തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒൻപതിന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
തെക്കൻ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം എസ്ഐആറിന്റെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതു നീട്ടിവയ്ക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു.
എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഷെഡ്യൂൾ അനുസരിച്ചാകും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുന്നതെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കറും ആവശ്യപ്പെട്ടു.
അങ്ങനെയെങ്കിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളുമായി സഹകരിക്കില്ലെന്ന് സിപിഎം പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത എം.വി. ജയരാജൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനാണെന്ന് അദ്ദേഹം ആരോപിച്ചു. 84 ശതമാനത്തിലേറെപ്പേർക്ക് എസ്ആആർ ഫോറം വിതരണം ചെയ്തെന്ന അവകാശ വാദം കള്ളക്കണക്കാണ്.
എത്ര ശതമാനം ഫോറം പൂരിപ്പിച്ചു തിരിച്ചു കിട്ടിയെന്നു പറയാൻ കമ്മീഷനു കഴിയുന്നില്ല. ഡിസംബർ നാലിനകം ഫോറം പൂരിപ്പിച്ചു തിരിച്ചു നൽകണമെന്ന് പറയുന്നത് എളുപ്പമല്ല. 19 ദിവസത്തിനകം ഇത്രയധികം ഫോറം പൂരിപ്പിച്ചു തിരിച്ചു മേടിക്കുന്നത് അപ്രായോഗികമാണ്. 30,000 ജീവനക്കാരെയാണ് എസ്ഐആറിനായി നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് തദ്ദേശ തെരഞ്ഞെടുപ്പു ജോലികളുമുണ്ട്. ഇരട്ട ജോലി ചെയ്യാൻ കഴിയില്ലെന്ന് വിവിധ സർവീസ് സംഘടനകൾ തെരഞ്ഞെടുപ്പു കമ്മീഷനെ രേഖാമൂലം അറിയിച്ചിട്ടുള്ളതാണെന്നും എം.വി. ജയരാജൻ പറഞ്ഞു.
വിതരണം ചെയ്യാനായില്ലെങ്കിലും ഫോറം വിതരണം ചെയ്തെന്ന് ആപ്പിൽ അപ്ലോഡ് ചെയ്യണമെന്ന് ബിഎൽഒമാർക്ക് രഹസ്യ നിർദേശം നൽകിയതിനെക്കുറിച്ച് പരിശോധിക്കണമെന്നും യഥാർഥ വോട്ടർമാരെ കണ്ടെത്താനുള്ള നടപടികൾക്ക് ഇത്തരം നിർദേശങ്ങൾ തടസം സൃഷ്ടിക്കുന്നതായും കോണ്ഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ആരോപിച്ചു.
ബിഎൽഒമാർക്ക് ഫോറം പൂരിപ്പിക്കാനാവശ്യമായ പരിശീലനം ഇനിയും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർവീസ് സംഘടകളെ ഉപയോഗിച്ചു എസ്ഐആർ അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ബിജെപി പ്രതിനിധി ജെ.ആർ. പത്മകുമാർ ആരോപിച്ചു. യോഗത്തിൽ സത്യൻ മൊകേരി (സിപിഐ), ജോയ് ഏബ്രാഹാം (കേരള കോണ്ഗ്രസ്), സ്റ്റീഫൻ ജോർജ് (കേരള കോണ്ഗ്രസ്- എം), കെ. ജയകുമാർ (ആർഎസ്പി) തുടങ്ങിയവർ പങ്കെടുത്തു.
Tags : kerala local body election SIR LDF UDF BJP Political parties