കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ മിന്നും ജയം നേടി യുഡിഎഫ്. 2020ൽ നഷ്ടമായ കൊച്ചി കോർപറേഷൻ വൻ ആധിപത്യത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. നഗരസഭകളിലും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിന് വ്യക്തമായ ആധിപത്യമുണ്ട്. നഗരസഭകളിൽ ഒന്നിൽപോലും ഭരണം പിടിക്കാൻ ഇടതുമുന്നണിക്കായില്ല.
ജില്ലയിൽ ആദ്യമായി ഒരു നഗരസഭയിൽ എൻഡിഎ കരുത്തറിയിച്ചു. തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിക്കുന്ന നിലയിലാണ്.
2020ൽ അസാധാരണ മുന്നേറ്റത്തോടെ നാലു പഞ്ചായത്തുകളിൽ ഭരണം നേടിയ ട്വന്റി 20ക്ക് ഇക്കുറി രണ്ടിടത്തു മാത്രമാണ് ഭരണം ഉറപ്പിക്കാനായത്. ഭരണത്തിലുണ്ടായിരുന്ന വടവുകോട് ബ്ലോക്കും ഇക്കുറി അവർക്കു നഷ്ടമായി.
ആകെയുള്ള 76 സീറ്റിൽ 47ലും വിജയിച്ചാണ് യുഡിഎഫ് കോർപറേഷനിൽ മൂവർണക്കൊടി പാറിച്ചത്. എൽഡിഎഫിന്റെ സീറ്റുനില 22ലേക്ക് ഒതുങ്ങി. ബിജെപി ഒരു സീറ്റ് അധികം നേടി (ആറ്) നില മെച്ചപ്പെടുത്തി.
ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 28ൽ 25 സീറ്റും നേടിയുഎഡിഎഫ് ഭരണം നിലനിർത്തി. കഴിഞ്ഞ തവണത്തേക്കാൾ ഒന്പതു സീറ്റ് അധികമുണ്ട്. എൽഡിഎഫിന്റെ നില മൂന്നു സീറ്റിലേക്കൊതുങ്ങി. കഴിഞ്ഞ തവണത്തെ ഒമ്പതു സീറ്റിൽനിന്നാണ് വലിയ വീഴ്ചയുണ്ടായത്.
13 നഗരസഭകളിൽ 11ഉം യുഡിഎഫിനാണ്. അങ്കമാലിയിൽ ഭരണം സ്വതന്ത്രർ തീരുമാനിക്കുന്ന സ്ഥിതിയാണ്. 14 ബ്ലോക്ക് പഞ്ചായത്തുകളിൽ 12 ഉം യുഡിഎഫിനാണ്. ചെറായിയിൽ മാത്രമാണ് ഇടതുഭരണം. വടവുകോട് ഇത്തവണ ആർക്കും കേവല ഭൂരിപക്ഷമില്ല. 82 പഞ്ചായത്തുകളിൽ 66ലും ഇനി യുഡിഎഫ് ഭരണമാണ്. ഏഴിടത്തു മാത്രമാണ് എൽഡിഎഫിന് ഭരണം.
Tags : Ernakulam UDF wave LDF NDA Kerala local body election