കൽപ്പറ്റ: മലയോരജില്ലയായ വയനാട്ടിൽ ശൈത്യം ആരംഭിച്ചെങ്കിലും ചൂടുപിടിച്ച പ്രചാരണ പോരാട്ടമാണു മുന്നണികൾ നടത്തുന്നത്. സാധാരണ നവംബർ പകുതിയോടെ എത്താറുള്ള കനത്ത തണുപ്പ് ഇത്തവണ വൈകിയാണെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു തണുപ്പും മഴയും ഉച്ചവെയിലും തടസമല്ലെന്ന് സ്ഥാനാർഥി പ്രചാരണങ്ങൾ തെളിയിക്കുന്നുണ്ട്.
പിന്നാക്ക ജില്ലയായ വയനാട് അഭിമുഖീകരിക്കുന്ന ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ചുരം ബദൽ പാതയും റെയിൽ ഗതാഗതവും തെരഞ്ഞെടുപ്പിൽ ചർച്ചയായിട്ടില്ല. സംസ്ഥാന സർക്കാർ നേരിടുന്ന ശബരിമല സ്വർണമോഷണംപോലും വയനാടൻ വോട്ടർമാർ കണക്കിലെടുത്ത മട്ടില്ല. പഞ്ചായത്തിലെയും ജില്ലയിലെയും വികസനവും സ്ഥാനാർഥികളുടെ കഴിവുമാണ് തങ്ങളുടെ മെംബർമാരെ തെരഞ്ഞെടുക്കുന്നതിന് വോട്ടർമാർ നിശ്ചയിച്ച മാനദണ്ഡം.
യുഡിഎഫിന്റെ ഉറച്ച കോട്ടകളിലൊന്നാണ് വയനാട്. തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് വയനാടിനുള്ളത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ഭരണകേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്പോൾ നില മെച്ചപ്പെടുത്തുകയെന്നതാണ് എൻഡിഎ ലക്ഷ്യമിടുന്നത്. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭകളിലെല്ലാം വാർഡുകളുടെ എണ്ണത്തിലുണ്ടായ വർധന തങ്ങൾക്ക് അനുകൂലമാക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണു മുന്നണികൾ.
യുഡിഎഫ് ഭരിച്ച ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞതവണ ഇടത്, വലത് മുന്നണികൾ എട്ടു വീതം സീറ്റ് നേടി സമദൂരം പാലിച്ചു. ഇക്കാരണത്താൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെയാണു തെരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും ലഭിച്ചു. ഇത്തവണ ഡിവിഷനുകളുടെ എണ്ണം 17 ആയി ഉയർന്നിട്ടുണ്ട്.
യുഡിഎഫിന് എക്കാലവും അനുകൂലമായി നിൽക്കുന്ന ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽഡിഎഫ് ഞെട്ടിക്കുന്ന മുന്നേറ്റമാണു നടത്തിയത്. യുഡിഎഫിന്റെ കുത്തക ഡിവിഷനുകളായ വെള്ളമുണ്ട, മേപ്പാടി, പനമരം എന്നിവിടങ്ങളിലെ അപ്രതീക്ഷിത ജയമാണ് അവർക്ക് അന്നു കരുത്തായത്. എന്നാൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടി ഭരണത്തിലെത്താനുള്ള പണിപ്പുരയിലാണ് യുഡിഎഫ്. ഇതിനു തടയിട്ട് ഭരണം പിടിക്കാനുള്ള ഒരുക്കങ്ങളിലാണ് എൽഡിഎഫുമുള്ളത്.
യുഡിഎഫിൽ കോണ്ഗ്രസ് 11 സീറ്റിലും മുസ്ലിം ലീഗ് ആറു സീറ്റിലുമാണ് മത്സരിക്കുന്നത്. എൽഡിഎഫിലാകട്ടെ സിപിഎം 12 സീറ്റിലും സിപിഐ, ആർജെഡി എന്നിവ രണ്ടു സീറ്റിലും കേരള കോണ്ഗ്രസ് ഒരു സീറ്റിലുമാണ് മത്സരരംഗത്ത്. എൻഡിഎയിൽ ബിജെപിയാണ് 17 സീറ്റിലും മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 58 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
നാലു ബ്ലോക്ക് പഞ്ചായത്തും മൂന്നു മുനിസിപ്പാലിറ്റികളും 23 ഗ്രാമപഞ്ചായത്തുകളുമാണ് വയനാട് ജില്ലയിൽ. കഴിഞ്ഞതവണ ജില്ലയിലെ നാലു ബ്ലോക്ക് പഞ്ചായത്തുകളിൽ കൽപ്പറ്റ, പനമരം ബ്ലോക്കുകൾ യുഡിഎഫിനും മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ലോക്കുകൾ എൽഡിഎഫിനുമായിരുന്നു. വാശിയേറിയ പോരാട്ടത്തിൽ മാനന്തവാടി യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 59 ബ്ലോക്ക് ഡിവിഷനുകളാണ് ജില്ലയിൽ.
മുനിസിപ്പാലിറ്റികളിൽ കഴിഞ്ഞതവണ യുഡിഎഫിനായിരുന്നു മുൻതൂക്കം. വയനാട്ടിൽ മൂന്നു മുനിസിപ്പാലിറ്റികളിലും ഭരണം ഇല്ലാതിരുന്ന യുഡിഎഫ്, എൽഡിഎഫിൽനിന്ന് രണ്ടു നഗരസഭകളാണു കഴിഞ്ഞതവണ പിടിച്ചെടുത്തത്. കൽപ്പറ്റയിലും മാനന്തവാടിയിലും ഭരണം പിടിച്ച യുഡിഎഫിന് സുൽത്താൻ ബത്തേരിയിൽ മുന്നേറ്റം നടത്താൻ സാധിച്ചില്ല. 103 മുനിസിപ്പൽ ഡിവിഷനുകളാണ് ജില്ലയിൽ. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ മുനിസിപ്പൽ കൗണ്സിലുകളിലേക്ക് ആകെ 319 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മാനന്തവാടിയിൽ 115, സുൽത്താൻ ബത്തേരിയിൽ 113, കൽപ്പറ്റയിൽ 91 എന്നിങ്ങനെ സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
23 ഗ്രാമപഞ്ചായത്തുകളുള്ള വയനാട്ടിൽ വാർഡുകൾ 450 ആയി വർധിച്ചിട്ടുണ്ട്. 16 ഗ്രാമപഞ്ചായത്തിലും കഴിഞ്ഞതവണ യുഡിഎഫ് ആയിരുന്നു ഭരണം നടത്തിയത്. ഏഴിടങ്ങളിലാണ് എൽഡിഎഫിനു ഭരിക്കാനായത്. എൽഡിഎഫിന്റെ കുത്തക പഞ്ചായത്തുകളടക്കം പിടിച്ചെടുത്തായിരുന്നു കഴിഞ്ഞ തവണ യുഡിഎഫ് തേരോട്ടം നടത്തിയത്. ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേതന്നെ ചില ഗ്രാമപഞ്ചായത്ത് വാർഡുകളിൽ മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയുണ്ടായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സ്ഥാനാർഥിനിർണയത്തോടെ ചില നേതാക്കൾ പാർട്ടി മാറിയതും നിരവധി റിബൽ സ്ഥാനാർഥികൾ പ്രത്യക്ഷപ്പെട്ടതും മുന്നണികൾക്കു തിരിച്ചടിയായി. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ നിസാര വോട്ടുകൾക്കാണെന്നതാണ് മുന്നണി സ്ഥാനാർഥികൾ റിബലുകളെ ഭയപ്പെടാൻ കാരണം.
വോട്ടർമാർ പോളിംഗ് ബൂത്തിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുന്നണികൾ ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നേറുകയാണ്. സ്ഥാനാർഥികൾ വോട്ടർമാരെ നേരിൽ കാണാനും വോട്ടുറപ്പിക്കാനുമുള്ള തിരക്കിലാണ്. വോട്ടർമാർ ആരെ കൊള്ളും ആരെ തള്ളും എന്നറിയാൻ തെരഞ്ഞെടുപ്പുഫലം വരുന്ന 13 വരെ കാത്തിരുന്നേ മതിയാകൂ.
Tags : Wayanad victory Kerala local body election UDF LDF NDA Kerala congress