തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരുമുറ്റത്തു കുറച്ചുനാളുകളായി കൊല്ലം അല്പം ഇടതുചെരിഞ്ഞാണ് നടക്കുന്നത്. കോര്‍പറേഷനില്‍ എല്‍ഡിഎഫ് വൻഭൂരിപക്ഷത്തോടെ ഭരണം പിടിച്ചു. ജില്ലാ പഞ്ചായത്തും മുനിസിപ്പാലിറ്റിയും ബ്ലോക്ക് പഞ്ചായത്തും കൂടുതൽ ഗ്രാമപഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പമാണ്.
നാലു പഞ്ചായത്തുകളിൽ തുല്യം സീറ്റുകളാണ് എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. നറുക്കെടുപ്പിലൂടെ മൂന്നു പഞ്ചായത്തുകളിൽ യുഡിഎഫ് അധികാരത്തിലെത്തിയതും ശ്രദ്ധേയമായി. ഇക്കുറി കോർപറേഷൻ തെരഞ്ഞെടുപ്പിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ടു തിരിച്ചുവരവിനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.
ഇടത് ആധിപത്യം ഉലയാതെ കാക്കാൻ എൽഡിഎഫ് കച്ചമുറുക്കുമ്പോൾ ഒത്തു പിടിച്ച് കോട്ട തകർക്കാമെന്ന ആത്മവിശ്വാസത്തിലാണ് കൊല്ലത്ത് യുഡിഎഫിന്റെ തേരോട്ടം. അപ്രതീക്ഷിത മുന്നേറ്റമാണ് ബിജെപി കണക്കുകൂട്ടൽ.
22.71 ലക്ഷം വോട്ടർമാർ 1698 ജനപ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടത്.കഴിഞ്ഞതവണ ജില്ല പഞ്ചായത്തും കോർപറേഷനും നാലു നഗരസഭകളിൽ മൂന്നെണ്ണവും 11 ബ്ലോക്കുകളിൽ 10ഉം 67ൽ 47 ഗ്രാമപഞ്ചായത്തുകളും നേടിയ ഇടതിനെ തളയ്ക്കാനായി തങ്ങളുടെ തിളങ്ങുന്ന ഭൂതകാലവും പാർലമെന്റ് തെരഞ്ഞെടുപ്പിലെ മുൻതൂക്കവും കൈമുതലാക്കിയാണ് യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലടക്കം ഒരുമുഴം മുമ്പേ കരുക്കൾ നീക്കിയത്.
കൂടുതൽ പുതുമുഖങ്ങളെ നിരത്തി അതിനെ പ്രതിരോധിക്കാൻ ഇടതിനും കഴിഞ്ഞിട്ടുണ്ട്. രൂപീകരിച്ച കാലം മുതൽ ഇടതിന്റെ കൈയിലുള്ള കോർപറേഷൻ പിടിക്കുകയാണ് യുഡിഎഫിന്റെ പ്രഥമ പരിഗണന. സ്ഥാനാർഥിനിർണയത്തിൽ മുൻകൈ നേടിയെങ്കിലും അവർക്കു നാലിടത്ത് റിബലുണ്ട്. എൽഡിഎഫിനുമുണ്ട് രണ്ടു റിബൽ.
ഗ്രാമപഞ്ചായത്തുകളിൽ 11 വാർഡുകളിൽ യുഡിഎഫിനും ഒമ്പതിടത്തും ഇടതിനും വിമതരുണ്ട്. പാർട്ടി സെക്രട്ടറി എം.എ. ബേബിയുടെ നാടായ തൃക്കരുവയിലുമുണ്ട് വിമതൻ.
കൊട്ടാരക്കരയിൽ കേരള കോൺഗ്രസ്-ബിക്ക് സിപിഎമ്മാണ് റിബൽ. ജില്ലാ പഞ്ചായത്ത് പത്തനാപുരം ഡിവിഷനിൽ കോൺഗ്രസിനും കേരള കോൺഗ്രിനും സ്ഥാനാർഥികളുണ്ട്. പരവൂർ നഗരസഭയിൽ കോൺഗ്രസും ലീഗും വെവ്വേറെയാണ് മത്സരം. ജില്ലയിലെ യുഡിഎഫിൽ തങ്ങളേക്കാൾ പരിഗണന ആർഎസ്പിക്കു കിട്ടുന്നതിൽ ലീഗിന് പരിഭവമുണ്ട്.
പുനലൂർ നഗരസഭയിൽ 13 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. കരുനാഗപള്ളിയിൽ സിപിഎമ്മിലെ വിഭാഗീയതയ്ക്കു താത്കാലിക പരിഹാരമായെങ്കിലും പരസ്പരമുള്ള അമർഷം അടിത്തട്ടിലുണ്ട്. ബിജെപി ഇവിടെ പാർലമെന്റിൽ ശോഭ സുരേന്ദ്രൻ നേടിയ വോട്ട് ബലത്തിൽ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ രണ്ടാമതെത്തിയ കല്ലുവാതുക്കൽ ജില്ല പഞ്ചായത്ത് ഡിവിഷനിലും ബിജെപിക്ക് കണ്ണുണ്ട്.
കൊറ്റങ്കര, പേരയം പഞ്ചായത്തുകളിൽ സിപിഎമ്മും സിപിഐയും തമ്മിലാണ് മത്സരം. ഇവിടെ സിപിഐയിൽനിന്നു രാജിവച്ചവർ സിപിഎമ്മിൽ ചേർന്നിരുന്നു. ജില്ലാ പഞ്ചായത്തിൽ ഇടതിൽ മൂന്നുവനിതകൾ ഒഴികെ എല്ലാം പുതുമുഖങ്ങളാണ്. മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയും മുൻഎംഎൽഎയുമായ ലതദേവിയെ ജില്ല പഞ്ചായത്തിലേക്ക് സിപിഐ മത്സരിപ്പിക്കുന്നത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാലാവണം.
യുഡിഎഫിനു സാധ്യതകളുണ്ട്. സംസ്ഥാന സർക്കാരിനെതിരേയുള്ള വിധിയെഴുത്തായി വേണമെങ്കിൽ മാറ്റിയെടുക്കാൻ മുന്നണിക്കു സാധിക്കും. കൂടാതെ കൊല്ലം ജില്ലയിലെ പ്രബലരായ രണ്ടു പാർട്ടികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള പടലപിണക്കം മുന്നണിക്കുള്ളിലെ പോരായ്മയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു രണ്ടുനാൾമുന്പുവരെ സിപിഐയിൽനിന്നു രാജി വാർത്തകളാണ് നിറഞ്ഞുനിന്നിരുന്നത്. രാജിവച്ചവരിൽ ഭൂരിപക്ഷവും സിപിഎമ്മിലേക്കും കോൺഗ്രസിലേക്കുമാണ് പോയത്. ഇതെല്ലാം മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
ഘടകകക്ഷികളെ പരിഗണിക്കാത്ത സിപിഎമ്മിന്റെ നിലപാടും കീറാമുട്ടിയായി നിൽക്കുന്നുണ്ട്. എന്നാൽ, ഇതെല്ലാം യുഡിഎഫിനു മുതലാക്കാൻ സാധിക്കില്ല.
വിമതശല്യം കൂടുതൽ നേരിടുന്ന പാർട്ടിയാണ് കോൺഗ്രസ്. ഘടകകക്ഷികളെ ഒതുക്കിയെന്ന പരാതിയും കോൺഗ്രസിനെ വേട്ടയാടുന്നുണ്ട്. ഒന്നിച്ചുനിന്നാൽ ഈകൊല്ലം കൈപ്പിടിക്കുമെന്നു യുഡിഎഫ് അനുഭാവികൾ വിശ്വസിക്കുന്നുണ്ട്.
മൂന്നാം മുന്നണിക്കു നേതൃത്വം നൽകുന്ന ബിജെപിയാകട്ടെ ഘടകകക്ഷികളെ ഒട്ടും പരിഗണിക്കാതെ ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു. പല പാർട്ടികളിൽനിന്നു കൂറുമാറി വന്നവരെ സ്ഥാനാർഥിയാക്കുന്ന ബിജെപി നേതൃത്വത്തിനെതിരേ പാർട്ടിയിൽ ശക്തമായ പ്രതിഷേധമാണുള്ളത്.
Tags : Congress UDF LDF CPM CPI Kerala local body election