പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് കുട്ടിയെ കാണാതായത്.
അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകനാണ് സുഹാൻ. കളിക്കുന്നതിനിടെ സഹോദരനോട് പിണങ്ങിയാണ് സുഹാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.
സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തിരച്ചിൽ നടത്തിയത്. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ആവശ്യത്തിനായി പോയതായിരുന്നു.
സുഹാനുവേണ്ടി നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. ഡോഗ് സ്ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ അന്വേഷണം. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തിയിരുന്നു.
ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
ശനിയാഴ്ച രാത്രിവരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചിരുന്നു. തുടർന്ന് 8.30 ഓടെയാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.
Tags : Missing boy Chittoor death pond