പാലാ: പാലാ നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനം സ്വീകരിക്കാനായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വോട്ടര്‍മാര്‍ ഒത്തു ചേര്‍ന്ന് അഭിപ്രായ സമന്വയം നടത്തി. യുഡിഎഫിന് അനുകൂലമായ അഭിപ്രായമാണ് ജനസഭയില്‍ ഉയര്‍ന്നത്.
പങ്കെടുത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി ചോദ്യങ്ങള്‍ അടങ്ങിയ പേപ്പര്‍ നല്‍കിയിരുന്നു. മൂന്നു വാര്‍ഡുകളില്‍നിന്നായി മുന്നൂറോളം പേര്‍ പങ്കെടുത്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നു ബിനു പുളിക്കക്കണ്ടം പറഞ്ഞു. ആദ്യ രണ്ടു വര്‍ഷക്കാലം ബിനുവിന്‍റെ മകള്‍ ദിയയ്ക്കു ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു.
ഇരു മുന്നണികളുടെയും നേതാക്കള്‍ ബന്ധപ്പെട്ടതായാണ് വിവരം.
26 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10, സ്വത-നാല് എന്നിങ്ങനെയാണ് കക്ഷിനില. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയാ ബിനു, ബിനുവിന്‍റെ സഹോദരന്‍ ബിജു എന്നിവരാണ് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.
യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കു ബദലായി 19-ാം വാര്‍ഡില്‍ മത്സരിച്ച വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മായാ രാഹുലിന്‍റെ നിലപാടും നിര്‍ണായകമാകും.
പാലാ നഗരസഭയിലെ വാര്‍ഡ് 13 മുരിക്കുംപുഴ, 14 പരിപ്പിക്കുന്ന്, 15 പാലംപുരയിടം എന്നിവിടങ്ങളിലെ വോട്ടര്‍മാരുടെ ജനസഭയാണ് ഇന്നലെ വൈകുന്നേരം പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍ മാന്‍ഷന്‍ ഓഡിറ്റോറിയത്തിൽ ചേര്‍ന്നത്.
Tags : localbody election pala municipality UDF LDF Pulikkakandam Family independent councillor election pala