുന്ന ദീപക് ജോലി ആവശ്യാര്‍ഥമാണ് കണ്ണൂരില്‍ എത്തിയത്. വീഡിയോ പ്രചരണത്തിനു ശേഷം ദീപക് മാനസികമായി തളര്‍ന്നിരുന്നുവെന്ന് അമ്മ കന്യക പറഞ്ഞു. ഒറ്റ മകനായിരുന്നു ദീപക്. ദീപക്കിന്‍റെ മരണത്തോടെ മാതാപിതാക്കള്‍ക്ക് ആശ്രയമില്ലാതായി.
പരാതി പറഞ്ഞെന്നും ഇല്ലെന്നും
ബസില്‍ അനുഭവം സംബന്ധിച്ച് എന്തുകൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ല ചോദ്യം ഉയർന്നതോടെ, വടകര പോലീസില്‍ വിവരം അറിയിച്ചിരുന്നുവെന്നു ഷിംജിത കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നു പോലീസ് പറഞ്ഞു. പരിചയമുള്ള പോലീസുകാരനോടു വിവരം പറഞ്ഞതായാണ് ഏറ്റവും ഒടുവില്‍ ഷിംജിത പറയുന്നത്. അക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ദീപക് മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പുരുഷ അസോസിയേഷൻ ദീപക്കിന്‍റെ കുടുംബത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ആക്ടിവിസ്റ്റുകള്‍ ദീപക്കിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് നിയമപോരാട്ടത്തിനു പിന്തണ അറിയിക്കുകയും ചെയ്തു.
Tags : Controversial video viral video anticipatory bail bus video suicide police case deepak social media