തിരുവനന്തപുരം: തലസ്ഥാന കോർപറേഷൻ ഭരണം നഷ്ടപ്പെട്ട് നാണക്കേടിൽ നിൽക്കുമ്പോഴും നാലു മുനിസിപ്പാലിറ്റികൾ നിലനിർത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തിരുവനന്തപുരത്ത് ഇടതുമുന്നണി. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ നില മെച്ചപ്പെടുത്തിയ യുഡിഎഫിനും അഭിമാനിക്കാൻ വകയുണ്ട്.
ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണത്തെ അഞ്ചു സീറ്റ് ഇത്തവണ 13 ആയി ഉയർത്താൻ യുഡിഎഫിനു കഴിഞ്ഞു. എൽഡിഎഫിന് കഷ്ടിച്ച് ഭരണം നിലനിർത്താൻ സാധിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ 11ൽ പത്തും കൈവശം വച്ചിരുന്ന ഇടതുമുന്നണിക്ക് ഇത്തവണ അഞ്ചിൽ മാത്രമേ ഭരണം ലഭിച്ചുള്ളൂ.
ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിനു മുന്നേറാൻ സാധിച്ചു. കഴിഞ്ഞ തവണ 20 ഗ്രാമപഞ്ചായത്തുകൾ ഭരിച്ച സ്ഥാനത്ത് ഇക്കുറി യുഡിഎഫിന് 25 പഞ്ചായത്തുകളിൽ ഭൂരിപക്ഷമുണ്ട്. എൽഡിഎഫ് 52ൽ നിന്ന് 36ലേക്കു താഴ്ന്നു. കഴിഞ്ഞ തവണ രണ്ടു ഗ്രാമപഞ്ചായത്തുകളിൽ ഭരണം ലഭിച്ച എൻഡിഎ ആറിടത്തു ഭൂരിപക്ഷത്തിലെത്തി. ആറ് ഗ്രാമപഞ്ചായത്തുകളിൽ മുന്നണികൾക്കു തുല്യ സീറ്റുകളാണുള്ളത്.
കഴിഞ്ഞ തവണ മുനിസിപ്പാലിറ്റികളിൽ മുന്നേറ്റം നടത്തിയ ബിജെപിക്ക് അവിടെനിന്നു മുന്നോട്ടു പോകാൻ സാധിച്ചില്ല എന്നതു ശ്രദ്ധേയമാണ്.
Tags : Thiruvananthapuram LDF NDA UDF Kerala local body election