തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനുകൾക്ക് പുതിയ ഭരണസാരഥ്യം. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ വി.വി രാജേഷ് മേയറായി ചുമതലയേറ്റു. കൊല്ലം കോർപറേഷനിൽ എ.കെ. ഹഫീസും (യുഡിഎഫ്) കൊച്ചിയിൽ വി.കെ. മിനിമോളും (യുഡിഎഫ്) പുതിയ മേയർമാരായി. തൃശൂരിൽ ഡോ. നിജി ജസ്റ്റിൻ (യുഡിഎഫ്) മേയറായി അധികാരമേറ്റു. കോഴിക്കോട് ഒ. സദാശിവൻ (എൽഡിഎഫ്) കണ്ണൂരിൽ പി. ഇന്ദിര (യുഡിഎഫ്) എന്നിവരും മേയർമാരായി ചുമതലയേറ്റു.
ചരിത്രത്തിൽ ഇടം നേടി ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറായി പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊടുങ്ങാന്നൂർ വാർഡിൽനിന്നാണു രാജേഷ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കരുമം വാർഡിൽനിന്നു വിജയിച്ച ബിജെപിയുടെ ജി.എസ്. ആശാനാഥും ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു. 100 കൗണ്‍സിലർമാരുള്ള കോർപറേഷനിൽ കണ്ണമൂല വാർഡിൽനിന്നു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെ 51 വോട്ട് നേടിയാണ് രാജേഷ് മേയറായത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കു മത്സരിച്ച ജി.എസ്. ആശാനാഥിന് 50 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ രണ്ടു വോട്ടുകൾ അസാധുവായി.
കൊല്ലത്ത് ആദ്യമായ് യുഡിഎഫ്
കൊല്ലം: കൊല്ലം കോര്പറേഷന് മേയറായി താമരക്കുളം ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി എ.കെ. ഹഫീസ് ചുമതലയേറ്റു. ഡെപ്യൂട്ടി മേയറായി തങ്കശേരി ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് പ്രതിനിധി കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 56 വോട്ടുകളില്‍ 27 വോട്ടുകള്‍ നേടി. 25 വർഷം എൽഡിഎഫ് ഭരിച്ച കൊല്ലം കോർപറേഷനിൽ കോർപറേഷൻ രൂപീകരണത്തിനുശേഷം ആദ്യമായാണ് യുഡിഎഫ് അധികാരത്തിൽ എത്തുന്നത്.
കൊച്ചിയിൽ മിനിമോൾ
കൊച്ചി: കൊച്ചി കോര്പറേഷന് മേയറായി യുഡിഎഫിന്റെ അഡ്വ. വി.കെ. മിനിമോള്‍, ഡെപ്യൂട്ടി മേയറായി ദീപക് ജോയി എന്നിവര്‍ അധികാരമേറ്റു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്റേതുള്പ്പെടെ 48 വോട്ട് നേടിയാണ് ഇരുവരും വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 22ഉം എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ആറും വോട്ടുകള്‍ വീതം ലഭിച്ചു.
രണ്ടര വര്‍ഷത്തേക്കാണ് ഇരുവരും അധികാരമേറ്റത്. തുടര്‍ന്ന് എ ഗ്രൂപ്പുകാരിയായ ഷൈനി മാത്യുവും ഐ ഗ്രൂപ്പുകാരനായ കെ.വി.പി. കൃഷ്ണകുമാറും മുന്‍ ധാരണ പ്രകാരം മേയറും ഡെപ്യൂട്ടി മേയറുമാകും.
തൃശൂരിൽ യുഡിഎഫിന്റെ ആദ്യ വനിതാ മേയർ
തൃശൂർ: വിവാദങ്ങൾക്കൊടുവിൽ തൃശൂർ കോർപറേഷന്റെ പത്താമത്തെ മേയറായി ഡോ. നിജി ജസ്റ്റിൻ ചുമതലയേറ്റു. കോണ്‍ഗ്രസിലെ എ. പ്രസാദ് ഡെപ്യൂട്ടി മേയറായും സ്ഥാനമേറ്റു. തൃശൂരിൽ യുഡിഎഫിന്റെ ആദ്യ വനിതാ മേയർ കൂടിയാണ് ഡോ. നിജി ജസ്റ്റിൻ. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായ ഡോ. നിജി ജസ്റ്റിനു 35 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം.എൽ. റോസി 13 വോട്ടുകളും എൻഡിഎ സ്ഥാനാർഥി പൂർണിമ സുരേഷ് എട്ടു വോട്ടുകളും നേടി. സ്വതന്ത്രരായ റാഫി ജോസും ഷോമി ഫ്രാൻസിസും യുഡിഎഫിനു വോട്ട് ചെയ്തു.
എൽഡിഎഫിന് കോഴിക്കോട് മാത്രം
കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎഫ് വിജയിച്ച ഏക കോർപറേഷനായ കോഴിക്കോട് മേയറായി ഒ. സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഇടതുമുന്നണി വോട്ടുകള്‍ അസാധുവായി. എൽഡിഎഫിലെ ഡോ.എസ്.ജയശ്രീ ഡപ്യൂട്ടി മേയറായി. തടമ്പാട്ടുതാഴം ഡിവിഷനിൽനിന്നുള്ള കൗണ്‍സിലറാണ് സിപിഎം നോർത്ത് ഏരിയ കമ്മിറ്റി അംഗം കൂടിയായ സദാശിവൻ. കോട്ടൂളിയിൽ നിന്നാണ് ഡോ.എസ്.ജയശ്രീ കോർപറേഷൻ കൗൺസിലിലേക്ക് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂരിന്റെ ടി. ഇന്ദിര
കണ്ണൂർ: കോര്പറേഷന് മേയറായി കോണ്‍ഗ്രസിലെ ടി. ഇന്ദിര ചുമതലയേറ്റു. മുൻ ഡപ്യൂട്ടി മേയറും കൂടിയായിരുന്ന ഇന്ദിര 56 അംഗ കൗണ്‍സിലില്‍ 36 പേരുടെ പിന്തുണ യോടെയാണ് മേയർ പദവിയിലെത്തിയത്. ആർക്കും വോട്ട് രേഖപ്പെടുത്താതിരുന്നതിനാൽ ഒരു ബാലറ്റ് അസാധുവായി. യുഡിഎഫിലെ കെ.പി. താഹിർ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
Tags : corporations New governance framework Thiruvananthapuram Kochi Kozhikode Kannur Kollam Thrissur