കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്‍റെ ഭാഗമായി കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയതായി സ്ഥിരീകരിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പ്രസ്താവന. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം, കൊച്ചി സോണൽ ഓഫീസിലെ ഇഡി വിഭാഗം കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ഇഡി കുറിപ്പിൽ പറയുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ, ഇടനിലക്കാർ, ജ്വല്ലറികൾ എന്നിവർ അടക്കം എഫ്‌ഐആറുകളിൽ പരാമർശിക്കപ്പെടുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സ്വർണം പൊതിഞ്ഞ വിശുദ്ധ വസ്തുക്കൾ മനഃപൂർവം "ചെമ്പ് തകിടുകൾ" ആയി തെറ്റായി ചിത്രീകരിച്ചു നിയമവിരുദ്ധമായി കടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചെന്നൈയിലെയും കർണാടകയിലെയും സ്വകാര്യ സൗകര്യങ്ങളിൽ രാസപ്രക്രിയകൾ വഴി സ്വർണം വേർതിരിച്ചെടുത്തതായും ആരോപിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ വസ്തുതകൾ കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി കൊച്ചി യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കുറ്റകൃത്യങ്ങൾ, അഴിമതി, കള്ളപ്പണം വെളിപ്പിക്കൽ തുടങ്ങിയവ അന്വേഷണ പരിധിയിലുണ്ടെന്നു കുറിപ്പിൽ പറയുന്നു.
Tags : Inspections ED Directorate Of Enforcement raid sabarimala sabarimala case