കോഴിക്കോട്: ബസിലെ ലൈംഗീകാരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ പുറത്തുവിട്ട വടകര സ്വദേശിനി ഷിംജിത മുസ്തഫ അറസ്റ്റിൽ. ബന്ധു വീട്ടിൽ നിന്നും മെഡിക്കൽ കോളജ് പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തെ, പോലീസ് ഇവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ ഷിംജിത മുസ്തഫയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു.
തുടർന്ന് ഷിംജിത മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഷിംജിതയെ പിടികൂടാനായതോടെ ഇനി ഇവരുടെ മൊബൈല്‍ കണ്ടെത്തി അതിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. ഫോണിലെ ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അവ വീണ്ടെടുക്കും.
ബസില്‍ വച്ച് ഷിംജിത ചിത്രീകരിച്ച യഥാർഥ വീഡിയോ എഡിറ്റ് ചെയ്ത് ലൈംഗിക അതിക്രമം എന്ന പേരില്‍ പ്രചരിപ്പിക്കുകയായിരുന്നുവോയെന്ന് പോലീസ് പരിശോധിക്കും. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ അസ്വാഭാവികമായി ഒന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണിലെ വീഡിയോയിലും ആരോപിക്കപ്പെടുന്ന ദൃശ്യം ഇല്ലെങ്കില്‍ ഷിംജിതക്ക് കുരുക്ക് മുറുകും.
സ്റ്റേഷനു മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം
കോഴിക്കോട്: ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതി ഷിംജിതയെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍.
നടപടികള്‍ രഹസ്യമാക്കി വച്ച് പോലീസ് ഒളിച്ചുകളി നടത്തി പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രതിയെ സ്വകാര്യ വാഹനത്തിലാണ് കൊണ്ടുപോയതെന്നും ആരെയും അറിയിക്കാതെ തിടുക്കത്തില്‍ വൈദ്യ പരിശോധന നടത്തി പോലീസ് ഒത്തുകളി നടത്തുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
Tags : Deepak death Shimjita arrest