കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിന്റെ ശക്തിദുർഗങ്ങളിലൊരാളായ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. കേരളത്തിലങ്ങോളമിങ്ങോളം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായുള്ള സജീവ പ്രവർത്തനത്തിലാണ്.
രാഷ്ട്രീയതന്ത്രങ്ങളെക്കുറിച്ചുള്ള നേതൃ ചർച്ചകൾ, മുന്നണി കണ്വൻഷനുകൾ, സ്ഥാനാർഥികളുമായുള്ള ചർച്ചകൾ തുടങ്ങി വിവിധ പരിപാടികളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കേരളം അറിയുന്നു. മുസ്ലിം ലീഗിന്റെ പ്രധാന നേതാവും നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായ അദ്ദേഹം തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളോട് പ്രതികരിക്കുന്നു.
ഈ തെരഞ്ഞെടുപ്പിനെ ഏങ്ങനെ നിരീക്ഷിക്കുന്നു?
കേരളത്തിലെ യുഡിഎഫ് പ്രവർത്തകർക്കു വലിയ ആത്മവിശ്വാസം പകരുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. യുഡിഎഫിന് അനുകൂലമായി തരംഗം ഉണ്ട്. കുറച്ചായില്ലേ? ഇനിയൊരു മാറ്റം വേണമെന്ന ചിന്ത ജനങ്ങളിലുണ്ട്. യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നു മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ ഇക്കുറി സ്വന്തമാക്കുകയും ചെയ്യും. അതിനുള്ള പ്രവർത്തനമാണു കേരളത്തിലൊട്ടുക്ക് നടന്നുവരുന്നത്.
ജില്ലാ പഞ്ചായത്തുകൾ കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ ഇത്തവണ യുഡിഎഫ് പിടിക്കും. കോഴിക്കോട്ടൊക്കെ ഇത്തരം മാറ്റം കണ്ടുകഴിഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം പ്രചാരണത്തിനു പോയപ്പോൾ ജില്ലാ പഞ്ചായത്ത് ഇത്തവണ യുഡിഎഫിനു കിട്ടുമെന്നാണു പ്രവർത്തകർ പറയുന്നത്.ജില്ലാ പഞ്ചായത്തുകളിലൊക്കെ ഭരണം കിട്ടുമെന്നുള്ള ആത്മവിശ്വാസം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിലേക്കെത്തും. അതിലൊരു സംശയമില്ല. നല്ല മാറ്റമാണ് രാഷ്ട്രീയമായി യുഡിഎഫിനുള്ളത്.
കാലാകാലങ്ങളിൽ യുഡിഎഫിന് കിട്ടുന്ന ആ രീതിയിലേക്ക് ഇക്കുറി സീറ്റുകൾ കിട്ടും. കഴിഞ്ഞ പ്രാവശ്യത്തെ പോലെയുള്ള വിഷയം ഇത്തവണ ഉണ്ടാകില്ല. ഇപ്രവാശ്യം മധ്യതിരുവിതാംകൂറിലും അതുപോലെതന്നെ മലബാറിലും കൂടുതൽ സീറ്റുകൾ ലഭിക്കും. കിട്ടാത്ത പല ജില്ലകളിലും യുഡിഎഫ് മേൽക്കൈ നേടും. സർക്കാരിനെതിരേ ഭരണ വിരുദ്ധവികാരം പ്രതിഫലിക്കുന്ന തെരഞ്ഞടുപ്പായിരിക്കുമിത്. നിലവിൽ പ്രതിപക്ഷത്തിനു തീർത്തും അനുകൂലമായ സാഹചര്യമാണുള്ളത്.
ശബരിമലയിലെ സ്വർണക്കടത്ത് വിഷയങ്ങൾ ജനങ്ങൾ ഏറ്റെടുത്തുവെന്ന് കരുതുന്നുണ്ടോ?
ശബരിമല വിഷയം ജനങ്ങളുടെ ഹൃദയത്തിലായി കഴിഞ്ഞു. അത് വന്നും പോയും കൊണ്ടിരിക്കുന്ന വിഷയം പോലെയല്ല. കേരള ജനതയുടെ നെഞ്ചിൽ തറച്ച ആണിയാണ്. അതിനു പ്രതികരണമുണ്ടാകും. ഭരണകർത്താക്കളിൽനിന്നു സംഭവിച്ചുകൂടാത്ത കാര്യമാണ് നടന്നത്. കാവൽക്കാർത്തന്നെ കളവ് നടത്തുകയെന്ന് പറയുന്പോൾ അത് അസാധാരണമായ സംഭവമാണ്. അതു മറ്റു കാര്യങ്ങളെ പോലെയല്ല. അതിന്റെ ഇംപാക്ട് ഈ തെരഞ്ഞെടുപ്പിൽ എന്നല്ല, അടുത്ത തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കാരണം ശബരിമല നമുക്കറിയാമല്ലോ, കേരളത്തിന്റെ പേരുമായി എന്തുമാത്രം ബന്ധപ്പെട്ട് കിടക്കുന്ന ഒരു പ്രദേശമാണ്.
അന്തർദേശീയ തലത്തിൽ തന്നെ കേരളത്തിന്റെ യശസും പ്രശസ്തിയും കൂട്ടിയ പുണ്യസ്ഥലമാണ്. മാതൃകാപരമായ ശബരിമല ക്ഷേത്രത്തിൽ ഇത്തരമൊരു സംഭവം നടക്കാൻ പാടില്ലാത്തതാണ്. അയ്യപ്പനും വാവരും മതസഹൗർദത്തിന്റെ പ്രതീകങ്ങളാണ്. മതേതര സ്വഭാവമുള്ള ക്ഷേത്രത്തിൽ നടന്ന സ്വർണക്കടത്ത് ചിന്തിക്കാൻ പോലും കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകർത്താക്കൾക്ക് ഈ വിഷയത്തിൽ ഒളിഞ്ഞുമാറാനാകില്ല. കേരള ജനത എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ടെന്ന ഓർമവേണം. ഈ സംഭവമെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിനെന്നല്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ചർച്ചാ വിഷയമാകുമെന്ന് ഉറപ്പാണ്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം എൽഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടോ?
എത്ര വലിച്ചുനീട്ടാൻ നോക്കിയാലും അതിനൊരു പരിധിയുണ്ട്. കഴിഞ്ഞ മൂന്ന്, നാലു മാസമായുള്ള വിഷയം തെരഞ്ഞെടുപ്പ് വന്നപ്പോൾ ഒന്നുകൂടി തീ കൊടുത്തതാണ്. അത് വലിച്ചുനീട്ടിയാൽ അതിനു പൊളിറ്റിക്കലായി പരിധിയുണ്ട്. ഇക്കാര്യത്തിൽ കോണ്ഗ്രസ് നടപടിയെടുത്തു കഴിഞ്ഞതാണ്. അതുവച്ച് കോണ്ഗ്രസിനെ എങ്ങനെ പഴിക്കും? ഇക്കാര്യത്തിൽ കോണ്ഗ്രസ് നടപടിയെടുത്താൽ പിന്നെ അതുസംബന്ധിച്ചുള്ള വിശദീകരണം പറയാൻ ഞാൻ ബാധ്യസ്ഥനല്ല. ഘടകകക്ഷികൾ മാറിമാറി അനുദിനം പ്രതികരിക്കേണ്ട ഒരു വിഷയമാണ് ഇതെന്നു ഞാൻ കരുതുന്നില്ല. ഈ വിഷയം സംബന്ധിച്ച് കോണ്ഗ്രസ് ഫുൾ സ്റ്റോപ്പ് ഇട്ടുകഴിഞ്ഞതാണ്. അതിന്റെ അതിർവരന്പ് മറികടന്ന് കൂടുതൽ കമന്റ് മറ്റൊരു ഘടകക്ഷിയുടെ പ്രതിനിധിയിൽനിന്ന് ആവശ്യമില്ല. ആവശ്യമില്ലാത്തതിനാൽ പ്രതികരണമില്ല. ഏതായാലും ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.
മുസ്ലിം ലീഗ് വെൽഫെയർ പാർട്ടിയുടെ പാതയിലൂടെയാണ് നീങ്ങുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തെക്കുറിച്ച്?
അതിനുള്ള മറുപടി ഞങ്ങളുടെ പ്രവർത്തകർ കൊടുത്തിട്ടുണ്ട്. വെൽഫെയർ പാർട്ടിയുടെ വലിയ ബാനറിനു താഴെ ഗോവിന്ദൻ മാഷ് നിന്നു പ്രസംഗിക്കുന്നുണ്ട്. വെൽഫെയർ പാർട്ടി സ്ഥാനാർഥിക്കു വേണ്ടി ഗോവിന്ദൻമാഷ് വോട്ടു ചോദിച്ച് പ്രസംഗിക്കുന്ന ബാനറുള്ള സ്റ്റേജിന്റെ ഫോട്ടോ ദൃശ്യമാണ്.അവരുടെ സ്ഥാനാർഥികൾക്കായി കഴിഞ്ഞ തെരഞ്ഞെടുപ്പിലും എന്തിന്, ഇത്തവണ പോലും പലയിടത്തും വെൽഫെയർ പാർട്ടിയുമായി അവർക്ക് സഖ്യമുണ്ടെന്നാണു പറയുന്നത്.
ഇത്രയും നാളും അവർ സഖ്യം സ്ഥാപിച്ചിരുന്ന ഒരു പാർട്ടിയുമായി എവിടെയെങ്കിലും തെരഞ്ഞെടുപ്പിൽ ഒരു അഡ്ജസ്റ്റ്മെന്റുണ്ടെന്നു റിസർച്ച് ചെയ്ത് വലിയ വിഷയമാക്കാൻ വേണ്ടി അവർ ശ്രമിക്കുന്നു. ഇതൊന്നും ഏശുന്ന കാര്യമല്ല.കാരണം ഈ നാട്ടിൽ അവരുടെ പാർട്ടി വെൽഫെയർ പാർട്ടിക്കു വേണ്ടി വോട്ടു ചോദിക്കുന്ന പ്രസംഗം ഓടുന്നുണ്ട്. ബാനറും ഒന്നിച്ചു വോട്ടു ചോദിക്കുകയും ജാഥ നടത്തുകയും ചെയ്യുന്ന ദൃശ്യവും പുറത്തുവന്നു കഴിഞ്ഞു. ഇതെല്ലാം ഓടിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് അവർ പരിശുദ്ധ പ്രസംഗം നടത്തുകയാണ്. ഇതൊക്കെ ഏശുമോ? ഇല്ല, അതിനാൽ ഈ വിഷയമെല്ലാം പോയി.
തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിധിയെഴുത്താകുമോ?
ഭരണരംഗത്തെ പാളിച്ചകൾക്കെതിരേ ജനങ്ങൾ വിധിയെഴുതും എന്നതിൽ സംശയമില്ല. പ്രതിപക്ഷത്തിന്റെ വിലയിരുത്താലായും ഈ തെരഞ്ഞെടുപ്പിനെ കാണാം. അതിൽ കുഴപ്പമൊന്നുമില്ല. സർക്കാരിന്റെ വിലയിരുത്തലായി ഈ തെരഞ്ഞെടുപ്പിനെ കണ്ടാൽ യുഡിഎഫ് ജയിക്കും. ജനങ്ങളുടെ ജീവിതം ഇത്രയേറെ ദുഃസഹമായ കാലമുണ്ടായിട്ടില്ല. തൊഴിൽ മേഖല നിശ്ചലമാണ്.
യുവാക്കൾക്കു വരുമാനം ലഭിക്കാനുള്ള തൊഴിലവസരങ്ങളൊന്നും തുറക്കുന്നില്ല. റോഡുകളുടെ സ്ഥിതി ദയനീയമാണ്. കാർഷികമേഖലയിലെ പ്രതിസന്ധി ദിവസം ചെല്ലുംതോറും രൂക്ഷമാകുന്നു. നെൽകർഷകർ പണം ലഭിക്കാതെ മാസങ്ങളായി ബുദ്ധിമുട്ടി. പലരും കടക്കെണിയിലാണ്. ഇത്തരത്തിൽ എല്ലാ ജനവിഭാഗങ്ങളും പല രീതിയിലുള്ള കഷ്ടതകളാണ് അനുഭവിക്കുന്നത്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
Tags : Kunhalikutty Kerala local body election UDF LDF Muslim League