കോഴിക്കോട്: ഗോവിന്ദപുരത്ത് ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരേ ഗുരുതര ആരോപണവുമായി യുവാവിന്‍റെ സുഹൃത്തുക്കളും കുടുംബവും.
സോഷ്യൽ മീഡിയയിൽ നല്ല റീച്ച് കിട്ടി പ്രശസ്തയാകാൻ കണ്ടന്‍റ് ക്രിയേഷന് വേണ്ടി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ യുവതി ദീപക്കിനെ ഉപയോഗിച്ചെന്ന് സുഹൃത്ത് അഷ്‌കര്‍ ആരോപിച്ചു. ദീപക് മോശം സ്വഭാവക്കാരനല്ല. പരാതിയുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. അതിനു പകരം കണ്ടന്‍റ് കിട്ടിയല്ലോ എന്നു ചിന്തിച്ച് വീഡിയോ എടുക്കാൻ അവന്‍റെ അടുത്ത് പോയി നിന്നു. അവര്‍ കാരണമാണ് അവന്‍ ജീവനൊടുക്കിയതെന്നും അഷ്‌കര്‍ പറഞ്ഞു.
വീഡിയോ പ്രചരിപ്പിച്ച യുവതി ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ദീപക്കിന്‍റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് മകന് ജീവന്‍ നഷ്ടമായതെന്ന് അമ്മ കനിഹ പറഞ്ഞു.
ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല. മകന് ഇത് താങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ഒരമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കനിഹ പറഞ്ഞു. ഒരു മോശം സ്വഭാവവും ഇല്ലാത്തവന്‍ ആണ് ദീപക്. ദൃശ്യം പ്രചരിച്ചതോടെ വലിയ വിഷമത്തില്‍ ആയിരുന്നു. മകന്‍ പാവമായിരുന്നു. കര്‍ശ നടപടി ഉണ്ടാകണം. രണ്ടുദിവസമായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. രാവിലെ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തള്ളിത്തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകനാണ് നഷ്ടമായതെന്നും പിതാവ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Tags : Deepak death allegations woman Reels