കൽപ്പറ്റ: യുഡിഎഫിനൊപ്പമെന്ന് ഖ്യാതികേട്ട ജില്ലയാണ് വയനാട്. ഇത്തവണയും അതിനു ഭംഗം വരുത്തിയില്ല. എൽഡിഎഫിനെ നിലംപരിശാക്കിയാണ് യുഡിഎഫ് മുന്നേറിയത്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും ശക്തമായ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്.
മുൻവർഷം നറുക്കെടുപ്പിലൂടെ ലഭിച്ചതായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. എന്നാൽ 17 ഡിവിഷനുകളിൽ 15ലും വിജയിച്ചാണ് ഇത്തവണത്തെ മുന്നേറ്റം. നാല് ബ്ലോക്ക് പഞ്ചായത്തുകളിൽ നാലിലും വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ മാത്രമായിരുന്നു യുഡിഎഫ് വിജയം.
മൂന്ന് മുനിസിപ്പാലിറ്റികളിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി 10 വർഷത്തിനുശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. എന്നാൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ഭരണം യുഡിഎഫിന് നഷ്ടമായി. എൽഡിഎഫിന് തെരഞ്ഞെടുപ്പ് നേട്ടം നൽകിയതും കൽപ്പറ്റ മുനിസിപ്പാലിറ്റിയാണ്. കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ എൻഡിഎ ആദ്യമായാണ് സീറ്റ് നേടിയത്.
രണ്ട് ഡിവിഷനുകളാണ് എൻഡിഎ വിജയിച്ചത്. ഗ്രാമപഞ്ചായത്ത് തലത്തിൽ എക്കാലത്തെയും മികച്ച നേട്ടമാണ് യുഡിഎഫ് കൊയ്തത്. വൈത്തിരി, തൊണ്ടർനാട്, വെങ്ങപ്പള്ളി, പൊഴുതന, അമ്പലവയൽ എന്നീ അഞ്ച് പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ പുൽപ്പള്ളി, മൂപ്പൈനാട്, മുട്ടിൽ, മീനങ്ങാടി പഞ്ചായത്തുകൾ എൽഡിഎഫും പിടിച്ചെടുത്തു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്, കൽപ്പറ്റ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ എൻഡിഎ മുന്നേറ്റം നടത്തി.
Tags : UDF Wayanad LDF NDA Kerala Local body election