കണ്ണൂർ: റിട്ട. ബാങ്ക് മാനേജറെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടാനുള്ള ശ്രമം പൊളിച്ച് കണ്ണൂർ സിറ്റി സൈബർ പോലീസ്.
തോട്ടട സ്വദേശിയായ പ്രമോദ് മഠത്തിലിനെയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. ഡാറ്റ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോൾ ചെയ്തയാൾ മലയാളത്തിലാണ് സംസാരിച്ചത്. ഞായറാഴ്ചയാണ് സംഭവം.
കാനറ ബാങ്കിന്റെ മുംബൈയിലെ ഒരു ബ്രാഞ്ചിൽ താങ്കളുടെ പേരിൽ അക്കൗണ്ട് എടുത്ത് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട്, നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത രേഖകളിൽ താങ്കളുടെ പേരിലുള്ള ക്രെഡിറ്റ് കാർഡും ഉൾപ്പെട്ടിട്ടുണ്ട് -എന്നാണ് തട്ടിപ്പുകാരൻ പറഞ്ഞത്.
ഇത് വിശ്വസിക്കാൻ എഫ്ഐആർ കോപ്പി, ആധാർ വിവരങ്ങൾ, സിം കാർഡ് വിവരങ്ങൾ എന്നിവ അയച്ചു നൽകുകയും ചെയ്തു.
പ്രമോദ് ഉടൻതന്നെ വിവരം കണ്ണൂർ സിറ്റി സൈബർ പോലീസിനെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ വീഡിയോ കോളിൽ വരാന് തട്ടിപ്പുകാർ ആവശ്യപ്പെട്ട സമയത്ത് സൈബർ പോലീസ് സംഘവും വീട്ടിലെത്തി.
യൂണിഫോം ധരിച്ച മലയാളം സംസാരിക്കുന്ന വ്യാജ എൻഐഎ ഉദ്യോഗസ്ഥനായിരുന്നു വീഡിയോയിൽ വന്നത്. സംസാരം പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സൈബർ പോലീസ് ഫോൺ വാങ്ങി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. തട്ടിപ്പാണെന്ന സംശയമുണ്ടായ ഉടനെ വിവരം സൈബർ പോലീസിനെ അറിയിച്ച പ്രമോദിനെയും ഭാര്യയെയും പോലീസ് അഭിനന്ദിച്ചു.
സൈബർ പോലീസ് സ്റ്റേഷൻ എസ്ഐ എസ്.വി. മിഥുന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി. പ്രകാശൻ, എം. ഷമിത്ത്, സിപിഒമാരായ പി.കെ. ദിജിൻ, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്.
Tags : kannur digital arrest scam police case