തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കട്ടിളപ്പാളി കേസിൽ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുക. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പോറ്റിക്ക് കോടതി ജാമ്യം നൽകുമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ ജാമ്യം നേടി പോറ്റി പുറത്തിറങ്ങിയാൽ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇഡി.
കേസിൽ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയേറുന്നത്. എന്നാൽ ഇന്ന് പോറ്റിക്ക് ജാമ്യം ലഭിച്ചാൽ ഇന്ന് തന്നെ ഇഡി സമൻസ് അയയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്താനുള്ള സമൻസ് ഇഡി ഉദ്യോഗസ്ഥർ തയാറാക്കി വച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ദ്വാരപാലക കേസിൽ പോറ്റി നേരത്തെ സ്വാഭാവിക ജാമ്യം നേടിയിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികൾ ഇതോടകം ജാമ്യം നേടിയിട്ടുണ്ട്. മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
അതേസമയം ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 43ാം ദിവസം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Tags : ED unnikrishnan potti sabarimala gold theft case bail